സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

ഗുരുതരമായ സ്ഥിതിയാണ് കേരളത്തില് ഉള്ളതെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഇന്ത്യന് മെഡിക്കല് അസോസിയേഷന്
 | 
സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് ഐഎംഎ. ഗുരുതരമായ സ്ഥിതിയാണ് കേരളത്തില്‍ ഉള്ളതെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഐഎംഎ കത്ത് നല്‍കും. രോഗവ്യാപനം തടയുന്നതിന് നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഐ.എം.എ അറിയിച്ചു.

സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണം. രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകരിലും സാധാരണക്കാരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും ഐഎംഎ പറയുന്നു.

രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 28 ദിവസത്തിനിടെ മാത്രം ഒരു ലക്ഷത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞേക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.