പ്രതിഷേധം ഭയന്ന് കൊച്ചി ഒഴിവാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍; അഗത്തിയിലേക്ക് നേരിട്ട് പോകും

ലക്ഷദ്വീപിലേക്കുള്ള യാത്രക്കിടെ നെടുമ്പാശേരി ഒഴിവാക്കി അഡ്മിനിസ്ട്രേറ്റര് പ്രഫുല് ഖോഡ പട്ടേല്.
 | 
പ്രതിഷേധം ഭയന്ന് കൊച്ചി ഒഴിവാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍; അഗത്തിയിലേക്ക് നേരിട്ട് പോകും

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രക്കിടെ നെടുമ്പാശേരി ഒഴിവാക്കി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ദാമന്‍ ദിയുവില്‍ നിന്ന് അദ്ദേഹം നേരിട്ട് അഗത്തിയിലേക്ക് പോയി. ഇന്ന് ലക്ഷദ്വീപില്‍ എത്തുന്ന പ്രഫുല്‍ പട്ടേല്‍ നെടുമ്പാശേരിയില്‍ എത്തിയ ശേഷമായിരിക്കും അഗത്തിയിലേക്ക് തിരിക്കുകയെന്നായിരുന്നു ഷെഡ്യൂള്‍. അവസാന നിമിഷം ഇത് മാറ്റുകയായിരുന്നു.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ഭയന്നാണ് ഷെഡ്യൂള്‍ മാറ്റം. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പട്ടേല്‍ അഗത്തിയിലേക്ക് പോയത്. പട്ടേല്‍ നെടുമ്പാശേരിയില്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് അദ്ദേഹത്തെ കാണാന്‍ യുഡിഎഫ് സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍, എം.എല്‍.എ അന്‍വര്‍ സാദത്ത് എന്നിവരാണ് പ്രഫുല്‍പട്ടേലിനെ കാണാനെത്തിയത്. അഡ്മിനിസ്‌ടേറ്ററുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് സേവ് ലക്ഷ്ദ്വീപ് ഫോറം ലക്ഷദ്വീപില്‍ കരിദിനം ആചരിക്കുകയാണ്. വീടുകളില്‍ കരിങ്കൊടി കെട്ടിയും കറുത്ത മാസ്‌കുകള്‍ ധരിച്ചുമാണ് പ്രതിഷേധം.

അതേസമയം ദ്വീപിലെ പ്രതിഷേധത്തിന് എതിരെ പോലീസ് രംഗത്തെത്തി. കറുത്ത കൊടി നീക്കണമെന്ന് വീടുകളില്‍ എത്തി പോലീസ് ആവശ്യപ്പെട്ടു.