പട്ടികയ്ക്ക് അടിച്ച് വീഴ്ത്തി, തലയില്‍ കല്ലുകൊണ്ടിടിച്ചു; നെട്ടൂരില്‍ അര്‍ജുനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

അര്ജുന് ബോധമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വലിച്ചിഴച്ച് ചതുപ്പിലേക്ക് താഴ്ത്തിയതെന്ന് പോലീസ് പറയുന്നു.
 | 
പട്ടികയ്ക്ക് അടിച്ച് വീഴ്ത്തി, തലയില്‍ കല്ലുകൊണ്ടിടിച്ചു; നെട്ടൂരില്‍ അര്‍ജുനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: നെട്ടൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് പുറത്ത്. അതിക്രൂരമായിട്ടാണ് പ്രതികള്‍ അര്‍ജുനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമകളായിരുന്നുവെന്നും മാഫിയകളുമായി ബന്ധമുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താനായിരിക്കും പോലീസിന്റെ ശ്രമം.

അര്‍ജുന് ബോധമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വലിച്ചിഴച്ച് ചതുപ്പിലേക്ക് താഴ്ത്തിയതെന്ന് പോലീസ് പറയുന്നു. സംഭവം നടന്ന ദിവസം ഒന്നാം പ്രതി നിബിനാണ് അര്‍ജ്ജുനെ തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് വിളിച്ചു വരുന്നത്. സ്ഥലത്തെത്തിയ ഉടന്‍ അര്‍ജുനെ പ്രതി പട്ടികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലത്ത് വീണ ശേഷം കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോധമില്ലാതായ ശേഷവും പ്രതികള്‍ മര്‍ദ്ദനം തുടര്‍ന്നതായാണ് സൂചന. മൂന്നും നാലും പ്രതികളായ അനന്ദുവും അജിത്തും അര്‍ജ്ജുനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയപ്പോള്‍ രണ്ടാം പ്രതി റോണി പട്ടിക കൊണ്ട് മര്‍ദ്ദനം തുടര്‍ന്നെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് അര്‍ജുനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ നേരത്തെ നല്‍കിയ മൊഴി. അര്‍ജുന്റെ തിരോധാനം അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച്ച പറ്റിയതായും ആരോപണം ഉയര്‍ന്നിരുന്നു.