കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന കരുതല് ഇപ്പോള് കൈമോശം വന്നിട്ടുണ്ടോ എന്ന് സംശയിക്കാവുന്ന വിധത്തിലാണ് ജനങ്ങളുടെ പെരുമാറ്റം. തെരുവുകളിലും കടകളിലും സാമൂഹ്യ അകലം പാലിക്കാന്‍ ജനങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു. കോവിഡ് വന്നു പോകട്ടെയെന്നു പോലും ചിലര്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കോവിഡ് അത്ര നിസാരക്കാരനാണോ? കോവിഡ് ബാധിച്ച സഹോദരിയുടെയും ഭര്‍ത്താവിന്റെയും അനുഭവം കുറിക്കുകയാണ് വി.എം.മനോജ്. കോവിഡ് നിസാരമെന്ന് കരുതുന്നവര്‍ തീര്‍ച്ചയായും ഈ കുറിപ്പ് വായിക്കണം.
കുറിപ്പ് വായിക്കാം
ഞാൻ കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയി നെടുവീർപ്പ് ഇട്ടതിനു പുറകെ അനിയത്തിക്കും ഭർത്താവിനും പനിയും ചുമയും തുടങ്ങി എന്ന വാർത്തയാണു കിട്ടിയത് … ഡോക്റ്റർ മരുന്നുകൾ കൊടുത്തു … ടെസ്റ്റ് ചെയ്തപ്പോൾ രണ്ടു പേരും പോസിറ്റീവ് …
മരുന്ന് കഴിച്ച് വീട്ടിൽ ഇരിപ്പായി … ഓക്സി മീറ്റർ മേടിച്ച് നോക്കുന്നുണ്ടായിരുന്നു … രണ്ട് ദിവസം കഴിഞ്ഞപ്പോൾ അനിയത്തിക്ക് ചുമ കൂടുകയും ഓക്സിജൻ ലെവൽ 95നു താഴെയും പോയപ്പോൾ തന്നെ കൊവിഡ് സെന്ററിൽ വിളിച്ച് പറഞ്ഞ് അവിടെ പരിശോധനയ്ക്ക് ചെന്നു … അവിടെ പരിശോധിച്ചപ്പോൾ അളിയനു കുഴപ്പം ഇല്ല വീട്ടിൽ ഇരിക്കാം എന്ന് അവർ പറഞ്ഞു … പക്ഷേ അനിയത്തിയുടെ ഓക്സിജൻ ലെവൽ 90നു താഴേയ്ക്ക് എക്സ് – റേയിൽ ന്യുമോണിയയുടെ തുടക്കം എന്നതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ആകണം എന്നു പറഞ്ഞു … കൊവിഡ് സെന്ററുകാർ അന്വേഷിച്ചപ്പോൾ അടുത്തുള്ള ആശുപത്രിയിൽ ഒരു ബെഡ് ഒഴിവ് ഉണ്ടെന്നറിഞ്ഞ് ഉടനെ അങ്ങോട്ട് മാറ്റി …
കുറച്ച് ദിവസം ഓക്സിജൻ (nasal cannula) കൊടുത്തു … കൂടെ കൊവിഡ് പ്രോട്ടോകോൾ ട്രീറ്റ്മെന്റും … രണ്ട് നെഗറ്റീവ് കാണിച്ച് തനിയെ ശ്വസിക്കുവാൻ കഴിയുന്നു എന്ന് കണ്ട് ഡിസ്ചാർജ്ജ് ചെയ്തു … പ്രോട്ടോകോൾ പ്രകാരം പോസിറ്റീവ് ആയവരും വീട്ടിലുള്ളവരും പുറത്തിറങ്ങരുതെന്നും ഇറങ്ങിയാൽ 50,000 ദിറംസ് വരെ ഫൈൻ കിട്ടും എന്നതിനാൽ ആശുപത്രിക്കാർ തന്നെ വീട്ടിലേയ്ക്ക് ടാക്സി ശരിയാക്കി കൊടുത്തു …
അനിയത്തിയുടെ അനുഭവം പറയുവാൻ കാരണം കൊവിഡ് നിസ്സാരം എന്ന് കരുതുന്നവർ അറിഞ്ഞിരിക്കുവാനാണു … നിങ്ങൾ 80%ത്തിൽ പെടണം എന്ന് നിർബന്ധം ഒന്നും ഇല്ല … അളിയൻ 80%ത്തിൽ ആയി വീട്ടിൽ ഇരുന്ന് നെഗറ്റീവ് ആയപ്പോൾ അനിയത്തി 20% ത്തിൽ ആയി ആശുപത്രിയിൽ ഓക്സിജന്റെ സഹായം വേണ്ടി വന്നു … ഇവർക്ക് കൊവിഡ് പകർന്ന് കിട്ടിയ രോഗി ഇപ്പോഴും ഐ.സി.യുവിലാണു (5% ആളുകളാണു ഐ.സി.യുവിൽ എത്തിപ്പെടുന്നത് എന്നാണു) …
കൊവിഡ് വരാതെ നോക്കുക … വന്നാൽ അതിനെ തമാശയായി കണ്ട് പുറത്ത് പറയാതെ സ്വയം ചികിത്സയുമായി കഴിയാതിരിക്കുക … തുടക്കത്തിലേ 20%ത്തിൽ വരും എന്ന് കണ്ടെത്തിയാൽ ഓക്സിജൻ നൽകിയും മരുന്നുകൾ നൽകിയും മാറ്റി എടുക്കുവാൻ കഴിയും … ഓക്സി മീറ്റർ ശരിക്കും ഉപകാരം ചെയ്യും … 95%ത്തിനു താഴെ പോയാൽ ഉടനെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെ അറിയിച്ച് തുടർ നടപടിക്ക് പോകണം … ഓക്സിജൻ താഴ്‌ന്നാൽ ഉടനെ കമ്ഴ്ത്തി കിടത്തിയാൽ ഓക്സിജൻ ലെവൽ പെട്ടെന്ന് ഉയരും എന്ന് തെളിയിച്ചിട്ടുള്ളതാണു, അതാണു മാസങ്ങളായിട്ട് ഉപയോഗിക്കുന്നതും (ഇവിടെ വെന്റ്ലേറ്ററിലേയ്ക്ക് കഴിവതും വിടാതെ നോക്കുന്നതിന്റെ ഭാഗമായി) … ആശുപത്രിയിൽ ഉടനെ എത്തുക എന്നതാണു ഏറ്റവും ആവശ്യം … 95ൽ നിന്ന് 90 കളിലേയ്ക്കും 80കളിലേയ്ക്കും പെട്ടെന്നായിരിക്കും വീഴുക … ഓക്സി മീറ്റർ ഇല്ല എങ്കിൽ ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട് വരുമ്പൊഴേ സംഗതിയുടെ ഗൗരവം മനസിലാക്കുവാൻ കഴിയൂ …
80% മാത്രമല്ല 20%ത്തിലും നമ്മൾ എത്താം (പ്രത്യേകിച്ച് അസുഖ ലക്ഷണം വന്ന് രണ്ടാമത്തെ ആഴ്ച) എന്നത് മറയ്ക്കാതിരിക്കാം …