ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം; മഠത്തില്‍ വെച്ച് കടന്നുപിടിച്ചെന്ന് കന്യാസ്ത്രീ

കന്യാസ്ത്രീ പീഡനക്കേസില് പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം.
 | 
ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം; മഠത്തില്‍ വെച്ച് കടന്നുപിടിച്ചെന്ന് കന്യാസ്ത്രീ

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. മഠത്തില്‍ വെച്ച് കയറിപ്പിടിച്ചുവെന്ന് മറ്റൊരു കന്യാസ്ത്രീ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാങ്കോ പ്രതിയായ ബലാല്‍സംഗക്കേസിലെ സാക്ഷിയാണ് ഇവര്‍.

ഫ്രാങ്കോ വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പ് തന്റെ ശരീരഭാഗങ്ങള്‍ വീഡിയോ കോളില്‍ കാണിച്ചുവെന്നും പരാതിപ്പെടാന്‍ തനിക്ക് ഭയമായിരുന്നുവെന്നുമാണ് കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍.

2015ല്‍ ബിഹാറിലും ജലന്ധറിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കണ്ണൂരിലേക്ക് സ്ഥലം മാറ്റുകയും പ്രശ്‌ന പരിഹാരത്തിനെന്ന പേരില്‍ വിളിച്ചു വരുത്തിയ ശേഷം ബിഷപ്പ് കടന്ന് പിടിക്കുകയും ചെയ്‌തെന്ന് ഇവര്‍ മൊഴിയില്‍ പറയുന്നു.

ഫ്രാങ്കോയ്‌ക്കെതിരെയുള്ള ബലാല്‍സംഗക്കേസില്‍ 14-ാം സാക്ഷിയാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കുറ്റപത്രത്തോടൊപ്പം നല്‍കിയ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.