മന്ത്രിസ്ഥാനത്ത് നിന്ന് മാണി മാറിനിന്ന് വിശ്രമിക്കണമെന്ന് പന്തളം സുധാകരൻ

ധനമന്ത്രി കെ.എം. മാണിക്ക് ഇനി വേണ്ടത് വിശ്രമമാണെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു മാണി. എന്നാൽ അതെല്ലാം ഭേദിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ എല്ലാ ചെറുത്തുനിൽപ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യുഡിഎഫിനു മുന്നിൽ വിജയശ്രീലാളിതനായി നിൽക്കുകയാണ് ശ്രീ കെ.എം മാണിയെന്നും സുധാകരൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പറയുന്നു.
 | 

മന്ത്രിസ്ഥാനത്ത് നിന്ന് മാണി  മാറിനിന്ന് വിശ്രമിക്കണമെന്ന് പന്തളം സുധാകരൻ
കൊച്ചി: ധനമന്ത്രി കെ.എം. മാണിക്ക് ഇനി വേണ്ടത് വിശ്രമമാണെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു മാണി. എന്നാൽ അതെല്ലാം ഭേദിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ എല്ലാ ചെറുത്തുനിൽപ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.   അങ്ങനെ യുഡിഎഫിനു മുന്നിൽ വിജയശ്രീലാളിതനായി നിൽക്കുകയാണ് ശ്രീ കെ.എം മാണിയെന്നും സുധാകരൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പറയുന്നു.

എന്നാൽ കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളിൽ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊർജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർദ്ദേശം നൽകണം. അതിനിടയിൽ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീർച്ചയായും സാധിക്കുമെന്നും സുധാകരൻ കുറിക്കുന്നു.

ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘർഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തൽക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യുഡിഎഫ് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം എടുക്കണമെന്നും പന്തളം തന്റെ സ്റ്റാറ്റസിൽ കുറിക്കുന്നു.