ചെക്ക് കേസില്‍ ആറ് മാസത്തോളം ജയിലിലായി, ആരും സഹായിച്ചില്ല; തുഷാറിന്റെ ചതി വെളിപ്പെടുത്തി നാസില്‍ അബ്ദുള്ള

തുഷാര് പണം നല്കാതിരുന്നതോടെ കടം വാങ്ങിയവര് കേസിന് പോയി. ആറ് മാസത്തോളം ജയില്വാസം അനുഭവിച്ചു
 | 
ചെക്ക് കേസില്‍ ആറ് മാസത്തോളം ജയിലിലായി, ആരും സഹായിച്ചില്ല; തുഷാറിന്റെ ചതി വെളിപ്പെടുത്തി നാസില്‍ അബ്ദുള്ള

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നാസില്‍ അബ്ദുള്ള. കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം തികച്ചും അവാസ്തവമാണെന്ന് നാസില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കൈവശമുണ്ട്. തുഷാറിനെ വിശ്വസിച്ച് താന്‍ കോണ്‍ട്രാക്ട് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടം വാങ്ങിയിരുന്നു. തുഷാര്‍ പണം നല്‍കാതിരുന്നതോടെ കടം വാങ്ങിയവര്‍ കേസിന് പോയി. ആറ് മാസത്തോളം ജയില്‍വാസം അനുഭവിച്ചുവെന്നും നാസില്‍ ഡ്യൂള്‍ ന്യൂസിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി നല്‍കിയ പരാതിയില്‍ യാതൊരുവിധ ഗൂഢാലോചനയുമില്ലെന്ന് നാസില്‍ അബ്ദുള്ളയുടെ ബന്ധുക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു. തുഷാര്‍ കോടികള്‍ നല്‍കാനുണ്ട്. അദ്ദേഹത്തിന്റെ കമ്പനിയുടെ കരാര്‍ ജോലികള്‍ ചെയ്തിരുന്നത് നാസിലാണ്. പോലീസ് കേസുകള്‍ നല്‍കാന്‍ തങ്ങള്‍ക്കും യാതൊരു ആഗ്രവും ഇല്ല. ഇത് നിവൃത്തികേടുകൊണ്ട് ചെയ്യേണ്ടി വന്നതാണ്. നാസിലിന്റെ മാതാവ് പറഞ്ഞു.

സിപിഎം നേതാവ് ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ തുഷാറിന്റെ അറസ്റ്റില്‍ അസ്വഭാവികത ആരോപിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിരാകരിക്കുന്നതാണ് നാസിലിന്റെ ബന്ധുക്കളുടെ മൊഴി. നാസില്‍ തുഷാര്‍ പണം നല്‍കാത്തതിനാല്‍ വലിയ കടക്കാരനായി മാറിയിട്ടുണ്ട്. പണം നല്‍കാനുള്ളവര്‍ കേസ് കൊടുത്തതോടെ ജയിലിലും കിടക്കേണ്ടി വന്നു. നാട്ടിലുള്ള സ്ഥലം വിറ്റാണ് ചില കടങ്ങള്‍ തിരികെ നല്‍കിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയും വലിയൊരു തുക നല്‍കാനുണ്ട്. നിവൃത്തിയില്ലാതെയാണ് പരാതി നല്‍കിയതെന്നും നാസിലിന്റെ മാതാവ് പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇ പോലീസിന്റെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ സഹമന്ത്രിക്ക് കത്തയച്ചിരുന്നു. തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന സഹായങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. പിന്നാലെ നാസിലിന്റെ തൃശൂരിലെ വസതിയില്‍ പോലീസ് പരിശോധനയും നടന്നു. ഇതോടെ സംഭവം വിവാദമായിരുന്നു.

നാസിലിന്റെ വാക്കുകളിലേക്ക്..

ഇത് ഒരു കോണ്‍ട്രാക്ടാണ്. കോണ്‍ട്രാക്ട് ബെയ്സില്‍ ഡോക്യുമെന്റുള്ള ഒരു വിഷയമാണ്. കെട്ടിച്ചമച്ചതാണെന്ന് പറയുമ്പോള്‍ ഡോക്യുമെന്റൊന്നും ഉണ്ടാകാന്‍ പാടില്ലല്ലോ. ഈ പറയുന്ന ചെക്ക് നമ്പറും ഈ കോണ്‍ട്രാക്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് മോഷ്ടിച്ചതാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ കോണ്‍ട്രാക്ടില്‍ ചെക്ക് നമ്പര്‍ വരില്ല. ഈ ചെക്ക് സെക്യൂരിറ്റിയ്ക്ക് വേണ്ടി തന്നതാണ്. അത് ബ്ലാങ്ക് ചെക്കാണ്. പേയ്മെന്റ് കിട്ടിയില്ലെങ്കില്‍ പേയ്മെന്റ് എഗ്രിമെന്റ് ഉണ്ട്. പേയ്മെന്റ് നമുക്ക് ലഭിച്ചില്ലെങ്കില്‍ എന്‍ക്യാഷ് ചെയ്യാന്‍ വേണ്ടിയിട്ടുള്ള ചെക്കാണ് തന്നിട്ടുള്ളത്.

