മഹല്ലുകളിലും ഇനി പ്രീ മാരിറ്റൽ കോഴ്‌സ്; വിവാഹ ധൂർത്തിനെതിരെ മുസ്ലീം സംഘടനകളുടെ പതിനഞ്ച് നിർദേശങ്ങൾ

മുസ്ലീം സമുദായത്തിലും വിവാഹ പൂർവ്വം കോഴ്സുകൾ ആരംഭിക്കാൻ കേരളത്തിലെ മുസ്ലീം സംഘടനകളിൽ ധാരണ. പ്രധാനപ്പെട്ട മുസ്ലീ സംഘടനകൾ ഒരുമിച്ച് ചേർന്ന് നടത്തിയ ആലോചനയിൽ വിവാഹവുമായ ബന്ധപ്പെട്ട പതിനഞ്ച് നിർദ്ദേശങ്ങൾക്ക് അംഗീകരമായി. ഇതിലൊന്നാണ് വിവാഹത്തിന് മുൻപുള്ളതും ശേഷമുള്ളതുമായ കൗൺസലിംഗ്. മഹല്ലുകൾ കേന്ദ്രീകരിച്ചാകും ഇത്തരം കൗൺസലിംഗ്. നിലവിൽ ക്രിസ്ത്യൻ സഭകൾ വിവാഹത്തിന് മുൻപ് വധൂവരൻമാർക്കായി കൗൺസലിംഗ് നടത്തുന്നുണ്ട്.
 | 
മഹല്ലുകളിലും ഇനി പ്രീ മാരിറ്റൽ കോഴ്‌സ്; വിവാഹ ധൂർത്തിനെതിരെ മുസ്ലീം സംഘടനകളുടെ പതിനഞ്ച് നിർദേശങ്ങൾ


കോഴിക്കോട്:
മുസ്ലീം സമുദായത്തിലും വിവാഹ പൂർവ്വം കോഴ്‌സുകൾ ആരംഭിക്കാൻ കേരളത്തിലെ മുസ്ലീം സംഘടനകളിൽ ധാരണ. പ്രധാനപ്പെട്ട മുസ്ലീ സംഘടനകൾ ഒരുമിച്ച് ചേർന്ന് നടത്തിയ ആലോചനയിൽ വിവാഹവുമായ ബന്ധപ്പെട്ട പതിനഞ്ച് നിർദ്ദേശങ്ങൾക്ക് അംഗീകരമായി. ഇതിലൊന്നാണ് വിവാഹത്തിന് മുൻപുള്ളതും ശേഷമുള്ളതുമായ കൗൺസലിംഗ്. മഹല്ലുകൾ കേന്ദ്രീകരിച്ചാകും ഇത്തരം കൗൺസലിംഗ്. നിലവിൽ ക്രിസ്ത്യൻ സഭകൾ വിവാഹത്തിന് മുൻപ് വധൂവരൻമാർക്കായി കൗൺസലിംഗ് നടത്തുന്നുണ്ട്.

കേരളത്തിൽ വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ധൂർത്തിനെതിരായാണ് വിവിധ മുസ്ലീം സംഘടനാ നേതാക്കൾ രംഗത്ത് വന്നത്. ഇതേത്തുടർന്ന് ഇക്കാര്യങ്ങളിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളേക്കുറിച്ച് ആലോചിക്കാൻ കോഴിക്കോട് യോഗം ചേരുകയായിരുന്നു. മുസ്ലീം ലീഗ്, ഇ.കെഎ.പി സുന്നി വിഭാഗങ്ങൾ, രണ്ടു വിഭാഗം മുജാഹിദുകൾ, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, സംസ്ഥാന ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ്, തബ്‌ലീഗ് ജമാഅത്ത് എന്നീ സംഘടനകളുടെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഓരോ സംഘടനയിൽ നിന്നും അഞ്ച് പേർ വീതം പങ്കെടുത്ത യോഗം ഇക്കാര്യത്തിൽ 15 നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയായിരുന്നു. പള്ളികളിലൂടെ ഇവ സമുദായാംഗങ്ങളിൽ എത്തിക്കാനാണ് തീരുമാനം.

