മാധ്യമ രംഗത്ത് പുതിയ ആശയങ്ങള്‍ അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് സമാപിച്ചു

മാധ്യമ രംഗത്ത് പുതിയ ആശയങ്ങള് അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇന്ഫ്ളുവന്സേഴ്സ് മീറ്റ് സമാപിച്ചു.
 | 
മാധ്യമ രംഗത്ത് പുതിയ ആശയങ്ങള്‍ അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് സമാപിച്ചു

കല്‍പ്പറ്റ: മാധ്യമ രംഗത്ത് പുതിയ ആശയങ്ങള്‍ അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് സമാപിച്ചു. വ്‌ളോഗര്‍മാര്‍, ബ്ലോഗര്‍മാര്‍, ഓണ്‍ ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഇരുനൂറിലധികം പ്രതിനിധികള്‍ ത്രിദിന സംഗമത്തില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മീറ്റ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഹോസ്പിറ്റാലിറ്റി പാര്‍ട്ണറായ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ഇരുപതിലധികം റിസോര്‍ട്ടുകളാണ് ഇതിനായി ഒരുക്കിയിരുന്നത്. എം.പി. എം.വി.ശ്രേയാംസ് കുമാര്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഡോ. ബോബി ചെമ്മണൂരാണ് മിസ്റ്റിലൈറ്റ്‌സ് 2021 എന്ന പേരിലുള്ള ഇന്‍ഫ്‌ളുവന്‍ സേഴ്‌സ് മീറ്റിന്റെ മുഖ്യാതിഥി.

ഉദ്ഘാടന ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രതിനിധികായ വാഞ്ചീശ്വരന്‍, ബി.ശൈലേഷ്, അനൂപ് മൂര്‍ത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂട്യൂബ് പ്രതിനിധി പൂര്‍ണ്ണിമ വിജയന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡി.ടി.പി.സി. വയനാടിന്റെ നേതൃത്വത്തില്‍ എക്‌സ്‌പ്ലോര്‍ വയനാട് എന്ന പേരില്‍ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ക്രമീകരിച്ചിരുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഉണര്‍വ് നാടന്‍കലാ സംഘാംഗങ്ങള്‍ വയനാടിന്റെ തനത് കലാ സാംസ്‌കാരിക പരിപാടികളുടെ അവതരിപ്പിച്ചു. പ്രളയം, കോവിഡ് എന്നിവക്ക് ശേഷം തകര്‍ന്ന ടൂറിസം കാര്‍ഷിക മേഖലകള്‍ക്ക് ഉണര്‍വ്വ് നല്‍കുന്നതിനും ആഗോള പ്രചരണം നല്‍കുന്നതിനുമായി സംഘടിപ്പിച്ചിട്ടുള്ള സംഗമത്തില്‍ ചില വിദേശ പ്രതിനിധികള്‍ ഓണ്‍ ലൈന്‍ ആയി പങ്കെടുത്തു.

ടീ ടൂര്‍, കോഫീ ടൂര്‍, ഹണി ടൂര്‍ എന്നിവയും പൈതൃക ഗ്രാമ സന്ദര്‍ശനവും മാതൃകാ കര്‍ഷകരുടെ ഫാം സന്ദര്‍ശനം എന്നിവയുമുണ്ടായിരുന്നു. സമാപനത്തോടനുബന്ധിച്ച് വൈത്തിരി വില്ലേജില്‍ നടന്ന പൊതുപരിപാടിയില്‍ 250 ലധികം പേര്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത രണ്ട് ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ള എല്ലാ യൂട്യൂബര്‍മാര്‍ക്കും 22 കാരറ്റ് ബോബി ആന്റ് മറഡോണ ഗോള്‍ഡ് ബട്ടന്‍ ഡോ.ബോബി ചെമ്മണൂര്‍ സമ്മാനിച്ചു. ഏറ്റവും പ്രായം കൂടിയ യൂട്യൂബര്‍ അന്നമ്മ ചേടത്തിയെയും ഇരുകാലുകളും കൈകളുമില്ലാത്ത മോട്ടിവേഷന്‍ യൂ ട്യൂബര്‍ ശിഹാബ്, മറ്റ് മില്യണയര്‍മാരെയും പ്രത്യേകം ആദരിച്ചു. മാധ്യമ രംഗത്തെ ഗവേഷകരായ ജര്‍മ്മനിയില്‍ നിന്ന് മേരി എലിസബത്ത് മുള്ളര്‍, നെതര്‍ലന്‍ഡില്‍ നിന്ന് മുഹമ്മദ് സഫദ്, ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം പ്രൊഫസര്‍ ദേവദാസ് രാജാറാം എന്നിവര്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു.

മുഖ്യാതിഥിയായ ഡോ. ബോബി ചെമ്മണൂര്‍ മൂന്ന് ദിവസവും മുഴുവന്‍ സമയവും പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഇന്‍ഫ്‌ളുവന്‍സേഴ്‌സ് സംഗമം നടത്തുമെന്നും യൂട്യൂബര്‍ മാര്‍ക്ക് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ഒരു പവന്‍, അഞ്ച് പവന്‍, പത്ത് പവന്‍, 25 പവന്‍, 50 പവന്‍ ,101 പവന്‍ എന്നിങ്ങനെ രാജ്യം മുഴുവന്‍ ബോബി ആന്റ് മറഡോണ 22 കാരറ്റ് ഗോള്‍ഡ് ബട്ടണ്‍ നല്‍കി ആദരിക്കുമെന്നും അഖിലേന്ത്യാ തലത്തില്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ക്ലബ്ബ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളായ മീഡിയ വിംഗ്‌സ് ഡിജിറ്റല്‍ സൊലൂഷന്‍സ്, 999 ഐ.എന്‍.സി. എന്നിവരാണ് മിസ്റ്റി ലൈറ്റ്‌സിന്റെ സംഘാടകര്‍.