”പക്ഷെ വിമോചനസമര പോരാളികള്‍ക്ക് ദൈവാനുഗ്രഹം മാത്രം മതി”; പ്രമോദ് പുഴങ്കര എഴുതുന്നു

അവതാരകരുടെ രാഷ്ട്രീയ പ്രസംഗമാണ് ചർച്ച എന്ന് ധരിക്കുന്ന ലോകത്തിലെത്തന്നെ അപൂർവം മാധ്യമത്തൊഴിലാളികളുള്ള പ്രദേശമാണ് കേരളം.
 | 
”പക്ഷെ വിമോചനസമര പോരാളികള്‍ക്ക് ദൈവാനുഗ്രഹം മാത്രം മതി”; പ്രമോദ് പുഴങ്കര എഴുതുന്നു
നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നൊന്നില്ല. അതൊരു അത്ഭുതവുമല്ല. അതുകൊണ്ടുതന്നെ അർണാബ് ഗോസ്വാമി പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിക്കുമ്പോഴും Urban Naxal മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് നുണപ്രചാരണം നടത്തുമ്പോഴും അമ്പരപ്പുണ്ടാകാത്തത്. മറിച്ച് ഫാഷിസ്റ്റ് കാലത്തെ മാധ്യമപ്രവർത്തനത്തിന്റെ സ്വാഭാവിശേഷങ്ങൾ എന്ന വിശകലനമാണ് അവ ആവശ്യപ്പെടുന്നത്. കേരളത്തിലെ മാധ്യമ പ്രവർത്തനത്തിലും ഇതൊക്കെത്തന്നെയേ വേണ്ടതുള്ളൂ. വിമോചന സമരക്കാലത്തിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുപാട് മാറി. കൂടുതൽ കൂടുതൽ അത് പൊതുസ്വീകാര്യത എന്ന ബൂർഷ്വാ, വലതുപക്ഷ സ്വീകാര്യതക്കായി രാഷ്ട്രീയ നിലപാടുകൾ നീട്ടിയും കുറുക്കിയുമിരുന്നു. മൂലധനത്തോടും അതിന്റെ കൊള്ളയോടുമുള്ള എതിർപ്പിൽ പാടെ മാറ്റം വരുത്തി. വികസനസങ്കല്പത്തിൽ ‘കൂട്ടുകൃഷി’ ഒരു നാടകമാവുകയും ലുലു മാൾ ഒരു യാഥാർത്ഥ്യമാവുകയും ചെയ്തു.
പക്ഷെ മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള വലതുപക്ഷ മാധ്യമങ്ങൾ തങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധത്തിൽ മാറ്റമൊന്നും വരുത്തിയില്ല. കാരണം ഇടതുപക്ഷം എന്ന ആശയത്തെ ഇല്ലാതാക്കുക എന്ന അജണ്ടയിൽ മാറ്റം വന്നിട്ടില്ലല്ലോ. പുന്നപ്ര-വയലാർ വെടിവെപ്പിന് ശേഷം കമ്മ്യൂണിസ്റ്റുകാരുടെ തേങ്ങാ മോഷണമെന്ന് എഴുതിപിടിപ്പിച്ച നസ്രാണി ദീപികയുടെ പാരമ്പര്യം അവർ കാത്തുസൂക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത വിധത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ സഖ്യം ഉണ്ടായതിനെക്കുറിച്ചു രോമാഞ്ചമണിയുന്ന വിമോചന സമരകാല മനോരമയുടെ ആവേശം ഇപ്പോഴും കെട്ടിട്ടില്ല. കയ്യൂർ-മൊറാഴ-തലശേരി കർഷക സമരങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ കർഷകരെ വഴിതെറ്റിക്കുകയാണെന്നും പുന്നപ്ര-വയലാർ സംഭവം കമ്മ്യൂണിസ്റ്റുകളെ നേരത്തെ അടിച്ചമർത്ഥത ദിവാന്റെ കഴിവുകേടാണെന്നും പറഞ്ഞ മാതൃഭൂമിയുടെ അഹിംസാവാദവും ഇപ്പോഴും അരോഗമാണ്. അതുകൊണ്ട് നിഷ്പക്ഷ മാധ്യമപ്രവർത്തനം ആർക്കും അത്ഭുതമോ അമ്പരപ്പോ ഉണ്ടാക്കേണ്ടതില്ല.
തലസ്ഥാനത്തിനു തീപിടിച്ചെന്ന സംഭ്രമജനകമായ തലക്കെട്ടാൻ മാതൃഭൂമിക്ക്. ആകട്ടെ. ഇന്നലെ മാതൃഭൂമി ടി വിയിൽ അവതാരകൻ ആമുഖ പ്രസംഗത്തിൽ അലറുകയാണ്, ആരുടെ തറവാട്ട് സ്വത്താണ് സെക്രട്ടേറിയറ്റെന്ന്. കത്തിച്ചതുതന്നെ എന്നുറപ്പാക്കിയാണ് ചർച്ച തുടങ്ങുന്നത്. അവതാരകരുടെ രാഷ്ട്രീയ പ്രസംഗമാണ് ചർച്ച എന്ന് ധരിക്കുന്ന ലോകത്തിലെത്തന്നെ അപൂർവം മാധ്യമത്തൊഴിലാളികളുള്ള പ്രദേശമാണ് കേരളം.
ഒരു രാഷ്ട്രീയ സമരത്തിന് സെക്രട്ടേറിയറ്റിൽ തള്ളിക്കയറുന്നതിൽ ഒരു തെറ്റുമില്ല. അനീതി നിറഞ്ഞ ഒരു സമൂഹത്തിൽ സമരങ്ങൾക്ക് മാത്രമായി ശാന്തമാകാനുമാകില്ല. പക്ഷെ സമരനാടകങ്ങൾക്ക് വേണ്ടിയുള്ള വ്യാജക്ഷോഭങ്ങൾ മനസിലാക്കിയേ മതിയാകൂ.
സെക്രട്ടേറിയറ്റിലെ തീപിടിച്ച ഭാഗത്തേക്ക് തങ്ങളുടെ തൊഴിലെടുക്കാൻ അകത്തുകടത്തിയില്ല എന്നാണ് ആക്ഷേപം. ഒരു അപകട സ്ഥലത്ത്, അത് തീപിടിത്തമാണെങ്കിൽ അഗ്നിശമന സേനയും മറ്റു സുരക്ഷാ വിഭാഗങ്ങളുമാണ് ആദ്യമെത്തേണ്ടത്. അവർ ആ അപകടത്തെ നിർവ്വീര്യമാക്കിയതിനു ശേഷമാണ് മറ്റുള്ളവർക്ക് പോകാനാവൂ. ഇത് തീപിടിത്തമുണ്ടാകുന്ന ഏതു സ്ഥലത്തുമുള്ള സാധാരണ safety protocol ആണ്. തീപിടിത്തത്തിന്റെ സ്രോതസും വ്യാപ്തിയും അറിയാത്തിടത്തോളം സംഭവസ്ഥലത്തേക്ക് വിദഗ്ധരല്ലാത്തവ കടക്കുന്നത് കൂടുതൽ ആളപായത്തിനു സാധ്യതയുണ്ടാക്കും. നമ്മുടെയറിവിൽ ഏതെങ്കിലും ഒരു കാര്യത്തിൽ വൈദഗ്ധ്യമുള്ളവരല്ല സുരേന്ദ്രനും രാജേഷുമൊന്നും.
