അഭിമന്യുവിനെ കുത്തിയത് ഒളിവില്‍ കഴിയുന്ന സഹല്‍; കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില് കുറ്റപത്രം സമര്പ്പിച്ചു. 16 പ്രതികള്ക്കെതിരായ കുറ്റപത്രമാണ് എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി രണ്ടില് അന്വേഷണ സംഘം സമര്പ്പിച്ചിരിക്കുന്നത്. കേസിലെ പ്രതികള്ക്ക് ജാമ്യം ലഭിക്കാതിരിക്കാന് വേണ്ടിയാണ് 90 ദിവസത്തിന് മുന്പ് തന്നെ കുറ്റപത്രം സമര്പ്പിക്കാന് അന്വേഷണ സംഘം തീരുമാനിച്ചത്. പ്രതികളെ രക്ഷപ്പെടാന് അനുവദിച്ചവരും ഒളിവില് താമസിപ്പിച്ചവരും ഉള്പ്പെടെയുള്ള 10 ഓളം പേര് ഇനിയും കുറ്റപത്രത്തില് പേര് ചേര്ക്കപ്പെടാനുണ്ടെന്നാണ് സൂചന.
ഒന്നാം പ്രതി മഹരാജാസ് കോളേജിലെ ക്യാംപസ് ഫ്രണ്ട് കോളേജ് യൂണിറ്റ് സെക്രട്ടറിയായ ജെ.ഐ. മുഹമ്മദും രണ്ടാംപ്രതി കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലിമുമാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സഹലാണ് കത്തി ഉപയോഗിച്ച് അഭിമന്യുവിന്റെ നെഞ്ചില്‍ കുത്തിയത്. എറണാകുളം മരട് സ്വദേശിയായ സഹലിനെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ സഹലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മുഹമ്മദിനെയും സഹലിനെയും കൂടാതെ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, കാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷറര്‍ റെജീബ്, അബ്ദുള്‍ റഷീദ്, സനീഷ്, ആരിഫ് ബിന്‍ സലിമിന്റെ സഹോദരനും ജില്ലാ കമ്മിറ്റി അംഗവുമായ ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്‍, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, പത്തനംതിട്ട സ്വദേശിയും കോളേജില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയ ഫറൂഖ് അമാനി, പോപ്പുലര്‍ ഫ്രണ്ടുകാരായ അബ്ദുള്‍ നാസര്‍, അനൂപ് എന്നിവരാണ് മറ്റ് പ്രതികള്‍.
90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെങ്കില്‍ സ്വഭാവികമായും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവകാശമുണ്ട്. ഇത് തടയുന്നതിനാണ് കൃത്യസമയത്ത് തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്. ജൂലായ് രണ്ടിനാണ് ചുവരില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായി സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തേല്‍ക്കുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവര്‍ക്കും സംഘര്‍ഷത്തിനിടെ കുത്തേറ്റിരുന്നു.