സൗത്ത് ലൈവ് പ്രവർത്തനം തുടങ്ങി

കെട്ടിലും മട്ടിലും പുതുമകളുമായി മലയാളത്തിൽ മറ്റൊരു ഓൺലൈൻ മാധ്യമ സ്ഥാപനം കൂടി. ഇന്ത്യാവിഷൻ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന എം.പി.ബഷീറിന്റെ നേതൃത്വത്തിലുള്ള സൗത്ത് ലൈവ് ഡോട്ട് ഇൻ പ്രവർത്തനം ആരംഭിച്ചു.
 | 

സൗത്ത് ലൈവ് പ്രവർത്തനം തുടങ്ങി
കൊച്ചി:
കെട്ടിലും മട്ടിലും പുതുമകളുമായി മലയാളത്തിൽ മറ്റൊരു ഓൺലൈൻ മാധ്യമ സ്ഥാപനം കൂടി. ഇന്ത്യാവിഷൻ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എം.പി.ബഷീറിന്റെ നേതൃത്വത്തിലുള്ള സൗത്ത് ലൈവ് ഡോട്ട് ഇൻ പ്രവർത്തനം ആരംഭിച്ചു. മാനേജ്‌മെന്റ് നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യാവിഷനിൽ നിന്നും രാജിവച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ സംഘമാണ് സ്ഥാപനത്തിന് പിന്നിൽ. എം.പി.ബഷീർ, എ.സഹദേവൻ, എൻ.കെ.ഭൂപേഷ്, സി.പി. സത്യരാജ്, മനീഷ് നാരായണൻ, പി. മൻസൂർ എന്നിവരടങ്ങുന്ന ജേണലിസ്റ്റുകളുടെ സംഘമാണ് സൗത്ത് ലൈവിനെ നയിക്കുന്നത്.

ഇന്ന് രാവിലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായ ഡോ. സെബാസ്റ്റ്യൻ പോൾ പോർട്ടൽ സ്വിച്ച് ഓൺ ചെയ്തു. തിരക്കഥാ കൃത്ത് ജോൺപോൾ, മുതിർന്ന മാധ്യമ പ്രവർത്തകൻ അപ്പുക്കുട്ടൻ വള്ളിക്കുന്ന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തുടക്കം.

സൗത്ത് ലൈവ് പ്രവർത്തനം തുടങ്ങി
പുതിയ സാങ്കേതിക വിദ്യകൾ സ്വാംശീകരിക്കുമ്പോഴും വാർത്തയുടെ മൂല്യം നഷ്ടമാകാതെയുള്ള പ്രവർത്തനരീതിയായിരിക്കും സൗത്ത് ലൈവിനെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ പോലെ മാധ്യമ സെൻസർഷിപ്പ് ഇപ്പോൾ സാധ്യമല്ലെങ്കിലും നവമാധ്യമങ്ങളുടെ ഇടപടെലുകളെ നിയന്ത്രിക്കാനുള്ള ചില പരീക്ഷണങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. അത്തരം നിയന്ത്രണങ്ങളെ മറികടക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സെബാസ്റ്റ്യൻപോൾ പറഞ്ഞു.

നാടിന്റെ യഥാർത്ഥ ചരിത്രത്തെ മാറ്റി പുതിയത് പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുമ്പോൾ ചരിത്രത്തെയും പൈതൃകത്തെയും ഓർമ്മിപ്പിക്കേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമായി മാറുകയാണെന്ന് തിരക്കഥാകൃത്ത് ജോൺപോൾ പറഞ്ഞു.

അപ്പുക്കുട്ടൻ വള്ളിക്കുന്ന്, സൗത്ത് ലൈവ് ഡയറക്ടർ ബോർഡ് അംഗം വിനയ് കുമാർ, കെ. വേണുഗോപാൽ എന്നിവർ ആശംസാപ്രസംഗം നടത്തി. സൗത്ത് ലൈവ് കൺസൾട്ടന്റ് എഡിറ്റർ എ സഹദേവൻ അധ്യക്ഷത വഹിച്ചു. സൗത്ത് ലൈവ് മാനേജിഡ് ഡയറക്ടർ സാജ് കുര്യൻ സ്വാഗതവും എഡിറ്റർ ഇൻ ചീഫും സിഇഒയുമായി എംപി ബഷീർ നന്ദിയും പറഞ്ഞു. ചലച്ചിത്രപ്രവർത്തക കുക്കു പരമേശ്വരൻ, അഡ്വ ജയശങ്കർ, സൗത്ത് ലൈവ് ഡയറക്ടർ ബോർഡ് അംഗം ജോഷി സിറിയക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സൗത്ത് ലൈവ് വെബ്‌സൈറ്റ് സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

www.southlive.in