ഈ നിർദ്ദേശങ്ങൾ വിശദീകരിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് കാരകുന്ന് പ്രബോധനം വാരികയിൽ എഴുതിയ ലേഖനത്തിന്റെ പൂർണ രൂപം താഴെ വായിക്കാം.

വിവാഹ ധൂർത്തിനെതിരെ മുസ്ലീം സംഘടനാ കൂട്ടായ്മയുടെ പതിനഞ്ച് നിർദേശങ്ങൾ 

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിലെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ അഞ്ചു വീതം നേതാക്കൾ കോഴിക്കോട് ഒരുമിച്ച് ചേർന്ന്, വിവാഹാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ധൂർത്തിനും ആർഭാടത്തിനും അത്യാചാരങ്ങൾക്കും മറ്റു അനാശാസ്യ പ്രവണതകൾക്കുമെതിരെ കൂട്ടായ ശ്രമങ്ങൾ നടത്താൻ തീരുമാനമെടുക്കുകയുണ്ടായി. മുസ്‌ലിം ലീഗ്, ഇ.കെഎ.പി സുന്നി വിഭാഗങ്ങൾ, രണ്ടു വിഭാഗം മുജാഹിദുകൾ, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, സംസ്ഥാന ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ്, തബ്‌ലീഗ് ജമാഅത്ത് എന്നീ സംഘടനകളുടെ പ്രമുഖ നേതാക്കൾ ഈ കൂട്ടായ്മയിൽ പങ്കാളികളായി.

ഇസ്‌ലാമികവിരുദ്ധവും സമുദായത്തിന് അപമാനകരവുമായ നിരവധി അത്യാചാരങ്ങൾ വിവാഹാഘോഷങ്ങളിൽ വന്നുചേർന്നിട്ടുണ്ടെന്നും അനിവാര്യമായും അവക്ക് അറുതിവരുത്തണമെന്നും ചർച്ചയിൽ പങ്കെടുത്ത സംഘടനാ നേതാക്കൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. സമുദായത്തിലെ എല്ലാ അംഗങ്ങളുടെയും ശ്രദ്ധയിൽ പെടുത്തേണ്ട പൊതു നിർദേശങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുകയും കരട് രേഖക്ക് രൂപം നൽകുകയും ചെയ്തു. അതിന് അന്തിമ രൂപം നൽകാൻ മുസ്‌ലിം സംഘടനകളുടെ ഏകോപനസമിതിയെ ചുമതലപ്പെടുത്തി. അതനുസരിച്ച് ഒക്‌ടോബർ ഒന്നിന് ബന്ധപ്പെട്ടവർ ഒരുമിച്ചുകൂടി പതിനഞ്ച് നിർദേശങ്ങൾക്ക് രൂപം നൽകി. അവ ആവശ്യമായ വിശദീകരണങ്ങളോടെ മഹല്ലുകൾ വഴി ജനങ്ങളിലെത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു.

നിർദ്ദേശങ്ങൾ

1. ദീനിന്റെ പാതി’യെന്നും മൂന്നിൽ രണ്ടെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട പാവനമായ പുണ്യകർമമാണ് വിവാഹം. അതും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇസ്‌ലാമിന്റെ നിയമനിർദേശങ്ങളും മര്യാദകളും മൂല്യങ്ങളും പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം നടത്തപ്പെടുന്നത്.

2. ഇസ്‌ലാമിന്റെ മൗലിക പ്രകൃതമായ ലാളിത്യവും മാന്യതയും പരിരക്ഷിക്കപ്പെട്ടുകൊണ്ടായിരിക്കണം വിവാഹവും വിവാഹാഘോഷങ്ങളും.”

ഇസ്‌ലാം ധൂർത്തിനെയും ദുർവ്യയത്തെയും ആർഭാടത്തെയും ആഡംബരത്തെയും അതിശക്തമായി എതിർക്കുന്നു. അല്ലാഹുവിന്റെ അനുസരണയുള്ള അടിമകൾ മധ്യമ മാർഗം സ്വീകരിക്കുന്നവരാണെന്ന് ഖുർആൻ ഊന്നിപ്പറയുന്നു (25:67). ധൂർത്തടിക്കുന്നവർ പിശാചുക്കളുടെ സഹോദരന്മാരാണെന്നും അത് തറപ്പിച്ചു പറയുന്നു (17:27). എന്നാലിന്ന് പല വിവാഹങ്ങളും ലക്ഷങ്ങളും കോടികളും ധൂർത്തടിച്ച് പാഴാക്കുന്നവയാണ്. ഈ അവസ്ഥയെയാണ് രണ്ടാമത്തെ നിർദേശം അഭിമുഖീകരിക്കുന്നത്.

