സയനൈഡിന് ലഭിക്കാന്‍ പ്രജുകുമാറിന് 5000രൂപയും മദ്യവും നല്‍കി; മാത്യുവിന്റെ മൊഴി പുറത്ത്

സയനൈഡ് എന്തിനാണെന്ന് യഥാര്ത്ഥത്തില് ജോളി തന്നോട് പറഞ്ഞിട്ടില്ല. ചോദിച്ചപ്പോള് പെരുച്ചായിയെ കൊല്ലാനാണ് എന്നായിരുന്നു തന്നോട് പറഞ്ഞത്.
 | 
സയനൈഡിന് ലഭിക്കാന്‍ പ്രജുകുമാറിന് 5000രൂപയും മദ്യവും നല്‍കി; മാത്യുവിന്റെ മൊഴി പുറത്ത്

വടകര: സയനൈഡ് ലഭിക്കുന്നതിനായി ജ്വല്ലറി ജീവനക്കാരനായ പ്രജു കുമാറിന് 5000 രൂപയും മദ്യവും നല്‍കിയതായി മാത്യുവിന്റെ മൊഴി. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് മാത്യുവാണ്. പ്രജു കുമാര്‍ തന്ന സയനൈഡ് പിന്നീട് ജോളിക്ക് കൈമാറുകയും ചെയ്തു. ജോളിക്ക് വേണ്ടിയാണ് സയനൈഡ് വാങ്ങുന്നതെന്ന വിവരം പ്രജു കുമാറിന് അറിയുമായിരുന്നില്ല. സ്വന്തം ആവശ്യത്തിനാണ് സയനൈഡ് എന്നായിരുന്നു പ്രജു കുമാറിനെ മാത്യു അറിയിച്ചിരുന്നതെന്നും മൊഴിയില്‍ പറയുന്നു.

സയനൈഡ് എന്തിനാണെന്ന് യഥാര്‍ത്ഥത്തില്‍ ജോളി തന്നോട് പറഞ്ഞിട്ടില്ല. ചോദിച്ചപ്പോള്‍ പെരുച്ചായിയെ കൊല്ലാനാണ് എന്നായിരുന്നു തന്നോട് പറഞ്ഞത്. മറ്റൊരു തവണ കൂടി സയനൈഡ് എത്തിച്ചു തരുമോയെന്ന് ജോളി ചോദിച്ചിരുന്നു. ഇക്കാര്യം പ്രജു കുമാറിനോട് ചോദിച്ചു. എന്നാല്‍ സ്റ്റോക്കില്ലെന്നായിരുന്നു പ്രജു കുമാര്‍ അന്ന് പറഞ്ഞത്. ഇക്കാര്യം ജോളിയെ അറിയിക്കുകയും ചെയ്തു. മാത്യുവിന്റെ മൊഴിയില്‍ പറയുന്നു.

ഇതിനിടെ ജോളി കൊലപ്പെടുത്തിയതായി സംശയിക്കുന്ന റോയിയുടെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ നാട്ടിലെത്തി. അമേരിക്കയില്‍ നിന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ റോജോ സഹോദരിയായ റെഞ്ചിയുടെ അടുത്തേക്കാണ് പോയത്. റോജോയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാനുണ്ടെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. നാളെ അന്വേഷണസംഘം റോജോയുടെ മൊഴിയെടുക്കുമെന്നാണ് സൂചന.