സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; തൃശൂരിൽ ഹർത്താൽ

തൃശൂരിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. മുല്ലശേരി തിരുനെല്ലൂർ മതിലകത്തുവീട്ടിൽ ഖാദറിന്റെ മകൻ ഷിഹാബാണ്(42)കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ജില്ലയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
 | 

സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; തൃശൂരിൽ ഹർത്താൽ
തൃശൂർ: തൃശൂരിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. മുല്ലശേരി തിരുനെല്ലൂർ മതിലകത്തുവീട്ടിൽ ഖാദറിന്റെ മകൻ ഷിഹാബാണ്(42)കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ജില്ലയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

ഞായറാഴ്ച രാത്രി ഏഴരയോടെ പാവറട്ടി ചുക്കുബസാറിലാണ് ആക്രമണം. ചായക്കടയിൽനിന്ന് സുഹൃത്ത് ബൈജുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയം കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തി. പിന്നീട് മാരകായുധങ്ങൾ ഉപയോഗിച്ച് ഷിഹാബിനെ വെട്ടി. തലയ്ക്കും കൈകാലുകൾക്കും മാരകമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ബൈജു അടുത്ത ജങ്ഷനിലുണ്ടായിരുന്ന സിപിഎം പ്രവർത്തകരെ വിവരമറിയിച്ചു. അവർ ഷിഹാബിനെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10.15ന് മരിക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൂടിയായ ഷിഹാബ് പെയിന്റിങ് തൊഴിലാളിയാണ്. ഭാര്യ: മുബീന. മക്കൾ: ഷിയാൻ, ഫാത്തിമ. ആർ.എസ്.എസ് കാര്യവാഹ് തിരുനെല്ലൂർ അറയ്ക്കൽ വിനോദ് എന്ന വിനു 2008 നവംബർ 18ന് പാടൂരിൽ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് ഷിഹാബുദ്ദീൻ. 2006ൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ തിരുനെല്ലൂർ മതിലകത്ത് മുജീബ് റഹ്മാന്റെ സഹോദരനുമാണ്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു.