‘പൂതന’ കൊണ്ടല്ല വിജയമെന്ന് ഷാനിമോള്‍ പോലും പറഞ്ഞിട്ടുണ്ട്; വിമര്‍ശനങ്ങള്‍ നിഷേധിച്ച് ജി.സുധാകരന്‍

അരൂര് ഉപതെരഞ്ഞെടുപ്പില് സിപിഎം സ്ഥാനാര്ത്ഥി പരാജയപ്പെടാന് കാരണം തന്റെ പൂതനാ പരാമര്ശമാണെന്ന വിമര്ശനം നിഷേധിച്ച് മന്ത്രി ജി.സുധാകരന്.
 | 
‘പൂതന’ കൊണ്ടല്ല വിജയമെന്ന് ഷാനിമോള്‍ പോലും പറഞ്ഞിട്ടുണ്ട്; വിമര്‍ശനങ്ങള്‍ നിഷേധിച്ച് ജി.സുധാകരന്‍

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെടാന്‍ കാരണം തന്റെ പൂതനാ പരാമര്‍ശമാണെന്ന വിമര്‍ശനം നിഷേധിച്ച് മന്ത്രി ജി.സുധാകരന്‍. ഷാനിമോള്‍ പോലും തന്റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചാരണത്തിലൂടെ വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

3 തലങ്ങളിലെ പരിശോധനയില്‍ പരാജയ കാരണങ്ങള്‍ വ്യക്തമായി പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് താന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം ഞാനാണ് കാരണക്കാരന്‍ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പരസ്യമായി പറയാന്‍ മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നുവെന്നും സുധാകരന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് കൈവിട്ടതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുധാകരന്‍ നടത്തിയ പൂതനാ പരാമര്‍ശം യുഡിഎഫിന് വീണുകിട്ടിയ ആയുധമായെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തിയത്.

പോസ്റ്റ് വായിക്കാം

അരൂരിലെ പരാജയത്തെപ്പറ്റി മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.

ഇന്ന് രാവിലെ 10 മണി മുതല്‍ ഏകദേശം 10 മണിക്കൂര്‍ നീണ്ട 3 തലങ്ങളിലെ പരിശോധനയില്‍ പരാജയ കാരണങ്ങള്‍ വ്യക്തമായി ആലപ്പുഴ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഞാനും അതില്‍ സംബന്ധിച്ചിരുന്നു.

അവിടെ ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചുയെന്നാണ് പറഞ്ഞത്.

എന്നാല്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം ഞാനാണ് കാരണക്കാരന്‍ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പരസ്യമായത് പറയാന്‍ അങ്ങനൊരാള്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നു.

ഷാനിമോള്‍ പോലും തന്‍റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.