കൂലി വുമൺ; നിരാലംബ സ്ത്രീകളുടെ ഭൂഖണ്ഡാന്തര പലായനമെഴുതുന്ന സൃഷ്ടി

ഗയുത്ര ബഹാദൂർ എഴുതിയ പുസ്തകമാണ് കൂലി വുമൺ. ഇന്ത്യയിൽ നിന്നും വെസ്റ്റ് ഇൻഡീസിലേക്ക് കടക്കാൻ നിർബന്ധിതയായ ഒരു കൂലിത്തൊഴിലാളിയുടെ ചരിത്രമാണിതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഗ്രന്ഥകാരിയുടെ മുത്തശ്ശിയായ സൂജാറിയയുടെ ജീവിതാനുഭവമാണിതിൽ വരിച്ചിട്ടിരിക്കുന്നത്. സാമ്രാജ്യത്വ മൂലധനം പരമ്പരാഗത തൊഴിലുകളെ എങ്ങനെയാണ് നശിപ്പിച്ചതെന്നു കൂടി ചിത്രീകരിക്കുന്ന പുസ്തകമാണ് കൂലി വുമൺ.
 | 

കൂലി വുമൺ; നിരാലംബ സ്ത്രീകളുടെ ഭൂഖണ്ഡാന്തര പലായനമെഴുതുന്ന സൃഷ്ടി
ഗയുത്ര ബഹാദൂർ എഴുതിയ പുസ്തകമാണ് കൂലി വുമൺ. ഇന്ത്യയിൽ നിന്നും വെസ്റ്റ് ഇൻഡീസിലേക്ക് കടക്കാൻ നിർബന്ധിതയായ ഒരു കൂലിത്തൊഴിലാളിയുടെ ചരിത്രമാണിതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഗ്രന്ഥകാരിയുടെ മുത്തശ്ശിയായ സൂജാറിയയുടെ  ജീവിതാനുഭവമാണിതിൽ വരിച്ചിട്ടിരിക്കുന്നത്. സാമ്രാജ്യത്വ മൂലധനം പരമ്പരാഗത തൊഴിലുകളെ എങ്ങനെയാണ് നശിപ്പിച്ചതെന്നു കൂടി ചിത്രീകരിക്കുന്ന പുസ്തകമാണ് കൂലി വുമൺ.
ഇതിന് പുറമെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവർക്ക് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് കൊളോണിയലിസം വഴി തുറന്നതിന്റെ കഥ കൂടിയാണിത്. അക്കാലത്തെ ഇന്ത്യൻ സാമൂഹിക സാഹചര്യവും അനാചാരങ്ങളും മൂലം നിരവധി സ്ത്രീകൾ അക്കാലത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വിദേശത്തേക്ക് കൂലിത്തൊഴിലാളികളായി പലായനം ചെയ്യേണ്ടി വന്നുവെന്നാണ് രചയിതാവ് സ്ഥാപിക്കുന്നത്. അക്കാരണത്താലാണ് കൂലിവുമൺ എന്ന പേര് ഈ പുസ്തകത്തിനിട്ടതെന്നും ഗയുത്ര ബഹാദൂർ പറയുന്നു. പുതിയ രൂപത്തിലുളള ഒരു അടിമത്ത ജീവിതമായിരുന്നു അക്കാലത്ത് കൂലി സ്ത്രീകൾക്കുണ്ടായിരുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

