ആലുവ കൂട്ടക്കൊലക്കേസ്; പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസില് പ്രതിയായ എം.എ.ആന്റണിയുടെ വധശിക്ഷ ഇളവു ചെയ്ത് സുപ്രീം കോടതി. ജീവപര്യന്തമാക്കിയാണ് ശിക്ഷ കുറച്ചത്. വധശക്ഷക്കെതിരെ നല്കിയ പുനഃപരിശോധനാ ഹര്ജിയിലാണ് ജസ്റ്റിസ് മദന് ബി. ലോകൂര് അദ്ധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 2009ല് സുപ്രീം കോടതി ശരിവെച്ച വധശിക്ഷയാണ് ഇപ്പോള് ഇളവു ചെയ്തിരിക്കുന്നത്.
2001ല്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കേസിവാണ് ആന്റണിക്ക് വധശിക്ഷ ലഭിച്ചത്. സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചതോടെ പുനഃപരിശോധനാ ഹര്‍ജിയും രാഷ്ട്രപതിക്ക് ദയാഹര്‍ജിയും നല്‍കിയെങ്കിലും അവയും തള്ളുകയായിരുന്നു. എന്നാല്‍ ഇത്തരം പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന 2014ലെ സുപ്രീം കോടതി വിധിയാണ് ആന്റണിക്ക് അനുകൂലമായത്.
ഈ വിധിയുടെ ആനുകൂല്യം ആന്റണിക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം വീണ്ടും പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി വധശിക്ഷ സ്‌റ്റേ ചെയ്തു. തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം വാദം തുടര്‍ന്ന കേസിലാണ് ശിക്ഷയില്‍ ഇളവ് ലഭിച്ചിരിക്കുന്നത്.
2001 ജനവരി ആറിനാണ് ആലുവ പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോന്‍ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണി ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
ആലുവ മുനിസിപ്പല്‍ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്നു ആന്റണി. ഇയാള്‍ക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് കൊച്ചുറാണി ഏറ്റിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐ അന്വേഷണത്തിലാണ് തെളിഞ്ഞത്. 2005ലാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്. ഇയാള്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.