സെബാസ്റ്റ്യന്‍ പോള് സൗത്ത് ലൈവില് നിന്ന് രാജിവെക്കണമെന്ന് എം.പി. ബഷീര്‍
ദിലീപിന് അനുകൂലമായി ലേഖനം പ്രസിദ്ധീകരിച്ച സെബാസ്റ്റ്യന് പോള് സൗത്ത് ലൈവില് നിന്ന് പുറത്തുപോകണമെന്ന് മുന് എഡിറ്റര് ഇന് ചീഫും സിഇഒയുമായ എം.പി.ബഷീര്. ഇതിനു വേണ്ടിയായിരുന്നില്ല സൗത്ത് ലൈവ് തുടങ്ങിയതെന്ന് ബഷീര്‍ പറയുന്നു. ജേര്‍ണലിസത്തോടുള്ള സത്യസന്ധത മുറുകെപ്പിടിച്ചാണ് സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള അനിശ്ചിതത്വങ്ങളെയും മഞ്ഞ പുരട്ടാമെന്നുള്ള സമ്മര്‍ദ്ദങ്ങളെയും സൗത്ത് ലൈവ് ടീം അതിജീവിച്ചത്. വാര്ത്തകളോടും പ്രശ്നങ്ങളോടും ഒരു ചെറുവാര്ത്താ സംഘം പുലര്ത്തുന്ന സത്യസന്ധതയ്ക്ക് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലായിപ്പോയി സെബാസ്റ്റ്യന്‍പോളിന്റെ ലേഖനമെന്നും എം.പി.ബഷീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മാനേജ്മെന്റിന്റെ സമ്മര്ദ്ദത്തേത്തുടര്ന്ന് സൗത്ത് ലൈവില് നിന്ന് എം.പി.ബഷീര് അടുത്തിടെ രാജിവെച്ചിരുന്നു. അതിനു ശേഷമാണ് സെബാസ്റ്റ്യന്‍ പോള്‍ സ്ഥാപനത്തിന്റെ എഡിറ്റര് ഇന് ചീഫ് സ്ഥാനത്ത് എത്തിയത്.
എഴുതി തയ്യാറാക്കാതെ തന്നെ, ജേണലിസ്റ്റുകളുടെ സാമൂഹ്യബോധം കൊണ്ട് നടപ്പിലാക്കാന്‍ കഴിയുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ തന്നെ പറയാറുണ്ടായിരുന്ന സൗത്ത് ലൈവിന്റെ എഡിറ്റോറിയല്‍ സംഹിതയില്‍നിന്നുള്ള പിന്‍മാറ്റമാണിത്. സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ മുതല്‍ ട്രെയിനി ജേണലിസ്റ്റുകള്‍വരെയുള്ളവര്‍ ചീഫ് എഡിറ്ററെ തള്ളിപറയുന്നത് അതുകൊണ്ടാണ്. 23 ലക്ഷത്തിലേറെ വായനക്കാരുള്ള സൗത്ത് ലൈവിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ സെബാസ്റ്റ്യന്‍ പോള്‍ സ്ഥാനം ഒഴിയുക എന്ന വഴിയേ ഇനിയുള്ളുവെന്നും ബഷീര്‍ വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം സൗത്ത്‌ലൈവ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഉണ്ടായത്. ലേഖനം ദിലീപിന് അനുകൂലമായി വികാരമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കാര്യമായി ഉപയോഗിക്കുകയും ചെയ്തു. എഡിറ്റോറിയല്‍ ടീമിന്റെ അഭിപ്രായമല്ല പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് അറിയിച്ചുകൊണ്ട് വിയോജനക്കുറിപ്പുമായി സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൗത്ത് ലൈവില് നിന്ന് സെബാസ്റ്റ്യന്‍ പോള്‍ രാജിവെക്കണമെന്ന ആവശ്യം എം.പി.ബഷീര്‍ ഉന്നയിക്കുന്നത്.
എം.പി.ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതിനുവേണ്ടിയായിരുന്നില്ല സൗത്ത് ലൈവ് തുടങ്ങിയത്.
സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള അനിശ്ചിതത്വങ്ങളെയും കുറച്ചെങ്കിലും മഞ്ഞപുരട്ടുമെന്ന സമ്മര്‍ദ്ദങ്ങളെയും ആ ടീം അതിജീവിച്ചത് ജേണലിസത്തോടുള്ള സത്യസന്ധത മുറുകെ പിടിച്ചാണ്. പിഴവുകള്‍ ഒന്നും പറ്റിയിട്ടില്ലെന്നല്ല. സാമൂഹ്യമായ കരുതലാണ് ആ ചെറിയ ന്യൂസ് റൂമിന്റെ രാഷ്ട്രീയം. ‘നമ്മുടെ സമൂഹത്തെ കൂടുതല്‍ ജീവിക്കാന്‍ കൊള്ളാവുന്നതാക്കാന്‍ നടക്കുന്ന എണ്ണമറ്റ പ്രയത്‌നങ്ങളുടെ ഒരു തുള്ളിയെങ്കിലും ആവുക’യെന്നതായിരുന്നു അതിന്റെ ലക്ഷ്യം.
വാര്‍ത്തകളോടും പ്രശ്നങ്ങളോടും ഒരു ചെറുവാര്ത്താ സംഘം പുലര്ത്തുന്ന സത്യസന്ധതയ്ക്ക് നേരെയുള്ള കാര്ക്കിച്ച് തുപ്പലായിപോയി സെബാസ്റ്റ്യന്‍പോളിന്റെ ലേഖനം. എഴുതി തയ്യാറാക്കാതെ തന്നെ, ജേണലിസ്റ്റുകളുടെ സാമൂഹ്യബോധം കൊണ്ട്, നമുക്ക് നടപ്പിലാക്കാന്‍ കഴിയുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ തന്നെ പറയാറുണ്ടായിരുന്ന സൗത്ത് ലൈവിന്റെ എഡിറ്റോറിയല്‍ സംഹിതയില്‍നിന്നുള്ള പിന്‍മാറ്റമാണിത്. സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ മുതല്‍ ട്രെയിനി ജേണലിസ്റ്റുകള്‍വരെയുള്ളവര്‍ ചീഫ് എഡിറ്ററെ തള്ളിപറയുന്നത് അതുകൊണ്ടാണ്.
സെബാസ്റ്റ്യന്‍പോളിന്റെ വിശ്വാസ്യത വേറെ വിഷയമാണ്. 23 ലക്ഷത്തിലേറെ മാസാന്ത വായനക്കാരുള്ള (നാല് മാസം മുമ്പുള്ള കണക്കാണ് ഇപ്പോള്‍ കൂടിക്കാണും) സൗത്ത് ലൈവിന്റെ വിശ്വാസ്യതയാണ് പ്രധാനം. അത് നിലനിര്‍ത്താന്‍ ഒരു വഴിയെ ഇനി ഉളളൂ. സെബാസ്റ്റ്യന്‍ പോള്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നും ഒഴിയുക