ആത്മകഥയൂടെ രൂപത്തിലുള്ള വിവരമ ശൈലി പുസ്തകത്തെ  ആകർഷകമാക്കുന്നുണ്ട്. ചരിത്രപരമായ രേഖകൾ, നിയമപരമായ ഡോക്യുമെന്റുകൾ,  അക്കാലത്തെക്കുറിച്ച് പ്രചരിച്ച കഥകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഗയുത്ര തന്റെ മുത്തശ്ശിയുടെ ചരിത്രപരമായ യാത്ര പുനർസൃഷ്ടിച്ചിരിക്കുന്നത്. ഇതൊരു സത്യസന്ധമായ വെളിപ്പെടുത്തലാണെന്നാണ് ഗ്രന്ഥകാരി പറയുന്നത്. അക്കാലത്തെ മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ തൻരെ മുത്തശ്ശി അവരിൽ നിന്നും തീർത്തും വ്യത്യസ്തയായിരുന്നുവെന്നാണ് ഗയുത സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഏതു തരത്തിലുള്ള റിക്രൂട്ട്‌മെൻരിലായിരിക്കും തൻരെ മുത്തശ്ശി വീണു പോയതെന്ന് ഗയുത്ര ഈ പുസ്തകത്തിൽ ചോദ്യമുന്നയിക്കുന്നുണ്ട്. സ്ഥാനചലനം സംഭവചിച്ച കൃഷിക്കാരി, പലായനം ചെയ്യുന്ന ഭാര്യ, തട്ടിക്കൊണ്ടു പോയ ഇര, വൈഷ്ണവി തീർത്ഥാടക, വിധവ, വേശ്യ  എന്നിങ്ങനെയുള്ള ഏത് കാറ്റഗറിയിലാണ് തന്റെ മുത്തശ്ശി ഉൾപ്പെടുന്നതെന്നുള്ള ഗയുതയുടെ അന്വേഷണം കൂടിയാണീ പുസ്തകം. പുതിയ ലോകത്തേക്കുള്ള ഇത്തരം ഭൂഖണ്ഡാന്തരയാത്രകൾക്കിടിയിൽ കൂലിവുമൺസ് ക്രൂരമായ ലൈംഗികചൂഷണത്തിനിരയായിരുന്നുവെന്ന് എഴുത്തുകാരി കണ്ടെത്തുന്നുണ്ട്.

1906ലാണ് തന്റെ മുത്തശ്ശിയും അവരുടെ ചോരക്കുഞ്ഞും കാൻജെ ക്രീക്കിലെ റോസ് ഹാൾ പ്ലാന്റേഷനിലെത്തുന്നതെന്ന് ഗയുത്ര പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. കാൽപാദങ്ങൾ മൃദുലമായതിനാൽ അവരെ ഫീൽഡ് വർക്കിനായി അയച്ചില്ലെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. പകരം കുട്ടികളെ പരിപാലിക്കുന്ന ജോലിയായിരുന്നു അവർക്ക് ലഭിച്ചിരുന്നത്.

അന്നത്തെ ഇന്ത്യയിലെ ജാതി വ്യവസ്ഥയും ലിംഗവിവേചനവും സ്ത്രീകളെ പലായനത്തിന് പ്രേരിപ്പച്ചതെങ്ങിനെയെന്നും ഗയുത്ര ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കപ്പലുകളിലെ ക്യാപ്റ്റന്റെ അല്ലെങ്കിൽ ഡോക്ടറുടെ ലോഗ്ബുക്കുകൾ, പോലീസ് രേഖകൾ, അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോർട്ടുകൾ, ഫോട്ടോകൾ തുടങ്ങിയവ ഈ ഗ്രന്ഥത്തിന്റെ രചനയ്ക്ക് തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് എഴുത്തുകാരി പറയുന്നത്. ഒരു പത്രപ്രവർത്തകയെന്ന നിലയിലുള്ള പരിചയവും ഇക്കാര്യത്തിൽ അവർക്ക് സഹായകമായിട്ടുണ്ട്. അനുഭവങ്ങളെ ഫിക്ഷൻ രൂപത്തിൽ ഇതിൽ ചിത്രീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഹാച്ചെറ്റ് ബുക്ക് പബ്ലിഷിംഗ് ഇന്ത്യ ലിമിറ്റഡ് പ്രസാധനം ചെയ്ത ഈ പുസ്തകത്തിന്റെ വില 599 രൂപയാണ്.