മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പരാതിക്കാരന്‍ പബ്ലിസിറ്റിക്ക് വേണ്ടി നല്‍കിയതെന്ന് വനം വകുപ്പ്

ആനക്കൊമ്പ് കേസില് മോഹന്ലാലിന് അനുകൂലമായി വനം വകുപ്പിന്റെ മൊഴി.
 | 
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പരാതിക്കാരന്‍ പബ്ലിസിറ്റിക്ക് വേണ്ടി നല്‍കിയതെന്ന് വനം വകുപ്പ്

കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് അനുകൂലമായി വനം വകുപ്പിന്റെ മൊഴി. ഹൈക്കോടതിയിലാണ് വനം വകുപ്പ് മൊഴി നല്‍കിയത്. ആനക്കൊമ്പ് പരമ്പരാഗതമായി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നും പരാതിക്കാരന്‍ പബ്ലിസിറ്റിക്ക് വേണ്ടി നല്‍കിയ പരാതിയാണ് ഇതെന്നും വനംവകുപ്പ് ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ.പൗലോസ് ആണ് പരാതിക്കാരന്‍. നാല് ആനക്കൊമ്പുകള്‍ക്ക് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ടുള്ള വനംവകുപ്പ് പ്രിന്‍സിപ്പില്‍ കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ആനക്കൊമ്പ് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെക്കരുതെന്ന വന്യജീവി സംരക്ഷണ നിയമത്തിലെ 39 (3) വകുപ്പ് പ്രകാരം മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. 2012ല്‍ മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ നടന്ന ഇന്‍കംടാക്‌സ് പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഈ കേസില്‍ കാര്യമായി അന്വേഷണം നടത്താതിരുന്ന വനം വകുപ്പ് 2016ല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നിയമവിരുദ്ധമായി നല്‍കിയെന്നും പരാതിയില്‍ പറയുന്നു. ആനക്കൊമ്പ് പരമ്പരാഗതമായി ലഭിച്ചതാണെന്നാണ് മോഹന്‍ലാല്‍ കോടതിയെ അറിയിച്ചത്.