ക്ഷേത്ര പശ്ചാത്തലത്തിലെ തമിഴ് നോവൽ; നിരോധനം ആവശ്യപ്പെട്ട് സംഘപരിവാർ

തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗന്റെ 'മാതൊരുഭഗൻ' എന്ന നോവലിനെതിരെ ബി.ജെപി, ആർ.എസ്.എസ് സംഘടനകൾ രംഗത്ത്. തമിഴ്നാട്ടിലെ തിരുച്ചങ്കോട് കൈലാസനാഥർ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അർദ്ധനാരീശ്വരനേയും ക്ഷേത്രത്തിലെ വിശ്വാസികളായ സ്ത്രീകളേയും കുറിച്ചുള്ള പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്.
 | 
ക്ഷേത്ര പശ്ചാത്തലത്തിലെ തമിഴ് നോവൽ; നിരോധനം ആവശ്യപ്പെട്ട് സംഘപരിവാർ

 

ചെന്നൈ: തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗന്റെ ‘മാതൊരുഭഗൻ’ എന്ന നോവലിനെതിരെ ബി.ജെപി, ആർ.എസ്.എസ് സംഘടനകൾ രംഗത്ത്. തമിഴ്‌നാട്ടിലെ തിരുച്ചങ്കോട് കൈലാസനാഥർ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അർദ്ധനാരീശ്വരനേയും ക്ഷേത്രത്തിലെ വിശ്വാസികളായ സ്ത്രീകളേയും കുറിച്ചുള്ള പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. അർദ്ധനാരീശ്വരൻ എന്നാണ് മാതൊരുഭഗൻ എന്ന വാക്കിന്റെ അർത്ഥം.

പഴയ കാലത്തിന്റെ കഥ പറയുന്ന നോവലിൽ ക്ഷേത്രത്തിലെ ആചാരങ്ങളും പ്രതിപാദിക്കുന്നുണ്ട്. നോവൽ നിരോധിക്കണമെന്നും എഴുത്തുകാരനെ അറസ്റ്റ് ചെയ്യണമെന്നുമാണ് ആവശ്യം. പ്രതിഷേധത്തിനിടെ നോവലിന്റെ കോപ്പികളും കത്തിച്ചു. ഒരു മാസത്തോളമായി വധഭീഷണി മുഴക്കിക്കൊണ്ടുള്ള നിരവധി ഫോൺകോളുകളാണ് തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് എഴുത്തുകാരനായ പെരുമാൾ പറഞ്ഞു.

ഈ പുസ്തകം ‘വൺ പാർട്ട് വുമൺ’ എന്ന പേരിൽ പെൻഗ്വിൻ ഇന്ത്യ ഇംഗ്ലീഷിലേയ്ക്ക് തർജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. മാതൊരുഭഗനുൾപ്പെടെ ഏഴ് നോവലുകളുടെ രചയിതാവാണ് പെരുമാൾ മുരുഗൻ. പ്രതിഷേധത്തെ തുടർന്ന് തനിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പെരുമാൾ എസ്.പി.യ്ക്ക് പരാതി നൽകിയിട്ടുണ്ട്. നാമക്കൽ ഗവൺമെന്റ് ആർട്‌സ് കോളേജിലെ തമിഴ് പ്രൊഫസറാണ് അദ്ദേഹം.