ഐ.എസ്.ഐ.എസിന്റെ പിടിയിലുള്ള ജോൺ കാന്റ്ലീ കേരളത്തെ സ്നേഹിച്ച ഫോട്ടോഗ്രാഫർ
കൊച്ചി: സിറിയയിലെ ഐ.എസ്.ഐ.എസ് തീവ്രവാദികൾ പിടികൂടിയ ജോൺ കാന്റ്ലീ കേരളത്തെ സ്നേഹിച്ച ഫോട്ടോഗ്രാഫർ. 2005-ൽ എൻഡ്യൂറോ ഇന്ത്യ റോയൽ എൻഫീൽഡ് റാലിയിൽ പങ്കെടുക്കാനാണ് ജോൺ ആദ്യമായി കേരളത്തിലെത്തിയത്. കോഴിക്കോട് നിന്ന് ആരംഭിച്ച് മൈസൂർ, കൊടൈക്കനാൽ, തേക്കടി എന്നിവിടങ്ങളിലൂടെ കറങ്ങി എട്ട് ദിവസം കൊണ്ട് കോഴിക്കോട് തന്നെ സമാപിച്ച റാലിയുടെ ദൃശ്യങ്ങൾ പകർത്തിയതും ജോണാണ്.
100 പേരടങ്ങിയ ബ്രിട്ടീഷ് അംഗങ്ങളിലൊരാളായാണ് ജോൺ കേരളത്തിലെത്തിയതെങ്കിലും ചുരുങ്ങിയ ദിവസം കൊണ്ട് എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റാൻ ജോണിന് കഴിഞ്ഞിരുന്നു. കേരളത്തിന്റെ ദൃശ്യഭംഗികളെക്കുറിച്ചും ആനകളെക്കുറിച്ചുമാണ് ജോൺ വാചാലനാകുന്നതെന്ന് എൻഡ്യൂറോ ഇന്ത്യയുടെ സംഘാടകർ പറയുന്നു. കേരളത്തിന്റെ മനോഹരദൃശ്യങ്ങൾ പകർത്തി അവ സിഡിയിലാക്കി സംഘത്തിലെ മറ്റുള്ളവർക്ക് നൽകാനും ജോൺ മറന്നിരുന്നില്ല. കോഴിക്കോട് പെയിൻ ആന്റ് പാലിയേറ്റീവ് സെന്റർ, സേവ് ദ ടൈഗർ, ഡബ്യൂ.ഡബ്യൂ.എഫ് എന്നിവയുടെ ധനശേഖരണത്തിന് വേണ്ടിയാണ് എൻഡ്യൂറോ ഇന്ത്യ റാലി സംഘടിപ്പിച്ചത്. 2008-ൽ വില്യം, ഹാരി രാജകുമാരൻമാർ പങ്കെടുത്ത എൻഡ്യൂറോ ആഫ്രിക്ക റാലിയിലും ജോൺ പങ്കെടുത്തിട്ടുണ്ട്.
ഇന്നലെയാണ് ഐ.എസ്.ഐ.എസ് തീവ്രവാദികളുടെ പിടിയിലുള്ള ജോൺ കാന്റ്‌ലീയുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. സൺഡേ ടൈംസ്, സൺഡേ ടെലിഗ്രാഫ് എന്നീ പത്രങ്ങൾക്കും വാർത്താ ഏജൻസിയായ എ.എഫ്.പിക്കും വേണ്ടിയും ജോൺ പ്രവർത്തിച്ചിട്ടുണ്ട്. 2012 നവംബറിൽ സിറിയയിൽ വച്ചാണ് താൻ ഭീകരരുടെ പിടിയിലായതെന്ന് ജോൺ വീഡിയോയിൽ പറയുന്നു.