സൽമാന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: മദ്യലഹരിയിൽ വാഹനമോടിച്ച് ഒരാൾ മരിക്കാനിടയായ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എച്ച്.എൽ ദത്തുവിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ചാണ് ഹർജി തള്ളിയത്. സൽമാൻ ഖാന് മുംബൈ ഹൈക്കോടതി അനുവദിച്ച ജാമ്യത്തെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയാണ് തള്ളിയത്.
2002 സെപ്റ്റംബർ 28നാണ് മദ്യലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന കാർ റോഡരികിൽ കിടന്നുറങ്ങുന്നവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്കു പരിക്കേൽക്കുകയും ചെയ്തു. കേസിൽ സൽമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകൾ പ്രകാരം മെയ് ആറിന് അഞ്ചുവർഷം തടവും കോടതി വിധിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിച്ച അന്നു തന്നെ സൽമാൻ സമർപ്പിച്ച ജാമ്യ ഹർജി കോടതി പരിഗണിക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.