പരാതിയില്‍ ഗൂഢാലോചനയില്ല, തുഷാര്‍ നാസിലിനെ കടക്കാരനാക്കി; വിശദീകരണവുമായി ബന്ധുക്കള്‍

സിപിഎം നേതാവ് ഇ.പി ജയരാജന് ഉള്പ്പെടെയുള്ളവര് തുഷാറിന്റെ അറസ്റ്റില് അസ്വഭാവികത ആരോപിച്ച് രംഗത്ത് വന്നിരുന്നു.
 | 
പരാതിയില്‍ ഗൂഢാലോചനയില്ല, തുഷാര്‍ നാസിലിനെ കടക്കാരനാക്കി; വിശദീകരണവുമായി ബന്ധുക്കള്‍

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി നല്‍കിയ പരാതിയില്‍ യാതൊരുവിധ ഗൂഢാലോചനയുമില്ലെന്ന് നാസില്‍ അബ്ദുള്ളയുടെ ബന്ധുക്കള്‍. തുഷാര്‍ കോടികള്‍ നല്‍കാനുണ്ട്. അദ്ദേഹത്തിന്റെ കമ്പനിയുടെ കരാര്‍ ജോലികള്‍ ചെയ്തിരുന്നത് നാസിലാണ്. പോലീസ് കേസുകള്‍ നല്‍കാന്‍ തങ്ങള്‍ക്കും യാതൊരു ആഗ്രവും ഇല്ല. ഇത് നിവൃത്തികേടുകൊണ്ട് ചെയ്യേണ്ടി വന്നതാണ്. നസിലിന്റെ മാതാവ് ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സിപിഎം നേതാവ് ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ തുഷാറിന്റെ അറസ്റ്റില്‍ അസ്വഭാവികത ആരോപിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിരാകരിക്കുന്നതാണ് നാസിലിന്റെ ബന്ധുക്കളുടെ മൊഴി. നാസില്‍ തുഷാര്‍ പണം നല്‍കാത്തതിനാല്‍ വലിയ കടക്കാരനായി മാറിയിട്ടുണ്ട്. പണം നല്‍കാനുള്ളവര്‍ കേസ് കൊടുത്തതോടെ ജയിലിലും കിടക്കേണ്ടി വന്നു. നാട്ടിലുള്ള സ്ഥലം വിറ്റാണ് ചില കടങ്ങള്‍ തിരികെ നല്‍കിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയും വലിയൊരു തുക നല്‍കാനുണ്ട്. നിവൃത്തിയില്ലാതെയാണ് പരാതി നല്‍കിയതെന്നും നാസിലിന്റെ മാതാവ് പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇ പോലീസിന്റെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ സഹമന്ത്രിക്ക് കത്തയച്ചിരുന്നു. തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന സഹായങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. പിന്നാലെ നാസിലിന്റെ തൃശൂരിലെ വസതിയില്‍ പോലീസ് പരിശോധനയും നടന്നു. ഇതോടെ സംഭവം വിവാദമായിരുന്നു.

ഏതാണ്ട് അരമണിക്കൂറോളം പോലീസ് നാസിലിന്റെ വീട്ടില്‍ പരിശോധന നടത്തിയെന്നാണ് വിവരം. മതിലകം പോലീസാണ് പരിശോധന നടത്തിയത്. നേരത്തെ വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രവാസി വ്യവസായി എം.എ യൂസഫലി നടത്തിയ ഇടപെടലാണ് തുഷാറിന് ജാമ്യം ലഭിക്കാന്‍ കാരണമായത്. ഒരു മില്യണ്‍ യു.എ.ഇ ദിര്‍ഹമാണ് ജാമ്യത്തുകയായി കോടതിയില്‍ കെട്ടിവെച്ചത്. സംഭവത്തില്‍ ഗൂഢാലോചന നടന്നതായിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചിരിക്കുന്നത്.

ബുധനാഴ്ച്ച രാത്രിയാണ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനില്‍ വെച്ച് അറസ്റ്റിലായത്. പത്ത് മില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് തുഷാര്‍ വെള്ളാപ്പള്ളി മുന്‍ ബിസിനസ് പങ്കാളി കൂടിയായ നാസിലിന് നല്‍കിയെന്നാണ് കുറ്റപത്രം. ഇയാളുമായി ചേര്‍ന്ന് മുന്‍പ് യു.എ.ഇ ആസ്ഥാനമായി ബോയിംഗ് എന്ന പേരില്‍ തുഷാര്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു.

കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ചെയ്തിരുന്നത് നാസിലാണ്. എന്നാല്‍ കമ്പനി പൊട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മുങ്ങി. ഈ സമയത്ത് നാസിലിന് ഏതാണ്ട് പത്തൊമ്പതര കോടി രൂപയുടെ ചെക്ക് തുഷാര്‍ കൈമാറിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം ലഭിക്കാന്‍ നാസില്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. സ്വാധീനം ഉപയോഗിച്ച് തുഷാര്‍ പണം തരാതിരിക്കാന്‍ ശ്രമിച്ചതായി നാസില്‍ ആരോപിക്കുന്നു.

സ്വദേശിയായ വ്യക്തിയുടെ മധ്യസ്ഥതയില്‍ പണം സംബന്ധിച്ച കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് നാസില്‍ വെള്ളാപ്പള്ളിയെ അജ്മാനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതേസമയം പത്തുവര്‍ഷം മുന്‍പ് നല്‍കിയ ചെക്ക് അസാധുവാണെന്നാണ് തുഷാറിന്റെ വാദം.