ചെത്തുകാരന്‍ കോരേട്ടന്‍ കള്ളും കുടിച്ച് തേരാപാരാ നടക്കുകയായിരുന്നു! വീണ്ടും അധിക്ഷേപവുമായി കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കോണ്ഗ്രസ് നേതാവ് കെ.സുധാകരന്.
 | 
ചെത്തുകാരന്‍ കോരേട്ടന്‍ കള്ളും കുടിച്ച് തേരാപാരാ നടക്കുകയായിരുന്നു! വീണ്ടും അധിക്ഷേപവുമായി കെ.സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ചെത്തുകാരന്‍ കോരേട്ടന്‍ പിണറായിയില്‍ കള്ളും കുടിച്ച് തേരാപാരാ നടക്കുകയായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും രണ്ടാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് ഗോപാലനെ പിണറായി അട്ടംപരതി ഗോപാലന്‍ എന്നാണ് വിളിച്ചതെന്നും പിതാക്കന്‍മാരെ ബഹുമാനിക്കാന്‍ ഇവര്‍ക്ക് അറിയില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സുധാകരന്റെ പരാമര്‍ശം. ‘ഞങ്ങളുടെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലന്‍ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാടിന്റെ മോചനത്തിന് വേണ്ടി പടവെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരന്‍ കോരേട്ടന്‍ പിണറായില്‍ കള്ളുംകുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു’ എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തിലും പിണറായിക്കെതിരെ സുധാകരന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ചെത്തുകാരന്റെ മകനായ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വേണമെന്നായിരുന്നു പരാമര്‍ശം. ഇത് പിതാവിന്റെ തൊഴിലിനെക്കുറിച്ചുള്ള പരാമര്‍ശം മാത്രമാണെന്ന ന്യായീകരണവുമായി പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.