ഇനി സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായി കത്തെഴുതിയതാണോ? അനില്‍ അക്കരയ്ക്ക് എ.എ.റഹിമിന്റെ പരിഹാസം

തനിക്ക് കത്തെഴുതിയ നീതു ജോണ്സണെ കാത്തിരുന്ന അനില് അക്കരയ്ക്ക് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ.റഹിമിന്റെ പരിഹാസം.
 | 
ഇനി സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായി കത്തെഴുതിയതാണോ? അനില്‍ അക്കരയ്ക്ക് എ.എ.റഹിമിന്റെ പരിഹാസം

കോഴിക്കോട്: തനിക്ക് കത്തെഴുതിയ നീതു ജോണ്‍സണെ കാത്തിരുന്ന അനില്‍ അക്കരയ്ക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എ.റഹിമിന്റെ പരിഹാസം. നീതു എന്ന പേരില്‍ കത്തയച്ചത് അനില്‍ അക്കര തന്നെയാണോ എന്ന് അറിയാന്‍ പറ്റില്ലല്ലോ എന്ന് റഹിം ചോദിച്ചു. ‘ഇനി യഥാര്‍ത്ഥത്തില്‍ ഈ നീതു എന്ന ക്യാരക്ടര്‍ ഉണ്ടോ എന്നും അവര്‍ കത്തയച്ചോയെന്നൊന്നും നമുക്കറിയില്ല. അവര്‍ ആരാണെന്നും നമുക്കറിയില്ല. ഇനി സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്ന് ആര്‍ക്കറിയാന്‍ പറ്റും’ എന്നാണ് റഹിം പറഞ്ഞത്.

സതീശന്‍ കഞ്ഞിക്കുഴിമാരുടെ സംഘടനയാണ് അതെന്നും അവര്‍ അതൊക്കെ ചെയ്യുമെന്നുമായിരുന്നു റഹിമിന്റെ പരിഹാസം. സ്വന്തമായി തലമുടി മുറിച്ചിട്ട് വാര്‍ത്തയുണ്ടാക്കിയ വനിതാ നേതാക്കളുള്ള സംഘടന അല്ലേ അത്. സ്വന്തമായിട്ട് വീടും വാഹനവും കത്തിച്ചിട്ട് മാര്‍ക്സിസ്റ്റുകാര്‍ അക്രമിച്ചു എന്ന് പറഞ്ഞ് ഇരവാദമുയര്‍ത്തിയ ഒരു മുന്‍ എം.എല്‍.എ ശെല്‍വരാജിന്റെ നാടല്ലേ ഇത്. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരം സതീശന്‍ കഞ്ഞിക്കുഴിയുടെ സംസ്‌ക്കാരമാണ്. ഒരുപക്ഷേ അദ്ദേഹം തന്നെ എഴുതിയ കത്തുമായിരിക്കാം ഇത്. പറയാന്‍ പറ്റില്ല. എന്നും റഹിം കൂട്ടിച്ചേര്‍ത്തു.

ഒരു മാസം മുന്‍പാണ് അനില്‍ അക്കരയ്ക്ക് നീതു ജോണ്‍സണ്‍ എഴുതിയത് എന്ന പേരില്‍ ഒരു കത്ത് കിട്ടിയത്. ലൈഫ് മിഷനില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് എംഎല്‍എ അത് ഇല്ലാതാക്കരുതെന്നുമായിരുന്നു കത്തില്‍ എഴുതിയിരുന്നത്. നീതു ജോണ്‍സണ്‍, മങ്കര എന്ന പേരിലുള്ള കത്ത് സോഷ്യല്‍ മീീഡിയയില്‍ വൈറലായിരുന്നു. ഈ നീതുവിനെ കാത്ത് ഇന്ന് രാവിലെ 9 മണി മുതലാണ് അനില്‍ അക്കരയും രമ്യ ഹരിദാസ് എംപിയും റോഡരികില്‍ ഇരുന്നത്.