പഠനകാലത്ത് എബി.വി.പി സ്ഥാനാര്‍ത്ഥി, എസ്.ഐ വേഷത്തില്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി; അമൃത് രംഗന്റെ സംഘപരിവാര്‍ ബന്ധത്തിന് തെളിവുകള്‍!
കൊച്ചി: കളമശേരി എസ്.ഐ അമൃത് രംഗന് സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്നുവെന്ന് തെളിവുകള്‍. പഠനകാലത്ത് എബി.വി.പിയുടെ സജീവ പ്രവത്തകനായിരുന്ന അമൃത് രംഗന്‍ എ.ബി.വി.പി പാനലില്‍ മത്സരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹപാഠികളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു ബന്ധവും രാഷ്ട്രീയപരമായി സൂക്ഷിച്ചിരുന്നില്ലെന്ന് അമൃത് രംഗന്‍ ന്യൂസ് മൊമന്റ്‌സിനോട് പറഞ്ഞു. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ലെന്നും എ,ബി.വി.പിയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ തനിക്കുണ്ടായിരുന്നുവെന്നും ഇതാണ് ആരോപണത്തിന്റെ ആധാരമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നതെന്നും അമൃത് പറയുന്നു.
എന്നാല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ എ.ബി.വി.പിയുടെ യൂണിറ്റ് സെക്രട്ടറിയായി ഇദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ടെന്ന് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി തലത്തില്‍ യു.യു.സിയായി മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നതായി സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു. കാലടി സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിയുടെ പ്രധാന ഉപദേഷ്ടാവ് എന്ന നിലയിലും അമൃത് രംഗന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായ അനൂപ് വി.ആര്‍ ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പഠിച്ചിരുന്നു.
ALSO READ: പരാതിക്കാരന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് കൃത്യവിലോപം; കളമശ്ശേരി എസ്ഐക്കെതിരെ സക്കീര്‍ ഹുസൈന്‍
കാലടി സര്‍വ്വകലാശാല കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും എ.ബി.വി.പിയുടെ സുപ്രധാന യോഗങ്ങളിലും അമൃത് നിര്‍ണായക സ്വാധീനമായിരുന്നു. കാലടിയില്‍ വെച്ച് അമൃത് സജീവ സംഘപരിവാര്‍ രാഷ്ട്രീയത്തിലേക്ക് മാറുന്നതായി വ്യക്തമായതോടെ ക്ലാസ്‌മേറ്റ് എന്ന തലത്തില്‍ പോലുമുള്ള ഞങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടായി. അടിസ്ഥാനപരമായി അമൃത് സംഘിയാണ്. വ്യക്തിപരമായി തന്നെ എനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളെയും അമൃത് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അനൂപ് ന്യൂസ് മൊമന്റസിനോട് പറഞ്ഞു.
അതേസമയം ഇക്കാര്യത്തില്‍ അമൃതിന്റെ പ്രതികരണം മറ്റൊന്നാണ്. താന്‍ എ.ബി.വിപിയുടെ ഒരു പ്രകടനത്തില്‍ പോലും പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും അമൃത് പറയുന്നു. നേരത്തെ പരാതിക്കാരന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച കളമശ്ശേരി എസ്ഐയുടെ നടപടി കൃത്യവിലോപമാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പറഞ്ഞിരുന്നു. ഇക്കാര്യവും അമൃത് നിഷേധിച്ചു.
താന്‍ കോള്‍ റെക്കോര്‍ഡിംഗ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് അമൃതിന്റെ വാദം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ മറ്റൊന്നാണ്. ജനം ടിവിയില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്‍ വഴിയാണ് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായി നടത്തിയ ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിച്ച കോളുകള്‍ മുന്‍പും അമൃത് പ്രചരിപ്പിച്ചിരുന്നുവെന്ന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്ത്ഥി സംഘടനകള് നടത്തുന്ന സമരങ്ങളെ അടിച്ചൊതുക്കാന് അമൃത് ശ്രമിച്ചതായി വിവിധ സംഘടനകള് ആരോപണം ഉന്നയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന സമയത്ത് ആദിവാസി കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി അമൃതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇതേ കാലയളവില്‍ പോലീസ് സ്റ്റേഷനിലെ ഔദ്യോഗിക രേഖകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.
സംഘപരിവാര്‍ ഗ്രൂപ്പുകള്‍ അമൃതിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സംഘപുത്രനോട് കളി വേണ്ട എന്ന തലക്കെട്ടോടെയാണ് പലരും അമൃതിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. ബി.ജെ.പിക്കാരോട് വേണ്ട സിപിഎം സെക്രട്ടറിയുടെ കളിയെന്നാണ് മറ്റു ചിലര്‍ വാദിക്കുന്നത്. സംഘപരിവാറുമായി അമൃതിനുള്ള ബന്ധം പുറത്തു കൊണ്ടു വന്നതും അനുകൂലികള്‍ തന്നെയാണ്. പഠനകാലം മുതല്‍ അമൃതിന്റെ സംഘചായ്‌വ് ഞങ്ങള്‍ പുറത്തു വിടുന്നുവെന്നും ചിലര്‍ പോസ്റ്റ് ചെയ്യുന്നു.