തുഷാറിനെതിരെ പരാതി നല്‍കിയയാളുടെ വീട്ടില്‍ പോലീസ് പരിശോധന

നാസില് അബ്ദുള്ളയുടെ തൊഴില് വിവരങ്ങളും നാട്ടിലുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങളും പോലീസുകാര് ചോദിച്ചതായി ബന്ധുക്കള് പറഞ്ഞു.
 | 
തുഷാറിനെതിരെ പരാതി നല്‍കിയയാളുടെ വീട്ടില്‍ പോലീസ് പരിശോധന

തൃശൂര്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നല്‍കിയ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പോലീസ് പരിശോധന. ഇദ്ദേഹത്തിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്.

ഏതാണ്ട് അരമണിക്കൂറോളം പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയെന്നാണ് വിവരം. നാസില്‍ അബ്ദുള്ളയുടെ തൊഴില്‍ വിവരങ്ങളും നാട്ടിലുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങളും പോലീസുകാര്‍ ചോദിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

മതിലകം പോലീസാണ് നാസിലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. അതേസമയം വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. പ്രവാസി വ്യവസായി എം.എ യൂസഫലി നടത്തിയ ഇടപെടലാണ് തുഷാറിന് ജാമ്യം ലഭിക്കാന്‍ കാരണമായത്. ഒരു മില്യണ്‍ യു.എ.ഇ ദിര്‍ഹമാണ് ജാമ്യത്തുകയായി കോടതിയില്‍ കെട്ടിവെച്ചത്. സംഭവത്തില്‍ ഗൂഢാലോചന നടന്നതായിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനില്‍ വെച്ച് അറസ്റ്റിലായത്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് യു.എ.ഇ പോലീസിന്റെ നടപടി. പത്ത് മില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് തുഷാര്‍ വെള്ളാപ്പള്ളി മുന്‍ ബിസിനസ് പങ്കാളി കൂടിയായ നാസിലിന് നല്‍കിയെന്നാണ് കുറ്റപത്രം. ഇയാളുമായി ചേര്‍ന്ന് മുന്‍പ് യു.എ.ഇ ആസ്ഥാനമായി ബോയിംഗ് എന്ന പേരില്‍ തുഷാര്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു.

കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ചെയ്തിരുന്നത് നാസിലാണ്. എന്നാല്‍ കമ്പനി പൊട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മുങ്ങി. ഈ സമയത്ത് നാസിലിന് ഏതാണ്ട് പത്തൊമ്പതര കോടി രൂപയുടെ ചെക്ക് തുഷാര്‍ കൈമാറിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം ലഭിക്കാന്‍ നാസില്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. സ്വാധീനം ഉപയോഗിച്ച് തുഷാര്‍ പണം തരാതിരിക്കാന്‍ ശ്രമിച്ചതായി നാസില്‍ ആരോപിക്കുന്നു.

സ്വദേശിയായ വ്യക്തിയുടെ മധ്യസ്ഥതയില്‍ പണം സംബന്ധിച്ച കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് നാസില്‍ വെള്ളാപ്പള്ളിയെ അജ്മാനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതേസമയം പത്തുവര്‍ഷം മുന്‍പ് നല്‍കിയ ചെക്ക് അസാധുവാണെന്നാണ് തുഷാറിന്റെ വാദം.