3. വിവാഹാഘോഷം പണവും പദവിയും പ്രൗഢിയും പ്രകടിപ്പിക്കാനുള്ള പൊങ്ങച്ച വേദികളാകാതിരിക്കാൻ കണിശത പുലർത്തണം.

പൊങ്ങച്ചത്തിന്റെ നേരിയ അംശം പോലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതിനാലാണ് നടത്തം പോലും മാന്യവും വിനയാന്വിതവും പൊങ്ങച്ചത്തിന്റെ അംശലേശമില്ലാത്തതുമാകണമെന്ന് ഖുർആൻ നിഷ്‌കർഷിച്ചത് (25:63,17:37, 31:1819). പക്ഷേ പലരുമിന്ന് വിവാഹാഘോഷം പൊങ്ങച്ച പ്രകടനത്തിനുള്ള അവസരമാക്കുകയാണ്. പങ്കെടുക്കുന്നവരുടെ എണ്ണവും പദവിയും വിഭവങ്ങളുടെ വൈവിധ്യവും ആഘോഷങ്ങളുടെ കൊഴുപ്പും പറഞ്ഞ് മേനിനടിക്കുന്നവർ പോലുമുണ്ട്. അതിനാൽ മൂന്നാമത്തെ നിർദേശം ഈ പ്രവണതക്ക് പൂർണമായും വിരാമമിടാനുദ്ദേശിച്ചുള്ളതാണ്.

4. ക്ഷണിക്കപ്പെടുന്നവരുടെ എണ്ണം കുടുംബനാഥന് മാന്യമായി സ്വീകരിക്കാനും സൽക്കരിക്കാനും സാധിക്കുന്നതിൽ പരിമിതപ്പെടുത്തുക.

അതിഥികളെ ആദരിക്കണമെന്ന് പ്രവാചകൻ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസവുമായാണ് അതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ ആയിരങ്ങളെ ക്ഷണിച്ചുവരുത്തുന്നവർക്ക് അവരെ ആദരിക്കാനെന്നല്ല, മാന്യമായി സ്വീകരിക്കാൻ പോലും സാധിക്കുകയില്ല. ഈ സാഹചര്യമൊഴിവാക്കണമെന്ന് നാലാമത്തെ നിർദേശം നിഷ്‌കർഷിക്കുന്നു.

5. വിവാഹാഘോഷങ്ങളിലെ വിഭവം അത്യാവശ്യത്തിലൊതുക്കുക. ഭക്ഷ്യവിഭവങ്ങൾ ഒരുക്കുമ്പോൾ ധൂർത്ത് സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

ഖുർആൻ ആഹാരത്തെക്കുറിച്ച് പറയവെ തിന്നുന്നതിലും കുടിക്കുന്നതിലും അതിരുകവിയരുതെന്ന് കർശനമായി ആവശ്യപ്പെടുന്നു (7:31). എന്നാലിന്ന് വിവാഹം കേമമാകുന്നത് വിഭവവൈവിധ്യങ്ങളുടെ ആധിക്യത്താലാണെന്ന ധാരണ പരന്നിരിക്കുന്നു. അതും പൊങ്ങച്ചത്തിനു വേണ്ടിയുള്ളതായിത്തീർന്നിരിക്കുന്നു. അഞ്ചാമത്തെ നിർദേശം ഇതു സംബന്ധമായാണ്.

6. വിവാഹത്തിന്റെ തലേ രാത്രി അനിസ്‌ലാമികവും അധാർമികവുമായ ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

പല പ്രദേശങ്ങളിലും വിവാഹത്തിന്റെ തലേ രാത്രി ഒട്ടേറെ അനിസ്‌ലാമിക കൃത്യങ്ങൾ നടന്നുവരുന്നു. മൈലാഞ്ചിക്കല്യാണത്തിന്റെയും മറ്റും പേരിലാണിത് സംഭവിക്കാറുള്ളത്. ഗൃഹനാഥന്മാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത അറുവഷളത്തരങ്ങളും അരാജകത്വ വൃത്തികളും കണ്ടുവരുന്നു. ഇതിനെതിരെയാണ് ആറാമത്തെ നിർദേശം.

