മൊബൈല്‍ നിരോധിച്ചു, മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു; നഗ്‌നരംഗം ചിത്രീകരിച്ചതിനെക്കുറിച്ച് മനസു തുറന്ന് അമലാ പോള്‍

സിനിമയുടെ വിജയത്തെക്കുറിച്ച് ഞാന് അത്ര ബോധവതിയല്ല. എല്ലാ സിനിമയ്ക്കും അതിന്റേതായ വിധിയുണ്ടെന്നും അമല വ്യക്തമാക്കി.
 | 
മൊബൈല്‍ നിരോധിച്ചു, മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു; നഗ്‌നരംഗം ചിത്രീകരിച്ചതിനെക്കുറിച്ച് മനസു തുറന്ന് അമലാ പോള്‍

ചെന്നൈ: തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമലാ പോള്‍ പ്രധാന വേഷത്തിലെത്തുന്ന ആടൈ. രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസറുകള്‍ ഇതിനൊടകം വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തില്‍ നഗ്‌നരംഗം ചിത്രീകരിച്ചതിനെക്കുറിച്ച് അമല പോളിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു.

വിവസ്ത്രയായി അഭിനയിക്കേണ്ടി വരുമെന്ന ബോധ്യത്തോടെയാണ് സിനിമയുടെ കരാറില്‍ ഒപ്പിടുന്നത്. എന്നാല്‍ രംഗം ചിത്രീകരിക്കേണ്ട സമയമായപ്പോള്‍ വല്ലാത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. സെറ്റില്‍ എത്രപേരുണ്ടാകും സെക്യൂരിറ്റി ഉണ്ടാകുമോ അങ്ങനെ പല കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു. ശരിക്കും ടെന്‍ഷന്‍ അനുഭവപ്പെട്ടു. എന്നാല്‍ ഈ രംഗം ചിത്രീകരിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും സംവിധായകനും ക്രൂവും നടത്തിയിരുന്നു. അമല പറഞ്ഞു.

സെറ്റിലെ അംഗസംഖ്യ പതിനഞ്ചാക്കി കുറച്ചു. അപരിചിതരെയും ഞാനുമായി/എന്നോട് അടുപ്പമില്ലാത്തവരെയും സെറ്റിന് പുറത്ത് നിര്‍ത്തി. കൂടാതെ എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. അത്രയും തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ വിജയത്തെക്കുറിച്ച് ഞാന്‍ അത്ര ബോധവതിയല്ല. എല്ലാ സിനിമയ്ക്കും അതിന്റേതായ വിധിയുണ്ടെന്നും അമല വ്യക്തമാക്കി.

ആടൈയുടെ രണ്ടാമത്തെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആദ്യം പുറത്തിറങ്ങിയ ടീസറില്‍ നിന്നും വ്യത്യസ്തമായ മൂഡിലാണ് പുതിയ വീഡിയോ. ചിത്രത്തില്‍ വളരെ ബോള്‍ഡായ ക്യാരക്ടറിനെയാണ് അമല അവതരിപ്പിക്കുന്നത്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയിരിക്കുന്നത് ആര്‍.ജെ രമ്യയും അമലയും തമ്മിലുള്ള ലിപ് ലോക്ക് സീനാണ്.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പുറത്തുവിട്ട ട്രെയിലര്‍ അമലയുടെ കഥാപാത്രത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ്. ധിക്കാരി, അധികപ്രസംഗി, കലാകാരി എന്നിങ്ങനെയാണ് ട്രെയിലറില്‍ അമല അവതരിപ്പിക്കുന്ന കാമിനിയെക്കുറിച്ച് പറയുന്നത്. അമലയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമാകും ആടൈയിലേതെന്നാണ് തമിഴ് സിനിമാ ലോകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ നായക കഥാപാത്രത്തെക്കുറിച്ച് ട്രെയിലറില്‍ സൂചനകളൊന്നുമില്ല. പൂര്‍ണമായും അമലയെ കേന്ദ്രീകരിച്ചാണ് പ്രൊമോഷന്‍ ജോലികളും പുരോഗമിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലായി ചിത്രം ജൂലൈ 19 ന് റിലീസ് ചെയ്യും.