ഞങ്ങള്‍ ഈ വര്‍ക്ക് എടുക്കുമ്പോള്‍ സ്വാഭാവികമായിട്ടും ആ സമയത്ത് നമ്മള്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന ആളുകള്‍ക്ക് ഇവരില്‍ നിന്ന് പണം ലഭിക്കാമെന്ന ധാരണയില്‍ നമ്മുടെ ചെക്ക് കൊടുത്തുകൊണ്ട്, ആ ഒരു ഗ്യാരണ്ടിയില്‍ സാധനങ്ങള്‍ എടുക്കും. അങ്ങനെ സാധനങ്ങള്‍ എടുത്ത വകയില്‍ എനിക്കെതിരെ ഒരുപാട് ചെക്ക് കേസുകളുണ്ടായി. ഏകദേശം ആറ് മാസത്തോളം ഞാന്‍ ഈ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്. അതിന്റെ നിയമനടപടികളുമായി ബന്ധപ്പെട്ട് ഏകദേശം ഒന്നര-രണ്ട് വര്‍ഷത്തോളം നടന്നിട്ടുണ്ട്.

തുഷാര്‍ ജയിലിലായപ്പോള്‍ ഒന്നരദിവസം കൊണ്ട് പുറത്തിറങ്ങുകയാണ്. താങ്കള്‍ ജയിലിലായപ്പോള്‍ ഏതെങ്കിലും പ്രവാസി സംഘടനകള്‍ സഹായത്തിനെത്തിയിരുന്നോ എന്ന ഡ്യൂള്‍ ന്യൂസ് ലേഖകന്റെ ചോദ്യത്തിന് പ്രിവിലേജ്ഡ് ആയ ആള്‍ക്ക് എല്ലാവരും സഹായത്തിനുണ്ടാകുമെന്നായിരുന്നു നാസില്‍ മറുപടി നല്‍കിയത്.

പ്രിവിലേജ്ഡ് എന്ന് പറയുന്ന ഒരു കാറ്റഗറിയുണ്ട്. അതില്‍ ഏത് രാഷ്ട്രീയക്കാരനെന്നില്ല. ഏത് സമുദായത്തില്‍ നിന്നുള്ളവനെന്നില്ല. പ്രിവിലേജ്ഡ് എന്നതില്‍ അകപ്പെട്ട് കഴിഞ്ഞാല്‍ ഞാനായാലും നിങ്ങളായാലും രക്ഷപ്പെടും. എന്നാല്‍ നമ്മള്‍ അതിന് പുറത്താണെങ്കില്‍ ഏത് നിസാരകേസാണെങ്കിലും നമ്മളെ സഹായിക്കാനാരുമുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് ഇവരുതന്നെ പണം കൊടുക്കാനുള്ള ഒരുപാട് പേരെ എനിക്കറിയാം.

ഏറ്റവും ചുരുങ്ങിയത് ഒരു പത്തോളം പേരെ എനിക്കറിയാം. അവരില്‍ പലരും ഇവരെ ഭയപ്പെട്ടുകൊണ്ട് കേസുമായി മുന്നോട്ടുപോകാത്തതാണ്. ചിലപ്പോള്‍ വാലിഡായിട്ടുള്ള ഡോക്യുമെന്റ് ഉണ്ടായിക്കൊള്ളണമെന്നില്ല. എഗ്രിമെന്റുകളുണ്ടാകും. അതുവെച്ച് കേസ് നടത്താനൊന്നും സാധാരണ ഇടപാടുകാര്‍ തയ്യാറാകില്ല.

ഇവരൊക്കെ ഏത് വലിയ വലയും പൊട്ടിക്കാന്‍ കഴിവുള്ള വലിയ മീനുകളാണ്. അതിന് വലിയ പിന്തുണയും ലഭിക്കും. നമ്മള്‍ സാധാരണക്കാരായതുകൊണ്ട് സ്വാഭാവികമായും ആശങ്കയുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ജയില്‍വാസമൊക്കെ കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു സെറ്റില്‍ ചെയ്യാമെന്ന്. അതിന്റെ അടിസ്ഥാനത്തില്‍ ടോട്ടല്‍ എമൗണ്ടിന്റെ 10 ശതമാനം തരാം എന്ന് പറഞ്ഞു. നിവൃത്തികേടുകൊണ്ട് ഞാന്‍ സമ്മതിച്ചു.

അതില്‍ 5 ശതമാനം കാശ് തന്നു. ബാക്കി 5 ശതമാനമാണ് ചെക്ക് തന്നത്. ഈ ചെക്ക് ഇദ്ദേഹത്തിന്റെ ചെക്ക് അല്ല. വേറെ ഒരാളുടെ ചെക്കാണ്. അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് കിട്ടാനുള്ള ചെക്കാണ്, അത് നിങ്ങളെടുത്തോ എന്നാണ്. പക്ഷെ എഗ്രിമെന്റില്‍ പറഞ്ഞ 10 ശതമാനം പോലും അവര്‍ക്ക് ഫുള്‍ഫില്‍ ചെയ്യാന്‍ സാധിച്ചില്ല. അപ്പോ പിന്നെ ആ ഒരു സെറ്റില്‍മെന്റിന് തന്നെ പ്രസക്തിയില്ല.

(കടപ്പാട്: ഡ്യൂള്‍ന്യൂസ്. നാസില്‍ അബ്ദുള്ളയുമായി ഡ്യൂള്‍ന്യൂസ് നടത്തിയ അഭിമുഖത്തില്‍ നിന്നുമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.)