മനോരമയ്‌ക്കെതിരേ അൽഫോൺസ് പുത്രൻ; മാധ്യമം എന്ന വിഷയത്തിൽ സിനിമ എടുക്കുമെന്ന് ഭീഷണി
കൊച്ചി: തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് വാര്‍ത്തയാക്കിയ മനോരമയ്ക്ക് അല്‍ഫോണ്‍സ് പുത്രന്റെ വിമര്‍ശനം. മാധ്യമം എന്ന വിഷയത്തില്‍ സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടെന്നും അതിന് പ്രേരിപ്പിക്കരുതെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. ഇംഗ്ലീഷ് അറിയില്ലെങ്കില്‍ നല്ല വിവര്‍ത്തകനെ വയക്കൂ എന്നും അല്‍ഫോണ്‍സ് കുറിച്ചു. മനോരമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുത്രന്റെ പ്രതികരണം.
സിനിമയെടുക്കുമ്പോള്‍ പ്രാദേശിക വികാരങ്ങളെ മാനിക്കണമെന്ന് ചെന്നൈ എക്പ്ര്‌സിന്റെ സംവിധായകന്‍ രോഹിത് ഷെട്ടിയോട് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത് വിവാദമായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് പുത്രന്‍ ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മനോരമ ഓണ്‍ലൈന്‍ ‘പ്രേമം കണ്ടു പഠിക്കാന്‍ ബോളിവുഡ് സംവിധായകനോട് അല്‍ഫോന്‍സ് പുത്രന്‍’ എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയത്. ഇതാണ് അല്‍ഫോന്‍സിനെ പ്രകോപിപ്പിച്ചത്.
താന്‍ അനുരാഗ് കശ്യപിനെയൊ ഫര്‍ഹാന്‍ അകതറെയൊ വിമര്‍ശിച്ചില്ലെന്നും തമിഴിനെ മോശമാക്കി കാണിച്ച രോഹിത് ഷെട്ടിയെയാണ് വിര്‍ശിച്ചതെന്നും അല്‍ഫാണ്‍സ് മനോരമയ്ക്ക് മറുപടിയായി പറയുന്നു. തമിഴ് സംസ്‌കൃതത്തിന്റെ അത്ര തന്നെ പഴക്കമുള്ള ഭാഷയാണ്. മനോരമ ഭാഷകളെ ബഹുമാനിക്കുന്നുവെങ്കില്‍ ഇംഗ്ലീഷ് വായിക്കാന്‍ കൂടി പഠിക്കൂ എന്നും പുത്രന്‍ പറഞ്ഞു.
അല്‍ഫോണ്‍സിന്റെ പ്രതികരണത്തിനെതിരേ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. അല്‍ഫോണ്‍സ് അഹങ്കാരിയാണെന്നും രണ്ട് സിനിമ ഹിറ്റായതിന്റെ അഹങ്കാരമാണെന്നും ചിലര്‍ കമന്റ് ചെയ്തു. വിഷയത്തില്‍ മനോരമയാണ് പ്ലിങ്ങിയതെന്നും അല്‍ഫോണ്‍സിന് അഭിനന്ദനം അറിയിക്കുന്ന കമന്റുകളും നിരവധിയുണ്ട്.
എന്തുകൊണ്ട് രോഹിത് ഷെട്ടിയേയും ചെന്നൈ എക്‌സ്പ്രസിനെയും വിമര്‍ശിച്ചു എന്നതിന് മറ്റൊരു കമന്റില്‍ അല്‍ഫോണ്‍സ് വിശദീകരണം നല്‍കുന്നുമുണ്ട്. സിങ്കം 2 എന്ന ചിത്രത്തില്‍ രോഹിത് ഷെട്ടി മറാത്തി ഭാഷയെ മനോഹരമായി അവതരിപ്പിച്ചു എന്നാല്‍ ചെന്നൈ എക്‌സ്പ്രസില്‍ തമിഴിനെയും തമിഴരെയും മോശമായാണ് ചിത്രീകരിച്ചത്; അല്‍ഫോണ്‍സ് പുത്രന്‍ കുറിക്കുന്നു.
അല്‍ഫോണ്‍സിന്റെ അഭിപ്രായത്തിനെതിരേ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ചിത്രം ഇറങ്ങി ഇത്രയും നാളുകള്‍ക്ക് ശേഷം പ്രതികരിക്കുന്നതിന്റെ കാരണമാണ് ആര്‍ക്കും പിടികിട്ടാത്തത്.
അല്‍ഫോന്‍സ് പുത്രന്റെ പ്രതികരണത്തേക്കുറിച്ച് ന്യൂസ്‌മൊമന്റ്‌സ് പ്രസിദ്ധീകരിച്ച വാര്‍ത്ത.