സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്നു; 385 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിടും

സര്വീസില് നിന്ന് അനധികൃതമായ വിട്ടുനില്ക്കുന്ന 385 ഡോക്ടര്മാരെ പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
 | 
സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്നു; 385 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിടും

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് അനധികൃതമായ വിട്ടുനില്‍ക്കുന്ന 385 ഡോക്ടര്‍മാരെ പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വര്‍ഷങ്ങളായി സര്‍വീസില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഇവര്‍ ഉള്‍പ്പെടെ 432 ജീവനക്കാര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടിയെടുക്കുന്നത്. പലതവണ അവസരം നല്‍കിയിട്ടും തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

385 ഡോക്ടര്‍മാര്‍ക്ക് പുറമേ അനധികൃത അവധിയിലായ 5 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, 1 നഴ്സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡ്-19 മഹാമാരിയും സംസ്ഥാനത്ത് വ്യാപകമായത്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.

ഇത്രയധികം കാലം സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യുമെന്നും അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.