സിനിമ പ്രമോഷന്റെ പേരില്‍ സൈബര്‍ ആക്രമണമെന്ന് ആശ ശരത്; ഡിജിപിക്ക് പരാതി നല്‍കി

സിനിമ പ്രമോഷന് വേണ്ടി ചെയ്ത ഫെയിസ്ബുക്ക് ലൈവിന്റെ പേരില് തനിക്ക് നേരെ സൈബര് ആക്രമണം നടക്കുന്നുവെന്ന് നടി ആശ ശരത്.
 | 
സിനിമ പ്രമോഷന്റെ പേരില്‍ സൈബര്‍ ആക്രമണമെന്ന് ആശ ശരത്; ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സിനിമ പ്രമോഷന് വേണ്ടി ചെയ്ത ഫെയിസ്ബുക്ക് ലൈവിന്റെ പേരില്‍ തനിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് നടി ആശ ശരത്. ഇതേത്തുടര്‍ന്ന് ഡിജിപിക്ക് പരാതി നല്‍കിയെന്നും ആശ ശരത് വ്യക്തമാക്കി. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തില്‍ വീഡിയോയില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും സ്ത്രീ ആയതു കൊണ്ടാകാം ആക്രമണമെന്നും അവര്‍ പറഞ്ഞു.

വീഡിയോ ചിലര്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും തനിക്കെതിരായി പരാതിയുണ്ടോ എന്ന് അറിയില്ലെന്നും ആശ ശരത് പറഞ്ഞു. കേസുണ്ടെന്ന് പോലീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. തന്നെ സ്‌േേനഹിക്കുന്നവരെ വീഡിയോ വിഷമിപ്പിച്ചതില്‍ സങ്കടമുണ്ട്. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

എവിടെ എന്ന കെ.കെ.രാജീവ് ചിത്രത്തിനു വേണ്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആശ ശരത് നടത്തിയ ഫെയിസ്ബുക്ക് ലൈവാണ് വിവാദമായത്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നുമായിരുന്നു ആശ ലൈവില്‍ പറഞ്ഞത്. ഭര്‍ത്താവിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്നും ആശ പറഞ്ഞു.

ചിത്രത്തിന്റെ പ്രമോഷനാണെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും സോഷ്യല്‍ മീഡിയ ഇതിനോട് അത്ര അനുകൂലമായല്ല പ്രതികരിച്ചത്. ചില പ്രതികരണങ്ങള്‍ രൂക്ഷമാകുകയും ചെയ്തു. പോലീസ് സ്‌റ്റേഷന്റെ പേര് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചു എന്ന് ആരോപിച്ച് ശ്രീജിത്ത് പെരുമന എന്ന അഭിഭാഷകന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു.