മരുന്നും ഭക്ഷണവുമായി ദൗത്യസംഘമെത്തുന്നു; റോഡുകളില്‍ തടസം സൃഷ്ടിക്കാതിരിക്കുക
തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലേക്ക് മരുന്നുകളും വെള്ളവും ഭക്ഷണവുമായി ദൗത്യസംഘം പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് റോഡ് മാര്ഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാംപുകളിലേക്ക് എത്തിക്കാനാണ് ശ്രമം. റോഡില് അശ്രദ്ധമായി വാഹനങ്ങള് പാര്ക്ക് ചെയ്തും മറ്റും തടസങ്ങള് സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചിട്ടുണ്ട്. ചെങ്ങന്നൂര്, പത്തനംതിട്ട, ചാലക്കുടി മേഖലകളിലാണ് ആദ്യഘട്ടത്തില് സഹായം എത്തിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇപ്പോഴും റോഡ് മാര്ഗം സഞ്ചരിക്കാന് കഴിയാത്ത അവസ്ഥയാണ്. അത്തരം സ്ഥലങ്ങളില് ബോട്ട് മാര്ഗമോ ഹെലികോപ്റ്റര് മാര്ഗമോ മരുന്നുകളും സഹായങ്ങളും എത്തിക്കും.
ആര്‍മിയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ കുതിരാനിലെ ഗതാഗതം പുനഃസ്ഥാപിക്കാനുളള തീവ്രശ്രമത്തിലാണ് ആര്‍മി. ഇവിടെ 20 കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ചില പ്രദേശങ്ങളില്‍ വെള്ളമിറങ്ങാത്തതും ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്.
പന്തളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളമിറങ്ങി തുടങ്ങിയിട്ടില്ല. നൂറിലധികം പേര്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ചെങ്ങന്നൂര്‍, പന്തളം, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ കെടുതി രൂക്ഷമാവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രക്ഷാവ്രര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നു മൂന്നു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഇവ പരുമലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.