‘ആദ്യത്തെ അടികൊണ്ടപ്പോള്‍ നീ ഓടി! വൈറലായി അടൂരിലെ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഓഡിയോ
കൊച്ചി: ശബരിമലയില്‍ യുവതികള് പ്രവേശിച്ചതിനോടനുബന്ധിച്ച് ബി.ജെ.പി പിന്തുണയോടെ നടന്ന ഹര്ത്താലില് അക്രമം കാണിച്ച പ്രവര്ത്തകര്ക്കെതിരെ രോഷംകൊള്ളുന്ന ആര്.എസ്.എസുകാരന്റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. സംഘ്പരിവാര് വാട്സാപ്പ് ഗ്രൂപ്പില് നിന്ന് ചോര്ന്ന ഓഡിയോയാണ് സോഷ്യല് മീഡിയയില് പ്രചരിക്കുന്നത്. ആശുപത്രിയില് ഭക്ഷണം വിതരണം ചെയ്യുന്ന വാഹനം തടഞ്ഞ് അക്രമം കാണിച്ചപ്പോഴാണ് പ്രശ്നമുണ്ടായതെന്നും മേലാല് ഇത്തരം പരിപാടികള്ക്ക് തന്നെയോ കുടുംബത്തെയോ വിളിക്കരുതെന്നും പ്രവര്ത്തകന് ഓഡിയോയില് പറയുന്നു. ഇത് അടൂരില് നിന്നുള്ള പ്രവര്ത്തകന്റെ ഓഡിയോ മെസേജ് ആണെന്നാണ് കരുതുന്നത്.
ഞാന്‍ നിന്നെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതല്ല. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന എന്നെ ആചാരലംഘനം അനുവദിക്കരുതെന്നും സംഘബലം കാണിച്ചുകൊടുക്കണമെന്നും സംരക്ഷിച്ചുകൊള്ളാമെന്നും പറഞ്ഞ് നീയാണ് വിളിച്ചിറിക്കിയത്. മെഡിക്കല്‍ കോളേജിലേക്ക് ആരെങ്കിലും ആഹാരം കൊണ്ടുപോയിക്കൊള്ളട്ടെ, നിങ്ങള്‍ എന്തിന് വണ്ടി തകര്‍ക്കാന്‍ പോകുന്നത് വാഹനം തകര്‍ത്തതോടെയാണ് പ്രശ്‌നം ഉണ്ടായത്. പ്രവര്‍ത്തകന്‍ പറഞ്ഞു.
ആദ്യത്തെ അടികൊണ്ടപ്പോള്‍ നീ ഓടി എന്നെ ആരാണ് സംരക്ഷിച്ചത്. റഹീമിന്റെ ചെരുപ്പുകടയുടെ പിറകിലൂടെയാണ് ഞാന്‍ മെയിന്‍ റോഡില്‍ കയറിയത്. അവിടെ പാര്‍ട്ടിക്കാരുടെ ഇടയില്‍പ്പെട്ടു. അവസാനം എന്റെ ചെവിയില്‍ കൂടെയാണ് പൊന്നീച്ച പറന്നത്. അവര്‍ എന്നെക്കൊണ്ട് മുദ്രാവാക്യം വരെ വിളിപ്പിച്ചാണ് വിട്ടത്. പോലീസ് പിടിച്ചിരുന്നെങ്കില്‍ ഇതിലും വലിയ പ്രശ്‌നമുണ്ടായേനെ. എന്റെ അക്കൗണ്ട് വരെ മരവിപ്പിച്ചേനെ. മേലാല്‍ ഇത്തരം പരിപാടികളില്‍ എന്നെയോ കുടുംബത്തിലുള്ളവരെയോ വിളിക്കരുതെന്നും ഓഡിയോയിലൂടെ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ പറയുന്നു.
ഓഡിയോ കേൾക്കാം