ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കളെ കാത്തുനില്‍ക്കുന്നത് കൃത്യവിലോപമാണ്; ഡോ.ജിനേഷ് പി.എസ് പറയുന്നു
ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ 5-ാം ക്ലാസുകാരിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത് അധ്യാപകരുടെ അനാസ്ഥ മൂലമെന്ന് സൂചന. പാമ്പുകടിയേറ്റെന്ന് കുട്ടിയും സഹപാഠികളും പറഞ്ഞിട്ടും അധ്യാപകര്‍ പ്രതികരിച്ചില്ലെന്നാണ് കുട്ടികള്‍ പറയുത്. കുട്ടിയെ രക്ഷിതാവ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകും എന്ന് നിലപാടെടുത്ത ഷജില്‍ എന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കളെ കാത്തുനില്‍ക്കുന്നത് കൃത്യവിലോപമാണെന്ന് ഡോ.ജിനേഷ് പി.എസ് എഴുതുന്നു. പലപ്പോഴും പാമ്പുകടി ഏല്ക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രി നഗരങ്ങളിലും. മനുഷ്യരുടെ ജീവന്‍ രക്ഷിക്കണം എന്ന ആഗ്രഹം സര്‍ക്കാരിന് ഉണ്ടെങ്കില്‍ പെരിഫറല്‍ ആശുപത്രിയിലും സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഡോ.ജിനേഷ് ഫെയിസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
പോസ്റ്റ് വായിക്കാം
ആ കുട്ടികള്‍ പറയുന്നത് കേള്‍ക്കണം.
10 വയസ്സുള്ള ഒരു കുരുന്നാണ് ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്.
സങ്കടകരം…
രക്ഷകര്‍ത്താവ് വന്നതിനു ശേഷം മാത്രമാണ് സ്‌കൂളില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൂന്നേകാലിന് പാമ്പുകടിയേറ്റ് 4 മണി ആയപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് എന്ന് കൂടെ പഠിക്കുന്ന കുട്ടികള്‍ പറയുന്നു.
ഒരു കാര്യം മനസ്സിലാക്കണം. പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണം. ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയില്‍… സുവര്‍ണ്ണ നാഴിക എന്ന ഒരു സംഭവം ഉണ്ട്. വൈകി കഴിഞ്ഞാല്‍ ഒരു കാര്യവുമില്ല.
ഇതുപോലുള്ള സാഹചര്യങ്ങളില്‍ മാതാപിതാക്കളെ കാത്തുനില്‍ക്കുന്നത് കൃത്യവിലോപം ആണ്. ഒരു ജീവനാണ് നഷ്ടപ്പെടുന്നത്. ആ ബോധം അധ്യാപകര്‍ക്ക് ഉണ്ടാവണം.
മുന്‍പൊരിക്കല്‍ ആരോഗ്യ നയരൂപീകരണ കമ്മിറ്റിയുടെ ചര്‍ച്ചയില്‍ പോയപ്പോള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ട് അംഗീകരിക്കാത്ത ഒരു കാര്യമാണ്. പാമ്പ്കടി ചികിത്സക്കുള്ള സൗകര്യങ്ങള്‍ പെരിഫറല്‍ ആശുപത്രികളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്. ആരും സമ്മതിച്ചില്ല.
പലപ്പോഴും പാമ്പുകടി ഏല്ക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. സൗകര്യങ്ങളുള്ള ആശുപത്രി നഗരങ്ങളിലും.
മനുഷ്യരുടെ ജീവന്‍ രക്ഷിക്കണം എന്ന ആഗ്രഹം സര്‍ക്കാരിന് ഉണ്ടെങ്കില്‍ പെരിഫറല്‍ ആശുപത്രിയിലും സൗകര്യങ്ങള്‍ ഒരുക്കണം.
ആരോഗ്യ നയരൂപീകരണ കമ്മിറ്റി ഈ ആവശ്യം തള്ളിയത് മരുന്നിനോട് അലര്‍ജി ഉണ്ടാവാനുള്ള സാധ്യതയുണ്ട് എന്ന് പറഞ്ഞായിരുന്നു. ശരിയാണ്, അലര്‍ജി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പക്ഷേ ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷപെടും, അലര്‍ജി ഉണ്ടാവാനുള്ള സാധ്യതയേക്കാള്‍ ഒരു ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത തന്നെയാണ് കൂടുതല്‍. എന്തിനും ഏതിനും ആരോഗ്യ പ്രവര്‍ത്തകരെ കൈ വെക്കുന്ന സമൂഹം ഉള്ളപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഡിഫന്‍സീവ് പ്രാക്ടീസ് പിന്തുടര്‍ന്നാല്‍, അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല.
ആ കുട്ടികള്‍ ആ സ്‌കൂളിലെ കുറവുകളെ കുറിച്ച് പറയുന്നുണ്ട്. പലതവണ അധ്യാപകരോട് പറഞ്ഞിട്ട് ഒരു പരിഹാരവും ആയില്ല എന്ന്… വളരെ മോശമാണ് എന്ന് പറയാതെ വയ്യ. സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം.
ആ കുട്ടികൾ പറയുന്നത് കേൾക്കണം. 10 വയസ്സുള്ള ഒരു കുരുന്നാണ് ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ്…
Posted by Jinesh PS on Wednesday, November 20, 2019