പണ്ട് ചൂരലെങ്കില്‍ ഇന്ന് ഇടിമുറി, പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ രോദനം ആര് കേള്‍ക്കും? മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് വായിക്കാം
കുട്ടികളുടെ ആത്മഹത്യയിലും കൊലപാതകങ്ങളിലും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മോഹന്ലാല്. ദി കംപ്ലീറ്റ് ആക്ടര് ബ്ലോഗിലാണ് മോഹന്ലാല് ആശങ്കകള് പങ്കുവെക്കുന്നത്. കുടുംബ പ്രശ്നങ്ങളും പഠന പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും പണ്ടും ഉണ്ടായിരുന്നെങ്കിലും അന്നൊന്നും കുട്ടികള് ആത്മഹത്യ ചെയ്തിരുന്നില്ല. പണ്ടും കുട്ടികള് പരീക്ഷയില് തോറ്റിരുന്നു. അധ്യാപകര് കുട്ടികളെ അടിച്ചിരുന്നു. എന്നാല് തോറ്റു എന്ന കാരണത്താല് അവരെ വീട്ടില് വെച്ചോ വിദ്യാഭ്യാസ സ്ഥാപനത്തില് വെച്ചോ വാക്കുകള് കൊണ്ടും ശാരീരികമായും പീഡനങ്ങള്ക്ക് ഇരയാക്കിയിരുന്നില്ല.
പ്രോഗ്രസ് കാര്‍ഡ് കൊണ്ടുവരുമ്പോള്‍, അത് അച്ഛനോ അമ്മയോ കാണുമ്പോള്‍ അല്‍പ നേരത്തേക്കുള്ള മുറുമുറുപ്പ്, ഗുണദോഷിക്കല്‍, അതില്‍ എല്ലാം കഴിഞ്ഞു. പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്ന് ഇടിമുറിയായെന്ന് മോഹന്‍ലാല്‍ വിമര്‍ശിക്കുന്നു. പണ്ട് ഗുണദോഷിക്കലായിരുന്നെങ്കില്‍ ഇന്ന് എഴുതിത്തള്ളലായി. ഈ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോളാണ് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്. കൂടാതെ അച്ഛനും സഹോദരനും അമ്മാവനും മുത്തച്ഛന്‍ പോലും അവരെ പല തരത്തില്‍ പീഡിപ്പിക്കുകയും ചെയ്യുന്നതായി ബ്ലോഗില്‍ മോഹന്‍ലാല്‍ പറയുന്നു.
കൈലാഷ് സത്യാര്‍ത്ഥിക്ക് നൊബേല്‍ സമ്മാനം കിട്ടിയത് പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്ക് ചെയ്ത പ്രവര്‍ത്തനങ്ങളെ മാനിച്ചാണ്. അന്ന് ആ വാര്‍ത്ത് വായിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി എന്താണ് ഇത്രമാത്രം ചെയ്യാനുള്ളതെന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ജീവിക്കുമ്പോള്‍ മനസിലാകുന്നത് കുട്ടികള്‍ക്ക് വേ്ണ്ടിയാണ് ഏറെ ചെയ്യാനുള്ളത് എന്നാണ്. എല്ലാം ഏറ്റവുമധികം സഹിക്കുന്നത് അവരാണ്. കഴിഞ്ഞ ഒരു മാസത്തെ വാര്‍ത്തകള്‍ എടുത്ത് നോക്കിയാല്‍ പലതരത്തില്‍ പീഡിപ്പിക്കപ്പെടുന്ന, ആത്മഹത്യ ചെയ്യുന്ന, ഉപേക്ഷിക്കപ്പെടുന്ന കുട്ടികളേക്കുറിച്ച് കാണാം.
നാം കണ്ടതും കേട്ടതും ഏതോ വിദൂരദേശത്തെ കഥകളല്ല. നമ്മുടെ ചുറ്റുവട്ടത്താണ് ഇവയെല്ലാം സംഭവിച്ചത്. മൂന്നും ആറും പത്തും വയസുള്ള കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു. അതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അവര്‍ തളര്‍ന്ന് പോകുന്നു. ചിലര്‍ ആത്മഹത്യ ചെയ്യുന്നു. കുട്ടികള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു എന്നത് തന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണെന്ന് ലാല്‍ എഴുതുന്നു. കുടുംബത്തില്‍ മുതല്‍ കോളേജില്‍ വരെ നടക്കുന്ന പല കാര്യങ്ങള്‍ അവരെ ഒരു മുഴം കയറിലേക്കും അല്‍പം വിഷത്തിലേക്കും പുഴയുടെ ആഴങ്ങളിലേക്കും പോകാന്‍ പ്രേരിപ്പിക്കുന്നു.
പീഡിപ്പിക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ല. അവര്‍ ഉപദേശിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ്. കഠിനമായ ശിക്ഷ എത്രയും വേഗം അവര്‍ക്ക് നല്‍കുക എന്നത് മാത്രമാണ് പ്രതിവിധി. എല്ലാ കുട്ടികളോടും യുവാക്കളോടും ഒന്നേ പറയാനുള്ളൂ. മരണം ഒന്നിനും ഒരു പരിഹാരമല്ല. നിങ്ങളെ പീഡിപ്പിച്ചവരെ നിങ്ങള്‍തന്നെ ചൂണ്ടിക്കാട്ടുക. അല്ലെങ്കി്ല്‍ അവര്‍ എന്നും നമുക്കിടയില്‍ മാന്യരായി ശിക്ഷ പോലും ലഭിക്കാതെ ജീവിക്കും.
പീഡിപ്പിക്കപ്പെടുന്ന വിവരം പുറം ലോകത്തോട് പറയാന്‍ പോലുമാവാതെ ഉള്ളം നീറിക്കഴിയുന്ന കൊച്ചുകുട്ടികളുടെ മുഖം തന്റെയുള്ളില്‍ നിറയുന്നുണ്ട്. അവരെ ആരാണ് രക്ഷിക്കുകയെന്നും സാന്ത്വനമേകുകയെന്നുമുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നു. പക്ഷേ ഉത്തരം ലഭിക്കുന്നില്ലെന്ന് ലാല്‍ പറയുന്നു.