പോലീസ് ജീപ്പില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍

പോലീസ് ജീപ്പില് നിന്ന് കൈവിലങ്ങുമായി ഇറങ്ങിയോടിയ പ്രതി പിടിയില്.
 | 
പോലീസ് ജീപ്പില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍

കോഴിക്കോട്: പോലീസ് ജീപ്പില്‍ നിന്ന് കൈവിലങ്ങുമായി ഇറങ്ങിയോടിയ പ്രതി പിടിയില്‍. കോഴിക്കോട്, കൊടുവള്ളി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് ഓടപറമ്പില്‍ അജ്മല്‍ ആണ് പിടിയിലായത്. മോഷണക്കേസില്‍ പ്രതിയായ ഇയാളെ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വെള്ളിയാഴ്ച വൈകുന്നേരം ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു.

കോഴിക്കോട് തൊണ്ടയാട് ജംഗ്ഷന് സമീപത്ത് ട്രാഫിക് സിഗ്‌നലില്‍ ജീപ്പ് നിര്‍ത്തിയപ്പോഴാണ് ഇയാള്‍ ഇറങ്ങിയോടിയത്. കേസിലെ മറ്റൊരു പ്രതിയായ പുത്തനത്താണി ചുങ്കം ആലുങ്ങല്‍ ജുനൈദും ജീപ്പിലുണ്ടായിരുന്നു. കൊടുവള്ളി സ്റ്റേഷനിലെ ഡ്രൈവറും രണ്ട് പൊലീസുകാരുമായിരുന്നു പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയത്.

കൊടുവള്ളി പൊലീസും പെരിന്തല്‍മണ്ണ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയലാണ് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണയില്‍ നിന്ന് ശനിയാഴ്ച വൈകിട്ടാണ് ഇയാള്‍ അറസ്റ്റിലായത്. കൊടുവള്ളിയിലെത്തിക്കുന്ന പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

മൂന്നംഗ മോഷണസംഘം സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അജ്മലും ജുനൈദും പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശി റഹിം ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.