ദളിത്-മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വിവേചനം; ഐഐടി മദ്രാസ് ജാതിക്കോട്ടയെന്ന് മുന്‍ അധ്യാപിക

മദ്രാസ് ഐഐടിയില് ദളിത്, മുസ്ലീം വിദ്യാര്ത്ഥികള് അനുഭവിക്കുന്ന ക്രൂര വിവേചനങ്ങള് തുറന്ന് പറഞ്ഞ് മുന് അധ്യാപിക.
 | 
ദളിത്-മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വിവേചനം; ഐഐടി മദ്രാസ് ജാതിക്കോട്ടയെന്ന് മുന്‍ അധ്യാപിക

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ദളിത്, മുസ്ലീം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ക്രൂര വിവേചനങ്ങള്‍ തുറന്ന് പറഞ്ഞ് മുന്‍ അധ്യാപിക. ഐഐടിയിലെ മുന്‍ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസര്‍ ആയിരുന്ന വസന്ത കന്തസാമിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ദളിത്, മുസ്ലീം വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് മനഃപൂര്‍വം കുറയ്ക്കുകയാണ് ഇവിടത്തെ അധ്യാപകര്‍ എന്ന് നക്കീരന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

ഐഐടി ജാതിക്കോട്ടയാണെന്നും റിസര്‍വേഷന്‍ പോലും നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. നിയമത്തിനും ഭരണഘടനയ്ക്കും അതീതമായാണ് ഐഐടിയിലെ സവര്‍ണ്ണ ലോബി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്റെ 28 വര്‍ഷത്തെ സര്‍വീസില്‍ എംഎസ്‌സിക്ക് പത്തില്‍ താഴെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. മുസ്ലീങ്ങള്‍ക്ക് ഐഐടി പഠനം അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.

ഫാത്തിമ ലത്തീഫിന്റെ മരണം ആത്മഹത്യയല്ലെന്നും അത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണെന്നും പ്രൊഫ.വസന്ത പറഞ്ഞു. ദളിതരും മുസ്ലീങ്ങളുമായ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ തിസീസുകള്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന രീതി പോലും അവിടെയുണ്ട്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് മുറി പോലും കിട്ടില്ല. യോഗ്യതയുണ്ടായിട്ടും ദളിത് അധ്യാപര്‍ക്ക് പ്രൊഫസറായി സ്ഥാനക്കയറ്റം പോലു കൊടുക്കില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.