ഫോക്‌സ്‌വാഗണ്‍ വാഹനങ്ങളുടെ വില്‍പന സ്വിറ്റ്‌സര്‍ലാന്‍ഡ് നിര്‍ത്തി വച്ചു

ഫോക്സ്വാഗണ് ഡീസല് മോഡലുകളുടെ വില്പനയ്ക്ക് സ്വിറ്റ്സര്ലാന്ഡ് വിലക്കേര്പ്പെടുത്തി. മലിനീകരണ നിയന്ത്രണ സംവിധാനത്തില് കൃത്രിമത്വം കാട്ടിയ വിവരം പുറത്തു വന്നതിനു പിന്നാലെ വിവിധ രാജ്യങ്ങള് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
 | 
ഫോക്‌സ്‌വാഗണ്‍ വാഹനങ്ങളുടെ വില്‍പന സ്വിറ്റ്‌സര്‍ലാന്‍ഡ് നിര്‍ത്തി വച്ചു

ബേണ്‍: ഫോക്‌സ്‌വാഗണ്‍ ഡീസല്‍ മോഡലുകളുടെ വില്‍പനയ്ക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് വിലക്കേര്‍പ്പെടുത്തി. മലിനീകരണ നിയന്ത്രണ സംവിധാനത്തില്‍ കൃത്രിമത്വം കാട്ടിയ വിവരം പുറത്തു വന്നതിനു പിന്നാലെ വിവിധ രാജ്യങ്ങള്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ 11 ദശലക്ഷം വാഹനങ്ങളില്‍ ഈ ഉപകരണമാണ് ഉപയോഗിച്ചതെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നടപടി ഇതുവരെ വില്‍ക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാത്ത 1,80,000 കാറുകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യൂറോ 5 നിലവാരത്തില്‍ നിര്‍മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്ന മോഡലുകളാണ് ഇവ. താല്‍ക്കാലികമായാണ് വില്‍പന നിരോധിച്ചത്.

സ്വിസ് ഫെഡറല്‍ റോഡ്‌സ് ഓഫീസ് വെള്ളിയാഴ്ചയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ കീഴില്‍ നിര്‍മിക്കപ്പെടുന്ന ഓഡി, സ്‌കോഡ ബ്രാന്‍ഡിലുള്ള കാറുകള്‍ക്കും നിരോധനം ബാധകമാണ്. 1.2, 1.6, 2.0 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറുകളുടെ വില്‍പനയാണ് നിരോധിച്ചത്. യൂറോ 6 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഇപ്പോള്‍ നിരത്തുകളിലുള്ളതുമായ വാഹനങ്ങള്‍ക്ക് നിരോധനെ ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയം പൂര്‍ണ്ണമായും അന്വേഷിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സിനും രൂപം നല്‍കിയിട്ടുണ്ട്.

പോര്‍ഷേയുടെ മുന്‍ തലവനായിരുന്ന മത്തിയാസ് മുള്ളര്‍ ഫോക്‌സ്‌വാഗണിന്റെ അടുത്ത തലവനാകും. ആരോപണങ്ങളേത്തുടര്‍ന്ന് രാജിവച്ച മാര്‍ട്ടിന്‍ വിന്റര്‍കോണിന്റെ പിന്‍ഗാമിയായി മുള്ളര്‍ വരുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. കമ്പനിയുടെ സല്‍പ്പേര് തിരികെ കൊണ്ടുവരിക എന്നതായിരിക്കും തന്റെ പ്രഥമ ലക്ഷ്യമെന്ന് മുള്ളര്‍ പറഞ്ഞു. നിലവിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തുവരികയും കമ്പനിയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം തിരിച്ചു പിടിക്കുകയുമാണ് ആദ്യമായി ചെയ്യേണ്ടതെന്നും മുള്ളര്‍ വ്യക്തമാക്കി. കമ്പനിയുടെ നേതൃസ്ഥാനങ്ങളിലുള്ള കൂടുതല്‍ ആളുകളുടെ കസേരയ്ക്ക് ഇളക്കം തട്ടുമെന്നും സൂചനയുണ്ട്.