കഞ്ചാവുകേസ് പ്രതി പൊലീസ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടാല്‍ അവനൊക്കെ അങ്ങനെത്തന്നെ ഒടുങ്ങണം എന്ന് തോന്നുന്ന പൊതുബോധത്തില്‍ നിന്നാണ് ഇതുണ്ടാകുന്നത്; കുറിപ്പ് വായിക്കാം

കഞ്ചാവ് കേസിലെ പ്രതി പൊലീസ് മര്ദ്ദനമേറ്റ് കൊല്ലപ്പെട്ടു എന്ന് കേള്ക്കുമ്പോള് അവനൊക്കെ അങ്ങനെത്തന്നെ ഒടുങ്ങണം എന്ന് തോന്നുന്ന അലസ പൊതുബോധത്തില് നിന്നുകൂടിയാണ് ഇതുണ്ടാകുന്നത്.
 | 
കഞ്ചാവുകേസ് പ്രതി പൊലീസ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടാല്‍ അവനൊക്കെ അങ്ങനെത്തന്നെ ഒടുങ്ങണം എന്ന് തോന്നുന്ന പൊതുബോധത്തില്‍ നിന്നാണ് ഇതുണ്ടാകുന്നത്; കുറിപ്പ് വായിക്കാം

പ്രമോദ് പുഴങ്കര

റിമാന്‍ഡ് പ്രതിയായിരുന്ന ഷമീര്‍ തൃശൂരിലെ വിയ്യൂര്‍ ജയിലധികൃതരുടെ മേല്‍നോട്ടത്തിലുള്ള നിരീക്ഷണകേന്ദ്രത്തില്‍ വെച്ച് അതിഭീകരമായ custodial tortureന്റെ ഫലമായി കൊല്ലപ്പെട്ടു. ഇപ്പോള്‍ അയാളുടെ കൂടെ പിടിയിലായിരുന്ന ഭാര്യ പറയുന്നതനുസരിച്ച് മര്‍ദ്ദകരായ ജയില്‍ ഉദ്യോഗസ്ഥര്‍ അവരെ നഗ്‌നയാക്കി നിര്‍ത്തുകയും ഷമീറിനെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ്. ഷമീറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട് നോക്കിയാല്‍ അപ്പറഞ്ഞതിലൊന്നും ഒട്ടും അതിശയോക്തി ഉണ്ടാകാന്‍ വഴിയില്ല. അതിക്രൂരമായ മര്‍ദ്ദനമാണ് അയാള്‍ക്ക് നേരെ നടന്നത്. നെഞ്ചില്‍ ഏഴിടത്തോളം മര്‍ദ്ദനമേറ്റിട്ടുണ്ട്. വാരിയെല്ലുകള്‍ പൊട്ടി. മൊത്തം മുറിവുകള്‍ നാല്പത്. എല്ലുകള്‍ പലയിടത്തും ഒടിഞ്ഞു. പിറകില്‍ ലാത്തികൊണ്ടുള്ള/ അല്ലെങ്കില്‍ സമാനമായ തരത്തിലുള്ള വടികൊണ്ടുള്ള അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ട്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം.

ഒരു ആധുനിക, ജനാധിപത്യ രാജ്യത്താണിതൊക്കെ നടക്കുന്നത് എന്നോര്‍ക്കണം. എത്രയോ പതിറ്റാണ്ടുകളായി ജനങ്ങളെ തല്ലിച്ചതയ്ക്കലാണ് പൊലീസിന്റെ പണി എന്ന് ഉറപ്പിച്ചു കൊണ്ടേയിരിക്കുന്ന സര്‍ക്കാരുകളാണ് നമ്മുടെ നാട്ടില്‍ വന്നുപോകുന്നത്. പൊലീസിനെ പരമാവധി കടിക്കുന്ന വേട്ടപ്പട്ടികളാക്കി നിര്‍ത്തുക എന്നതാണ് അവരുടെ ആവശ്യം. തങ്ങള്‍ പറയുമ്പോള്‍ പറയുന്നവരെ മാത്രമേ കടിക്കാവൂ എന്നൊരാവശ്യം മാത്രമേയുള്ളു. എന്നാല്‍ ആ നിയന്ത്രണവും കേരളത്തില്‍ നഷ്ടപ്പെട്ടു എന്ന തരത്തിലാണ് കാര്യങ്ങള്‍. ലോക് ഡൌണ്‍ കാലത്ത് നാട്ടുകാരെ ഏത്തമിടുവിച്ച യതീഷ് ചന്ദ്രയ്ക്ക് fan club ഉള്ള നാടാണിത്. തന്റെ ചെറിയ പോലീസ് ജോലിക്കാലത്ത് ഏറ്റവും ഹീനമായി ആളുകളെ നേരിട്ട് മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ അയാള്‍ക്കെതിരെയുള്ള അന്വേഷണമൊന്നും ഒരിക്കലും എവിടെയുമെത്തില്ല. ഒരു ജനത ഈ ഹുങ്കിന്റെ മുന്നില്‍ ഏത്തമിട്ടുകൊണ്ടേയിരിക്കുകയാണ്.

ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്കും വിചാരണ തടവുകാര്‍ക്കുമൊക്കെ എല്ലാവിധത്തിലുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹതയുണ്ട് എന്നത് നിരവധിയായ സുപ്രീം കോടതി വിധികള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും ഇപ്പോഴും ഇടിയന്‍ പൊലീസ് ഏമാന്മാര്‍ക്ക് ബാധകമല്ല. 2016-മുതല്‍ 2019 വരെ കേരളത്തില്‍ 16 പേരാണ് പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനം മൂലം കൊല്ലപ്പെട്ടത് (NHRC). കേരളത്തിലൊരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന നാളുകളാണിത് എന്നോര്‍ക്കണം. കേരളത്തില്‍ പൊലീസ് സേന ഏറ്റവും ഹിംസാത്മകമായ വിധത്തില്‍ പൗരനില്‍ ഭയം ജനിപ്പിച്ച ഒരു കാലമായി ഇത് മാറുകയാണ്. ജനകീയ ഇടപെടലുകളെ മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പ്രതിയെ ഇറക്കിക്കൊണ്ടുവരുന്ന രാഷ്ട്രീയക്കാരനെന്ന മനോരമ/ മലയാള സിനിമ പ്രതിച്ഛായ നിര്‍മ്മിതിയുടെ കപട ബോധത്തിന് തലവെച്ചുകൊടുത്ത ഒരു സര്‍ക്കാരാണിത്. പോലീസിനെ കാര്യക്ഷമമാക്കുക എന്നുവെച്ചാല്‍ നാട്ടുകാരുടെ നെഞ്ചത്തുകയറാന്‍ അനുവദിക്കുക എന്നാണെന്ന് ഒട്ടും നിഷ്‌ക്കളങ്കമല്ലാതെത്തന്നെ ധരിച്ചുവെച്ച ഒരു ഭരണകൂടബോധം ഇതിനു പിന്നിലുണ്ട്.

ലോക് ഡൌണ്‍ കാലത്ത് നിയന്ത്രണം ലംഘിച്ചു എന്ന പേരില്‍ ഒരു ചെറുപ്പക്കാരനെ തടഞ്ഞുനിര്‍ത്തി അധിക്ഷേപ ദൃശ്യങ്ങള്‍ എടുത്ത് പരിഹസിച്ചു ഞെളിഞ്ഞ ഒരു അല്പനായ പോലീസ് ഉദ്യോഗസ്ഥന്‍ ഈ പുതിയ ഹുങ്കിന്റെ പ്രതിനിധിയാണ്. പൗരന്മാരുടെ നികുതിപ്പണമെടുത്ത് ശമ്പളം കൊടുക്കുന്ന, ജനങ്ങളുണ്ടാക്കുന്ന നിയമങ്ങള്‍ പാലിച്ചുകൊണ്ട് ജോലിചെയ്യേണ്ട ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മാത്രമാണ് പൊലീസുകാര്‍. അവര്‍ക്ക് മനുഷ്യരുടെ ആത്മാഭിമാനവും ജീവനും വരെ എടുക്കാനുള്ള അവകാശം ആരാണ് കൊടുക്കുന്നത്? 16 മനുഷ്യര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടും അതൊരു രാഷ്ട്രീയ പ്രശ്‌നമായി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് തോന്നിയില്ല എന്നത് ജനങ്ങളെ കൂടുതല്‍ ജാഗ്രതപ്പെടുത്തേണ്ട രാഷ്ട്രീയ പ്രശ്‌നമാണ്.

