പ്ലാസ്റ്റിക് നിരോധനം; ഇന്നു മുതല്‍ നിയമലംഘനത്തിന് പിഴ

സംസ്ഥാനത്ത് ഇന്നു മുതല് നിരോധിത പ്ലാസ്റ്റിക് വസ്തുക്കള് ഉപയോഗിച്ചാല് പിഴ നല്കേണ്ടി വരും
 | 
പ്ലാസ്റ്റിക് നിരോധനം; ഇന്നു മുതല്‍ നിയമലംഘനത്തിന് പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ പിഴ നല്‍കേണ്ടി വരും. ജനുവരി 1 മുതല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായുള്ള പിഴശിക്ഷ ഇന്ന് മുതല്‍ പ്രാബല്യത്തിലുണ്ടാകും. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യ തവണ നിയമം ലംഘിച്ചാല്‍ 10,000 രൂപയാണ് പിഴയായി നല്‍കേണ്ടത്. രണ്ടാം തവണ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ. ഇതിനൊപ്പം നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉപയോഗിച്ച സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും വിലക്കും. അതേസമയം ബ്രാന്റഡ് ഉല്‍പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണം, മദ്യവും വെള്ളവും വില്‍ക്കുന്ന കുപ്പി, പാല്‍ കവര്‍, മത്സ്യവും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന കവറുകള്‍ എന്നിവക്ക് നിരോധനമില്ല. ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗ ശേഷം ശേഖരിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍,കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്,പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ് , പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫ്‌ളക്സ്, ബാനര്‍ തുടങ്ങിയവയാണ് നിരോധിച്ചിരിക്കുന്നത്.