ഇനി ഇതൊരു ആസൂത്രിത തീവെപ്പാണെന്ന് കരുതുക. അപ്പോഴും Crime Scene ആന കയറിയ കരിമ്പിൻ തോട്ടം പോലെ ചവിട്ടിമെതിക്കാതെ cordon off ചെയ്യുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. നമ്മുടെ കുറ്റാന്വേഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പലപ്പോഴും ഇതാണ്. കുറ്റകൃത്യത്തിനെക്കുറിച്ച് സൂചന നൽകുന്ന തെളിവുകളെല്ലാം പറഞ്ഞേൽപ്പിച്ചപോലെ വന്നു തിക്കും തിരക്കും കൂട്ടുന്ന ആൾക്കൂട്ടം ഇല്ലാതാക്കാറുണ്ട്. അതൊരു തീപ്പെട്ടിക്കൊള്ളിയായാലും മണ്ണെണ്ണ പടർന്ന കടലാസായാലും ഒരു സിഗരറ്റ് ലൈറ്റർ ആയാലും നിർണായകമാണ്. പക്ഷെ ഏറ്റവുമാദ്യം തീവെച്ചേ എന്നാർപ്പുവിളിക്കാൻ തിരക്കുകൂട്ടിയ മധ്യപ്രവർത്തകർ പറയുന്നത് തങ്ങളെ തൊഴിലെടുക്കാൻ അനുവദിക്കുന്നില്ല എന്നാണ്. ആ തൊഴിലിനെക്കുറിച്ചുള്ള അസാമാന്യമായ തെറ്റിദ്ധാരണയും മറ്റു ചില കുത്സിത ധാരണകളും ഉള്ളതുകൊണ്ടാണ് ഇത്തരം ആവേശം.
രാത്രി എട്ടു മണി ആയപ്പോഴേക്കും തീവെച്ചത് സർക്കാരാണ് എന്ന തീർപ്പിലേക്ക് ഏതാണ് എന്ത് തെളിവാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്? സെക്രട്ടറിയേറ്റിൽ ഇന്നയിന്ന സ്ഥലത്താണ് NIA ആവശ്യപ്പെട്ട ഫയലുകൾ ഇരിക്കുന്നത് എന്നറിയണമെങ്കിൽ NIA എന്തൊക്കെ ഫയലുകളാണ് ആവശ്യപ്പെട്ടത് എന്നെങ്കിലും അറിയണം. അതായത് സർക്കാരും NIA യുമായുള്ള ഈ വിഷയത്തിലെ ആശയവിനിമയരേഖകൾ മാധ്യമങ്ങളുടെ പക്കൽ കാണണം. അത് വെളിപ്പെടുത്തേണ്ടെ മാധ്യമങ്ങൾ. പക്ഷെ വിമോചനസമര പോരാളികൾക്ക് ദൈവാനുഗ്രഹം മാത്രം മതി.
എല്ലാ രേഖകളും കത്തിപ്പോയെന്നാണ്. അതായത് സ്വർണക്കടത്ത്, ലൈഫ് മിഷൻ, ജലീൽ അങ്ങനെ എല്ലാ രേഖകളും കത്തിപ്പോയെന്നാണ്. ഇതെന്താണ് ഹേ, സെക്രട്ടേറിയറ്റിലെ ‘A” നിലവറയോ? വാസ്തവത്തിൽ പ്രശ്നം ഉയരേണ്ടത് NIA അടക്കമുള്ള അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ ഈ രേഖ തീപിടിത്തത്തിൽ കത്തിപ്പോയി എന്ന് മറുപടി നൽകുമ്പോഴാണ്. അത്തരമൊരു മറുപടി ഉണ്ടാകും വരെ അന്വേഷണം തടസപ്പെട്ടു എന്ന വാദം എങ്ങനെയാണ് നിലനിൽക്കുക?
ഫയൽ കുറിപ്പുകൾ നഷ്ടപ്പെട്ടു എന്നാണ് വേദന. ഹാ! സ്വർണം കടത്താൻ സർക്കാരിന്റെ രണ്ടു വണ്ടി വിട്ടുകൊടുക്കുന്നതിനുള്ള ജലീലിന്റെ ആവശ്യം വേഗത്തിൽ നടത്തണം എന്ന് പിണറായി വിജയൻ എഴുതിയ ആ ഫയൽ കുറിപ്പ്, ശരിയാണ് വലിയ നഷ്ടം തന്നെയാണ്.

നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നൊന്നില്ല. അതൊരു അത്ഭുതവുമല്ല. അതുകൊണ്ടുതന്നെ അർണാബ് ഗോസ്വാമി പാകിസ്ഥാനെ യുദ്ധത്തിന്…

Posted by Pramod Puzhankara on Wednesday, August 26, 2020