ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; പ്രതികളിലൊരാളുടെ പേര് പറഞ്ഞ് വര്‍ഗ്ഗീയ പ്രചരണം

മുന് ഡിജിപി ടി.പി.സെന്കുമാര് ഉള്പ്പെടെ ഇത്തരം പോസ്റ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
 | 
ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; പ്രതികളിലൊരാളുടെ പേര് പറഞ്ഞ് വര്‍ഗ്ഗീയ പ്രചരണം

കൊച്ചി: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതികളുടെ പേരില്‍ വര്‍ഗ്ഗീയ പ്രചരണം. കേസില്‍ നാല് പേര്‍ പിടിയിലായിരുന്നു. മുഹമ്മദ് ആരിഫ് (26), ജൊള്ളു നവീന്‍ (20), ജൊള്ളു ശിവ (20), ചിന്താകുന്താ ചെന്നകേശവുലു (20) എന്നിവരാണ് പ്രതികള്‍. ഇവരില്‍ മുഹമ്മദ് ആരിഫിന്റെ പേര് പറഞ്ഞുകൊണ്ടാണ് വര്‍ഗ്ഗീയ പ്രചരണം നടക്കുന്നത്. യുവതിയെ ബലാല്‍സംഗം ചെയ്തത് മുസ്ലീങ്ങളാണ് എന്ന വിധത്തില്‍ വാട്‌സാപ്പ് ഫോര്‍വേര്‍ഡുകളും ഫെയിസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും പടരുന്നു.

മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഉള്‍പ്പെടെ ഇത്തരം പോസ്റ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതികള്‍ മുഹമ്മദ് പാഷയും സുഹൃത്തുക്കളുമാണ് എന്നാണ് സെന്‍കുമാറിന്റെ പോസ്റ്റില്‍ പറയുന്നത്. സംഭവം നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അല്ലെന്നും അതുകൊണ്ട് കേരളത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും ആര്‍ക്കും വാട്‌സാപ്പ് ഹര്‍ത്താല്‍ നടത്തേണ്ടെന്നും സെന്‍കുമാര്‍ പോസ്റ്റില്‍ പറയുന്നു. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ ഏറെയും നടക്കുന്നത്.

വണ്ടി പഞ്ചറാകാന്‍ വഴിയില്‍ മുള്ള് വിതറുക… ഒറ്റയ്ക്കാകുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോയി കൂട്ടബലാത്സംഗം…

Posted by Dr TP Senkumar on Friday, November 29, 2019

ഷംഷാബാദില്‍ വെച്ചാണ് വെറ്ററിനറി ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇതിന് ശേഷം പ്രതികള്‍ ശരീരം കത്തിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഡോക്ടര്‍ ഷംഷാബാദിലെ ടോള്‍ബൂത്തില്‍ തന്റെ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്ത ശേഷം ടാക്‌സിയില്‍ ത്വക്കുരോഗ വിദഗ്ദ്ധനെ കാണാന്‍ ഇവര്‍ പോയിരുന്നു. തിരികെ എത്തിയപ്പോള്‍ ടൂവീലറിന്റെ ടയര്‍ പഞ്ചറായിരുന്നു. ഇക്കാര്യം തന്റെ സഹോദരിയെ അവര്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ചിലര്‍ വാഹനം ശരിയാക്കാന്‍ സഹായിക്കാമെന്ന് ഇവരുടെ അടുത്തെത്തി.

ട്രക്കുകളും മറ്റും നിര്‍ത്തിയിട്ട സ്ഥലത്താണ് താനുള്ളതെന്നും അപരിചിതരായ ചിലര്‍ അടുത്തുണ്ടെന്നും ഭീതിയോടെ ഡോക്ടര്‍ പറഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീട് പുലര്‍ച്ചയോടെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.