പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടോ? വാസ്തവം ഇതാണ്
പുലിമുരുകനിലെ രണ്ട് ഗാനങ്ങള് ഓസ്കാര് അവാര്ഡിനുള്ള പട്ടികയില് ഇടം നേടിയെന്ന് കഴിഞ്ഞ ദിവസം വാര്ത്തകള് വന്നിരുന്നല്ലോ. എന്നാല് ഈ വാര്ത്തയിലെ വസ്തുതയെന്താണെന്ന് വ്യക്തമാക്കുകയാണ് സംവിധാനകന് ഡോ.ബിജുവും സോഷ്യല് മീഡിയയിലെ സജീവ സാന്നിധ്യമായ വൈശാഖന് തമ്പിയും. ഇംഗ്ലീഷില് അല്ലാതെ നിര്മിക്കുന്ന ചിത്രങ്ങള് സാധാരണ ഗതിയില് ഓസ്കാറിനായി പരിഗണിക്കുന്നത് മികച്ച വിദേശഭാഷാ ചിത്രം എന്ന വിഭാഗത്തിലാണ്. ഇന്ത്യയില് നിന്ന് ഓരോ വര്ഷവും അയക്കേണ്ട ചിത്രം ഏതാണെന്ന് തെരഞ്ഞെടുക്കുന്നത് ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയുടെ 15 അംഗ ജൂറിയാണെന്ന് ഡോ. ബിജു വ്യക്തമാക്കുന്നു.
ഇത്തവണ ന്യൂട്ടന്‍ എന്ന ചിത്രമാണ് ഇന്ത്യ അയച്ചത്. ഇങ്ങനെ ഏതാണ്ട് നൂറോളം രാജ്യങ്ങള്‍ ഒരു സിനിമ വീതം തിരഞ്ഞെടുത്ത് അയക്കുന്നു. ഇതാണ് ലോങ് ലിസ്റ്റ്. ഇത് ഓസ്‌കാര്‍ നോമിനേഷന്‍ അല്ല. ഓസ്‌കാര്‍ നോമിനേഷനു വേണ്ടി മത്സരിക്കാന്‍ ഓരോ രാജ്യങ്ങളും സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ്. എല്ലാ വര്‍ഷവും ഓരോ സിനിമ ഓരോ രാജ്യത്തിനും സമര്‍പ്പിക്കാം. ഇന്ത്യയില്‍ മലയാളത്തില്‍ നിന്നും ഗുരു, ആദാമിന്റെ മകന്‍ അബു എന്നീ സിനിമകള്‍ മുന്‍പ് ഇന്ത്യയുടെ എന്‍ട്രി ആയി സമര്‍പ്പിച്ചിട്ടുണ്ട്. ഇങ്ങനെ നൂറോളം രാജ്യങ്ങളില്‍ നിന്നും സമര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ നിന്നും 9 സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും പിന്നീട് 5 ചിത്രങ്ങള്‍ നോമിനേഷനായി തിരഞ്ഞെടുക്കുകയും ചെയ്യും.
അതില്‍ നിന്നും ഒരു ചിത്രം മികച്ച വിദേശ ഭാഷയ്ക്കുള്ള ഓസ്‌കാര്‍ നേടുകയും ചെയ്യും. ഇന്ത്യക്ക് ഇതേവരെ ഈ നോമിനേഷനില്‍ 3 തവണ മാത്രമേ ഉള്‍പ്പെടാന്‍ സാധിച്ചിട്ടുള്ളൂ മദര്‍ ഇന്ത്യ (1957) സലാം ബോംബെ (1988) , ലഗാന്‍ (2001). ഒരു തവണ പോലും ഓസ്‌കാര്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുമില്ല. ഇതാണ് വിദേശ ഭാഷാ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി. ഓരോ വര്‍ഷവും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്നത് വെറും 5 ചിത്രങ്ങള്‍ക്ക് മാത്രമാണ്. ഏതാണ്ട് 90 വര്‍ഷത്തെ ഓസ്‌കാര്‍ ചരിത്രത്തില്‍ ഇന്ത്യക്ക് 3 തവണ മാത്രമേ ഓസ്‌കാര്‍ നോമിനേഷന്‍ പോലും ലഭിച്ചിട്ടുള്ളൂ.
മറ്റൊരു രീതിയിലും ഓസ്‌കാറിനായി ചിത്രങ്ങള്‍ സമര്‍പ്പിക്കാം. ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഏതെങ്കിലും തീയേറ്ററില്‍ റിലീസ് ചെയ്ത് തുടര്‍ച്ചയായി ഒരാഴ്ചയെങ്കിലും പ്രദര്‍ശിപ്പിക്കണമെന്ന് വൈശാഖന്‍ തമ്പിയും പോസ്റ്റില്‍ പറയുന്നു. അതും ടിക്കറ്റെടുത്ത് മാത്രം കാണാവുന്ന രീതിയില്‍, ദിവസം മൂന്ന് പ്രദര്‍ശനങ്ങളെങ്കിലും ഉണ്ടായിരിക്കുകയും, അതില്‍ ഒന്നെങ്കിലും വൈകിട്ട് 6-നും 10-നും ഇടയിലായിരിക്കുകയും വേണം (പ്രദര്‍ശിപ്പിക്കണം എന്നേയുള്ളൂ, ഹൗസ്ഫുള്ളാകണമെന്നോ ഇത്രപേര്‍ കണ്ടിരിക്കണമെന്നോ എന്നൊന്നും ഇല്ല). ഇപ്പറഞ്ഞ രീതിയില്‍ ഒരു സിനിമ ക്വാളിഫൈ ചെയ്യപ്പെടണമെങ്കില്‍, ഒന്നുകില്‍ ഈ പറഞ്ഞ രീതിയില്‍ സാമ്പത്തിക നഷ്ടമില്ലാതെ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ കെല്പുള്ള സിനിമയായിരിക്കണം, അല്ലെങ്കില്‍ അതിലൂടെ ഉണ്ടാകാവുന്ന സാമ്പത്തികനഷ്ടം സഹിക്കാന്‍ കെല്പുള്ള നിര്‍മ്മാതാവായിരിക്കണം. പുലിമുരുകന്റെ കാര്യത്തില്‍ ഇതിലേതാണ് സംഭവം എന്ന് വ്യക്തമല്ലെന്നും വൈശാഖന്‍ തമ്പി പറയുന്നു.
പോസ്റ്റുകള്‍ കാണാം
ഓസ്കാറുമായി ബന്ധപ്പെട്ട് പലപ്പോഴും മാധ്യമങ്ങൾ തീരെ വസ്തുതാപരമല്ലാത്ത വാർത്തകൾ ആണ് നൽകുന്നത്. അതുകൊണ്ട് ഈ കാര്യത്തിൽ ചില …
Posted by Bijukumar Damodaran on Tuesday, December 19, 2017
പുലിമുരുകനും ഓസ്കാർ അവാർഡുമായി ബന്ധപ്പെട്ട വാർത്ത ഇത്തിരി ഓവറായിട്ടില്ലേ എന്നൊരു സംശയം… പുലിമുരുകനിലെ, ഗോപീ സുന്ദർ ച…
Posted by Vaisakhan Thampi on Tuesday, December 19, 2017