7. ആഭരണം അത്യാവശ്യമായവയിൽ പരിമിതപ്പെടുത്തുക.

ആഭരണം സ്ത്രീക്ക് അലങ്കാരമാണ്. സൗന്ദര്യ വർധനവിനുള്ളതാണ്. അതാസ്വദിക്കാൻ അനുവാദമുള്ളത് ഭർത്താവിനും വീട്ടുകാർക്കുമാണ്. അതിനാൽ വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന ആഭരണങ്ങളേ ആവശ്യമുള്ളൂ. എന്നാലിന്ന് ആഭരണവും പൊങ്ങച്ച പ്രകടനത്തിനായി തീർന്നിരിക്കുന്നു. സ്ത്രീയെ ആഭാസകരമാംവിധം ആഭരണത്തിൽ കുളിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. അതിനാലാണ് മുസ്‌ലിംകൾ ധാരാളമുള്ളിടങ്ങളിൽ ആഹാരക്കടകളെക്കാൾ ആഭരണക്കടകൾ കൂടുതലുണ്ടാവുന്നത്. ആഭരണ ഭ്രമത്തിനെതിരെയുള്ള ബോധവത്കരണമാണ് ഏഴാമത്തെ നിർദേശം.

8. വധൂവരന്മാർക്കുള്ള വസ്ത്രം പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നവയായിരിക്കുക. പൊങ്ങച്ചം പ്രകടിപ്പിക്കാനുള്ളതല്ല വസ്ത്രം എന്ന ബോധം ഉൾക്കൊള്ളുക.

വധൂവരന്മാർ വിവാഹവേളയിൽ മാത്രം ധരിക്കുന്ന വസ്ത്രങ്ങൾ ലക്ഷങ്ങൾ നൽകിയാണ് പലപ്പോഴും വാങ്ങിയിട്ടുണ്ടാവുക. ഇത് ധൂർത്തും ദുർവ്യയവുമാണ്. ഏറെ നിഷിദ്ധമായ പൊങ്ങച്ച പ്രകടനവും. ഇതിനെ എട്ടാമത്തെ നിർദേശം അഭിസംബോധന ചെയ്യുന്നു.

9. ജെ.സി.ബി, കുതിര, കാളവണ്ടി തുടങ്ങിയവയിലൊക്കെ വരനെ എഴുന്നള്ളിക്കുന്ന ആഭാസത്തരം അവസാനിപ്പിക്കുക. വരനെ ആഭാസകരമായ വസ്ത്രം ധരിപ്പിക്കാതെ മാന്യമായ വസ്ത്രം മാത്രം ധരിപ്പിക്കുക.

‘അൽപന് അർഥം ലഭിച്ചാൽ അർധരാത്രിയും കുടപിടിക്കു’മെന്ന ആപ്തവാക്യത്തെ അന്വർഥമാക്കുന്ന നാണം കെട്ട നടപടിക്കെതിരെയാണ് ഒമ്പതാമത്തെ നിർദേശം.

10. വ്യക്തമായ നിഷിദ്ധ കൃത്യങ്ങൾക്കെതിരെയുള്ള ആഹ്വാനമാണ് പത്താമത്തെ നിർദേശം. ”കരിമരുന്ന് പ്രയോഗം, അശ്ലീല ഗാനങ്ങൾ, തെറിപ്പാട്ടുകൾ തുടങ്ങിയവ വിവാഹാഘോഷവേളകളിലും വരന്റെ വരവിനോടനുബന്ധിച്ചും മറ്റു സന്ദർഭങ്ങളിലും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

11. വരനെയും വധൂവീട്ടുകാരെയും ബന്ദികളാക്കി പണം പറ്റുകയും ബന്ധുക്കളെ അപമാനിക്കുകയും ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

വരന്റെ കൂടെ വരുന്നവരും കൂട്ടുകാരും കാട്ടിക്കൂട്ടുന്ന ക്രൂരതകളും ഹീനവൃത്തികളും ഇത്തിരിയെങ്കിലും മാന്യതയുള്ളവർക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. വരനെ അപമാനിക്കാനും വധുവീട്ടുകാരിൽ നിന്ന് പണം പിടുങ്ങാനുമായി പല തോന്നിയവാസങ്ങളും ചെയ്തുകൂട്ടുന്നു. ഈ വഷളത്തത്തിന് അറുതിവരുത്താനുള്ളതാണ് പതിനൊന്നാമത്തെ നിർദേശം.

