ഇന്ന് മൈക്കിൾ ജാക്‌സന്റെ 56-ാം ജൻമദിനം

പോപ്പ് സംഗീതത്തിന് പകരം വയ്ക്കാനില്ലാത്ത പേരാണ് മൈക്കിൾ ജാക്സൺ. പോപ്പ് സംഗീതത്തിന് നിരവധി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച കിങ് ഓഫ് പോപ്പ് മൈക്കിൽ ജാക്സണിന്റെ 56-ാം ജന്മദിനം ഇന്ന്. 1958-ൽ അമേരിക്കയിലെ ഇന്ത്യാനയിൽ ജോസഫ് വാൾട്ടർ ജോ ജാക്സണിന്റെയും കാഥറീൻ എസ്തറിന്റെയും എട്ടാമത്തെ പുത്രനായി ജനിച്ച മൈക്കിൾ നിരവധി ക്ലേശങ്ങളെ അതിജീവിച്ചാണ് ലോകപ്രശസ്ത സംഗീതജ്ഞനായി വളർന്നത്.
 | 
ഇന്ന് മൈക്കിൾ ജാക്‌സന്റെ 56-ാം ജൻമദിനം

പോപ്പ് സംഗീതത്തിന് പകരം വയ്ക്കാനില്ലാത്ത പേരാണ് മൈക്കിൾ ജാക്‌സൺ. പോപ്പ് സംഗീതത്തിന് നിരവധി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച കിങ് ഓഫ് പോപ്പ് മൈക്കിൽ ജാക്‌സണിന്റെ 56-ാം ജന്മദിനം ഇന്ന്. 1958-ൽ അമേരിക്കയിലെ ഇന്ത്യാനയിൽ ജോസഫ് വാൾട്ടർ ജോ ജാക്‌സണിന്റെയും കാഥറീൻ എസ്തറിന്റെയും എട്ടാമത്തെ പുത്രനായി ജനിച്ച മൈക്കിൾ നിരവധി ക്ലേശങ്ങളെ അതിജീവിച്ചാണ് ലോകപ്രശസ്ത സംഗീതജ്ഞനായി വളർന്നത്.

ഏഴാം വയസിൽ അച്ഛന്റെ ജാക്‌സൺ 5 എന്ന സംഗീത ബാൻഡിൽ അംഗമായിക്കൊണ്ടായിരുന്നു മൈക്കിളിന്റെ തന്റെ സംഗീത ജീവിതത്തിന്റെ തുടക്കം. ജാക്‌സൺ 5 ലൂടെ പ്രശസ്തനായ അദ്ദേഹം 1970കളുടെ അവസാനത്തോടെ പോപ്പ് സംഗീത രംഗത്തെ പ്രധാനിയായി മാറി. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളാണ് ജാക്‌സൺ സംഗീത ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. എംടിവിയുടെ തുടക്കകാലത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു മൈക്കിൾ ജാക്‌സൺ. പാട്ടുകളും അസാമാന്യ മെയ് വഴക്കത്തോടെ അദ്ദേഹം അവതരിപ്പിച്ച നൃത്ത ചുവടുകളും മൈക്കിൾ ജാക്‌സണിനെ അതിപ്രശസ്തിയിലേയ്ക്ക് നയിച്ചു. റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ജാക്‌സണാണ് നൃത്ത ലോകത്തിന് സമ്മാനിച്ചത്.

1982-ൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ആൽബം ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് രണ്ടു പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാൾ, പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റേയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരേ ഒരു വ്യക്തി തുടങ്ങി ഗിന്നസ് വേൾഡ് റെക്കോർഡുകൾ, 13 ഗ്രാമി പുരസ്‌കാരങ്ങൾ, 26 അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങൾ, 86 ബിൽബോർഡ് പുരസ്‌കാരങ്ങൾ. 38 വേൾഡ് മ്യൂസിക്ക് പുരസ്‌കാരങ്ങൾ എന്നീ പുരസ്‌കാരങ്ങൾ മൈക്കിൾ ജാക്‌സൺ എന്ന അതുല്യ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്.

2009 ജൂൺ 25-ന് തന്റെ അമ്പതാം വയസിൽ ദിസ് ഈസ് ഇറ്റ് എന്ന ആൽബത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിക്കുന്നത്. മയക്ക് മരുന്ന് ഉപയോഗിക്കൽ, ചൈൽഡ് അബ്യൂസ് തുടങ്ങിയ നിരവധി വിവാദങ്ങൾ ജീവിതത്തിൽ ഉടനീളം പിൻതുടർന്നിട്ടുണ്ടെങ്കിലും ഇവയൊന്നും മൈക്കിളിന്റെ പ്രതിഭയ്‌ക്കൊട്ടും മങ്ങലേൽപ്പിച്ചിട്ടില്ല എന്നത് മൺമറഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തോടുള്ള ജനകോടികളുടെ ആരാധന സാക്ഷ്യപ്പെടുത്തുന്നു.