സ്വത്തുക്കളുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചാരണങ്ങള് നടക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍
കൊച്ചി: സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചാരണങ്ങള് നടക്കുന്നതായി പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്ത്ഥി ഇ.ടി മുഹമ്മദ് ബഷീര്. എം.പിയായതിന് ശേഷം ഇ.ടിയുടെ സ്വത്തുക്കളില് ഗണ്യമായ വര്ദ്ധനവുണ്ടായതായി നേരത്തെ സോഷ്യല് മീഡിയകളില് പ്രചാരണം നടന്നിരുന്നു. എന്നാല് ഇക്കാര്യങ്ങള് അവാസ്ഥവമാണെന്ന് ഇ.ടി ഫെയിസ്ബുക്കില് കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്പ്പിച്ച രേഖകള് അടക്കമാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
പിതാവ് വഴി ലഭിച്ച എഴുപത്തി ഏഴ് സെന്റ് ഭൂമിയും ഇതില്‍ നാല്പത് വര്‍ഷം മുമ്പ് റയോണ്‍സ് ജോലിക്കിടെ ഞാന്‍ നിര്‍മിച്ച വീടും മാത്രമാണ് തന്റെ സമ്പാദ്യമെന്നും പൊതു ജീവിതത്തിനിടയ്ക്ക് യാതൊരു തരത്തിലുള്ള വ്യാപരങ്ങളിലൊ പണം സമ്പാദിക്കുന്ന ജോലികളിലോ ഏര്‍പ്പെട്ടിട്ടില്ലെന്ന് ഇ.ടി ഫെയിസ്ബുക്കില് കുറിച്ചു. എന്നാല്‍ തനിക്ക് പിതാവ് വഴി ലഭിച്ച സ്ഥലത്തിന്റെ മൂല്യം വര്‍ഷം കഴിയുംതോറം വര്‍ദ്ധിക്കുന്നുണ്ടെന്നും അത് അനധികൃതമായ യാതൊരു ഇടപാടുകളിലൂടെ അല്ലെന്നും ഇ.ടി പറയുന്നു.
2009ല്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ അഫിഡവിറ്റില്‍ പറഞ്ഞ വീടും ഭൂമിയുമാണ് 2014ലും 2019ലും ഇ.ടി ആസ്തിയായി കാണിച്ചിരിക്കുന്നത്. പത്തുവര്‍ഷത്തിന് ശേഷം ഈ സ്വത്തുക്കളുടെ മൂല്യം കൂടിയതായി അദ്ദേഹം പറയുന്നു. ഇത് മൂന്നാം തവണയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്നും ജനവിധി തേടുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
പ്രിയരേ,
പൊന്നാനിയില്‍ എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ തീര്‍ത്തും അസത്യമായ പ്രചാരണങ്ങള്‍ ബോധപൂര്‍വമായി ചില കേന്ദ്രങ്ങള്‍ പടച്ചുവിടുന്നുണ്ട്. തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ഇത്തരം വ്യാജ ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നത് പ്രായോഗികമല്ലങ്കിലും അല്പസമയമെങ്കിലും എന്നില്‍ വിശ്വാസം അര്‍പ്പിച്ച പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ഇത്തരം കുപ്രചാരണങ്ങള്‍ക്ക് സാധിച്ചേക്കും.
നീണ്ടകാലം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു ഞാന്‍. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന എന്റെ പിതാവ് വഴി ലഭിച്ച എഴുപത്തി ഏഴ് സെന്റ് ഭൂമിയും ഇതില്‍ നാല്പത് വര്‍ഷം മുമ്പ് റയോണ്‍സ് ജോലിക്കിടെ ഞാന്‍ നിര്‍മിച്ച വീടും അല്ലാതെ ഇന്ന് ഈ ദിവസം വരെ അന്‍പത് വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ ഒരു സെന്റ് ഭൂമിയോ ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തില്‍ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലന്‍സോ എന്റെയോ കുടുംബത്തിന്റെയോ പേരില്‍ മുമ്പും ഇപ്പോഴും ഇല്ല. ഈ കാലത്തിനിടക്ക് ഞാന്‍ ഒരുതരത്തിലുമുള്ള കച്ചവടത്തിലോ മറ്റു ധന സമ്പാദന മാര്‍ഗത്തിലോ പങ്കാളിയായിട്ടുമില്ല.