കഞ്ചാവ് കേസിലെ പ്രതി പൊലീസ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ അവനൊക്കെ അങ്ങനെത്തന്നെ ഒടുങ്ങണം എന്ന് തോന്നുന്ന അലസ പൊതുബോധത്തില്‍ നിന്നുകൂടിയാണ് ഇതുണ്ടാകുന്നത്. അവര്‍ നമ്മളില്‍പെട്ടവരല്ല എന്ന മുഖംതിരിക്കലില്‍ നിന്നാണ്. റിമാന്‍ഡിലുള്ള ഒരു സ്ത്രീയെ നഗ്‌നയാക്കി നിര്‍ത്തുന്ന കുറ്റവാളികള്‍ക്ക് ശമ്പളം നല്‍കുന്നത് നമ്മളാണെന്ന അറിവ് ഒരു ഞെട്ടലോ ലജ്ജയോ കൂടാതെ സ്വീകരിക്കാന്‍ നാം തയ്യാറാകുന്നു എന്നതുകൂടിയുണ്ട് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്ന ഓരോ മനുഷ്യന്റെയും മരണത്തിനു പിന്നില്‍.

ഐക്യരാഷ്ട്ര സഭയുടെ 1975-ലെ Torture Decleration -ഉം 1984-ല്‍ അംഗീകരിച്ച Convention against Torture and Other Cruel, Inhuman or Degrading Treatment or Punishment’ (‘Torture Convention’)-ന്റെയും ചുവട് പിടിച്ച് എത്രയോ കാലത്തിനു ശേഷം ഇന്ത്യയില്‍ 2010ല്‍ Prevention of torture Bill കൊണ്ടുവന്നെങ്കിലും അത് 15-ആം ലോക്‌സഭാ കാലാവധി കഴിഞ്ഞതോടെ അസാധുവായിപ്പോയി. അത്രയൊക്കെയേ ഉള്ളു ജനം ഇടികൊണ്ടു മരിക്കുന്നതില്‍ നിയമ നിര്‍മ്മാതാക്കളെന്ന പുത്തന്‍ രാജാക്കന്മാര്‍ക്കുള്ള ആകുലത.

‘Custodial death is one of the worst crimes in a civilised society governed by Rule of Law. Does a citizen shed off his fundamental right to life, the moment a policeman arrests him? Can the right to life of a citizen be put in abeyance on his arrest? The answer, indeed, has to be an emphatic ‘No” – ( D K Basu v State of West Bengal AIR 1997 SC 610). പക്ഷെ ഈ No പറയാന്‍ ഭരണാധികാരികള്‍ തയ്യാറല്ലെങ്കില്‍ ആ തടവറകളെന്ന കൊലയറകള്‍ ഇനി നിലനില്‍ക്കേണ്ടന്ന് തീരുമാനിക്കാനുള്ള സംഘടിത പ്രതിഷേധം ജനങ്ങള്‍ ഉണ്ടാക്കണം. തമിഴ്നാട്ടിലെ സാത്താന്‍കുളത്ത് നടന്ന ജയരാജ്-ബിനാക്‌സ് കസ്റ്റഡി കൊലകളില്‍ മദ്രാസ് ഹൈക്കോടതിക്ക് നേരിട്ട് കേസെടുക്കേണ്ടി വന്നു. സഹപ്രവര്‍ത്തകരെ രക്ഷിക്കാനുള്ള പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമത മൂലം, കസ്റ്റഡി കൊലപാതകങ്ങളില്‍ തെളിവുകള്‍ എല്ലായ്‌പോഴും ദുര്‍ബലവുമാണ്.

ഭരണഘടനാ അവകാശങ്ങളെയും നിയമവാഴ്ചയെയും പൗരന്റെ രാഷ്ട്രീയ -സാമൂഹികാവകാശങ്ങളെയുമെല്ലാം പൊലീസിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഒരു സമൂഹം ആത്മഹത്യ ചെയ്ത സമൂഹമാണ്. കേരളത്തിന് ആത്മഹത്യ ചെയ്യാന്‍ മനസില്ല എന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. അതിന് പൊലീസ് ഒരിക്കലും ‘നമ്മുടെ പൊലീസ്’ ആകുന്നില്ല എന്ന പ്രാഥമിക ഇടതുപക്ഷ രാഷ്ട്രീയം മനസിലാക്കുകയും പൊലീസ് ഭീകരതയ്ക്കെതിരെയുള്ള നിശബ്ദത ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമല്ല, മറിച്ച് ഭരണകൂട ദാസ്യത്തിന്റെ ഏറ്റവും അശ്ലീലമായ സാമൂഹ്യാവസ്ഥയാണ് എന്ന് തിരിച്ചറിയുകയും വേണം.

റിമാൻഡ് പ്രതിയായിരുന്ന ഷമീർ തൃശൂരിലെ വിയ്യൂർ ജയിലധികൃതരുടെ മേൽനോട്ടത്തിലുള്ള നിരീക്ഷണകേന്ദ്രത്തിൽ വെച്ച് അതിഭീകരമായ…

Posted by Pramod Puzhankara on Saturday, October 24, 2020