12. വിവാഹ നിശ്ചയമോ തീരുമാനമോ നടന്നാലും നിക്കാഹിനു മുമ്പ് പ്രതിശ്രുത വധൂവരന്മാർ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കുക.

വിവാഹനിശ്ചയം നടന്നാലും നിക്കാഹ് നടക്കുന്നതുവരെ പ്രതിശ്രുത വധൂവരന്മാർ തീർത്തും അന്യരാണ്. അവർക്കിടയിലുള്ള ഏതൊരു ബന്ധവും സ്ത്രീപുരുഷ ഇടപഴകലിന് ഇസ്‌ലാം നിശ്ചയിച്ച നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കണം. എന്നാലിന്ന് മൊബൈൽ കൈമാറലിൽ നിന്നാരംഭിച്ച് ഒരുമിച്ചുള്ള യാത്രയും മറ്റുമൊക്കെ നടത്തുക പതിവാണ്. ഈ നിഷിദ്ധ കൃത്യത്തിനെതിരെയാണ് പന്ത്രണ്ടാമത്തെ നിർദേശം.

13. സമുദായ നേതാക്കളും മതപണ്ഡിതന്മാരും ലളിത വിവാഹത്തിന് മാതൃക കാണിക്കുകയും സമ്പന്നരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക. ഇവർ പങ്കെടുക്കുന്ന വിവാഹം ലളിതമാണെന്ന് ഉറപ്പ് വരുത്തുക. ക്ഷണിക്കാൻ വരുന്ന വേളയിൽ ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുക.

അനുയായികൾ നേതാക്കളെയാണ് അനുകരിക്കുക. സാധാരണക്കാർ മതപണ്ഡിതന്മാരെയും പാവങ്ങൾ പണക്കാരെയും പിന്തുടരുന്നു. അതിനാൽ സമൂഹത്തിൽ മാറ്റമുണ്ടാകണമെങ്കിൽ നേതാക്കളും പണ്ഡിതന്മാരും പണക്കാരും മാതൃക കാണിക്കണം. ഇന്ന് ധൂർത്തും ദുർവ്യയവും പൊങ്ങച്ചവും അത്യാചാരങ്ങളും കൂടുതലായും ഉണ്ടാകുന്നത് അത്തരക്കാരിൽ നിന്നാണ്. അതുകൊണ്ടുതന്നെ പതിമൂന്നാമത്തെ നിർദേശം ഈ തിന്മക്ക് അറുതിവരുത്തി അവർ ജനത്തിന് മാതൃകയാകണമെന്ന് അനുശാസിക്കുന്നു.

14. വിവാഹാഘോഷങ്ങൾ ലളിതവും മാതൃകാപരവുമാക്കാൻ ജുമുഅ ഖുത്വ്ബകളും മറ്റു ഉൽബോധനങ്ങളും ഉപയോഗപ്പെടുത്തണം. മഹല്ലുകൾ തങ്ങളുടെ പ്രവർത്തന വൃത്തത്തിലുള്ള വിവാഹാഘോഷങ്ങളിൽ ധൂർത്തും അനിസ്‌ലാമികതയും അത്യാചാരങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ നടപടികൾ സ്വീകരിക്കണം.

15. മഹല്ലുകളിൽ യുവതിയുവാക്കൾക്ക് പ്രീ മാരിറ്റൽപോസ്റ്റ് മാരിറ്റൽ കൗൺസലിംഗ് സംഘടിപ്പിക്കുക. മതപരമായ ബോധവത്കരണത്തിന് സംവിധാനമേർപ്പെടുത്തുക. വിവാഹമോചനം, ദമ്പതികൾക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളിൽ ഇടപെട്ട് രമ്യത ഉണ്ടാക്കാനും മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണം.

(കടപ്പാട്: പ്രബോധനം വാരിക)