ദാനശീലരുടെ കോടിക്കണക്കിന്ന് രൂപയുടെ സഹായ ധനം ക്രോഡീകരിച്ചു നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമ്പത്തിക വിഷയങ്ങളില്‍ വിശ്വാസപരമായി അതീവ സൂക്ഷ്മത പുലര്‍ത്താന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ എന്റെ സാമ്പത്തിക സ്ഥിതിയില്‍ കാണിച്ച സ്വത്തിന്റെ മൂല്യത്തില്‍ കാലക്രമേണ വന്ന വര്‍ദ്ധനവും എന്റെ ശമ്പള ഇനത്തില്‍ വന്ന വരുമാനവും പതിനൊന്ന് വര്‍ഷമായി ഞാന്‍ ഉപയോഗിച്ചുവരുന്ന 2008 മോഡല്‍ വാഹനവും അല്ലാതെ ഒരു രൂപയുടെ ആസ്തിയും ഇല്ലാത്ത എന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ക്ക് ഇതിനപ്പുറം ഒരു മറുപടി എനിക്കില്ല. ആരാണോ ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നത് അവര്‍ തന്നെ അതിന്റെ ആധികാരികതയും സ്രോതസും സമൂഹത്തെ ബോധ്യപെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
2009 ല്‍ ഞാന്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ അഫിഡവിറ്റില്‍ പറഞ്ഞ എന്റെ വീടും ഭൂമിയുമാണ് 2014 ലും 2019 ലും എന്റെ ആസ്തി. പത്തുവര്‍ഷത്തിനിപ്പുറം എല്ലാവരുടേതും പോലെ എന്റെ കിടപ്പാടത്തിന്റെ മൂല്യം കൂടിയിട്ടുണ്ടങ്കില്‍ അത് ഈ തിരഞ്ഞെടുപ്പിലും ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ ബോധ്യപ്പെടുത്തും. ഇങ്ങനെയൊരു വാര്‍ത്തയുടെ കൂടെ ചേര്‍ക്കുന്ന പാര്‍ലിമെന്റ് രേഖയില്‍ വന്ന വരുമാന
വര്‍ദ്ധനവ് എന്ന പരാമര്‍ശത്തിന്ന് ഒരു പക്ഷെ കാരണമായതില്‍ ഒരു ഉദാഹരണം 2009 ല്‍ സത്യവാങ് മൂലത്തില്‍ എന്റെ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു. ഇതേ വസ്തുവിന്ന് 2014 ല്‍ കാണിച്ച മൂല്യം ഇരുപത് ലക്ഷമാണ് അതായത്
രണ്ടായിരം ശതമാനം വര്‍ദ്ധനവ്. മാത്രമല്ല 120 മാസം പാര്‍ലിമെന്റ് അംഗമായ എനിക്ക് ലഭിക്കുന്ന വേദനം തന്നെ ആരോപിക്കുന്ന തുകയില്‍ അധികം വരും.
ഇവിടെ പരാമര്‍ശിച്ചതല്ലാത്ത രൂപയോ ഒരു സെന്റ് ഭൂമിയോ മറ്റ് വസ്തുക്കളോ എന്റെ കൈവശം അധികമുണ്ടങ്കിലോ ജീവിതക്കാലത്തിന്നിടക്ക് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ടങ്കിലോ പൂര്‍ണമായും ഇത്തരം ആരോപണങ്ങള്‍ തെളിയിക്കുന്നവര്‍ക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നല്‍കാന്‍ ഞാന്‍ തയ്യാറാണ്.
പ്രിയരേ, പൊന്നാനിയിൽ എന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതൽ തീർത്തും അസത്യമായ പ്രചാരണങ്ങൾ ബോധപൂർവമായി ചില…
Posted by E.T Muhammed Basheer on Tuesday, March 19, 2019