ഇടുക്കി ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തുന്നതിന് മുന്‍പ് തുറന്നുവിടുമെന്ന് മന്ത്രി എം എം മണി

ഇടുക്കി ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തുന്നതിന് മുന്പ് തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി. വൈദ്യുത ഉദ്പാദനം ലക്ഷ്യമാക്കി വെള്ളം ഇപ്പോള് സംഭരിക്കില്ല. ഇനിയും മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. രാത്രിയില് ഷട്ടറുകള് തുറക്കില്ല. മഴ ഇനിയും ശക്തമായാല് കാര്യങ്ങള് അപകടാവസ്ഥയിലാകും. അതുകൊണ്ടാണ് തുറന്നുവിടാന് തീരുമാനിച്ചതെന്നും എം എം മണി വ്യക്തമാക്കി. ജനപ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള് വിശദമാക്കിയിരിക്കുന്നത്.
 | 

പൈനാവ്: ഇടുക്കി ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തുന്നതിന് മുന്‍പ് തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി. വൈദ്യുത ഉദ്പാദനം ലക്ഷ്യമാക്കി വെള്ളം ഇപ്പോള്‍ സംഭരിക്കില്ല. ഇനിയും മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. രാത്രിയില്‍ ഷട്ടറുകള്‍ തുറക്കില്ല. മഴ ഇനിയും ശക്തമായാല്‍ കാര്യങ്ങള്‍ അപകടാവസ്ഥയിലാകും. അതുകൊണ്ടാണ് തുറന്നുവിടാന്‍ തീരുമാനിച്ചതെന്നും എം എം മണി വ്യക്തമാക്കി. ജനപ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ 2392.9 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും തമിഴ്നാട് സര്‍ക്കാരുമായി ധാരണയുണ്ടാക്കി നേരത്തെ ഷട്ടറുകള്‍ തുറക്കാനായിരിക്കും കേരളം ശ്രമിക്കുക. അത് ചെയ്തില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും എം.എം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു.

1981 ഒക്ടോബര്‍ 29നും 1992 ഒക്ടോബര്‍ 12 നുമാണ് ഇടുക്കി അണക്കെട്ട് പൂര്‍ണമായും നിറഞ്ഞത്. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും 1981 ല്‍ തുറന്നിരുന്നു. അതിന് ശേഷം ഇടുക്കി ഡാം മുഴുവനായിട്ടും നിറയുന്ന സാഹചര്യമുണ്ടായിട്ടില്ല. 1981ല്‍ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിട്ടത്.