ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെയാക്കിത്തന്ന മാധ്യമങ്ങള്‍ക്കും പോലീസിനും നന്ദി; വിമര്‍ശനവുമായി സീരിയല്‍ നടന്‍ അതുല്‍ ശ്രീവ
തന്നെ ക്രിമിനലും ഗുണ്ടാത്തലവനുമാക്കി ചിത്രീകരിച്ച പോലീസിനെയും മാധ്യമങ്ങളെയും വിമര്ശിച്ച് എം80 മൂസ താരം അതുല് ശ്രീവ. ജൂനിയര് വിദ്യാര്ത്ഥികളില് നിന്ന് പണപ്പിരിവ് നടത്തിയെന്നും എതിര്ത്തവരെ മര്ദ്ദിച്ചുവെന്നും ആരോപിച്ച് അതുല് ശ്രീവയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തിരുന്നു. ഇക്കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന് മാധ്യമങ്ങള് തയ്യാറായില്ലെന്നാണ് താരം ഫേസ്ബുക്ക് പോസ്റ്റില് കുറ്റപ്പെടുത്തുന്നത്.
308, 341, 392 എന്നീ വകുപ്പുകള്‍ ചുമത്താന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് പോലീസുകാര്‍ വ്യക്തമാക്കണം. സംഭവം നടന്നതെന്ന് പറയപ്പെടുന്ന ഗുരുവായൂരപ്പന്‍ കോളേജില്‍ തെളിവെടുപ്പിനായിപ്പോലും പോലീസ് തന്നെ കൊണ്ടുപോയില്ല. മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളായിപ്പോലും പോലീസ് തന്നെ ചിത്രീകരിച്ചു. മുടി നീട്ടിയാല്‍ കഞ്ചാവ്വലിക്കാരന്‍ ആക്കുന്ന പോലീസ് പക്ഷേ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്കായാണ് താന്‍ മുടി വളര്‍ത്തിയതെന്ന് അറിഞ്ഞിരുന്നില്ല എന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം
പ്രിയപ്പെട്ടവരേ..
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലില്‍ ആയിരുന്നു. അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും. കോളേജില്‍ ഞാന്‍ എന്റെ ജൂനിയര്‍ വിദ്യാര്‍ഥിയെ തല്ലി പണം കവര്‍ന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്. പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം. ഈ സംഭവത്തെ കുറിച്ച് നിങ്ങള്‍ കോളേജില്‍ അന്വേഷണം നടത്തിയിരുന്നു എങ്കില്‍ എന്റെ സ്ഥിതി ഇത്ര ദയനീയം ആവില്ലായിരുന്നു. നിങ്ങള്‍ കള്ളനെന്നും പിടിച്ചുപറിക്കാരന്‍, ഗുണ്ടാ തലവന്‍ എന്നൊക്കെ പറയുമ്പോള്‍ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധര്‍മം..
1. ഒരു പോലീസുകാരന്റെ മകന്‍ ഒരു കുട്ടിയെ മര്‍ദിച്ചാല്‍ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന രീതി. ആ സുഹൃത്തിന് പരിക്കുകള്‍ ഇല്ല പക്ഷേ പരിക്കുകള്‍ ഉണ്ടാക്കി എന്നെ ജയിലില്‍ അടയ്ക്കാന്‍ മാത്രം എന്ത് തെറ്റ് ഞാന്‍ ചെയ്തു എന്നുള്ളത് നിങ്ങള്‍ പോലീസുകാര്‍ വ്യക്തമാക്കണം.
2. സംഭവം നടന്നയിടത്ത് അതായത് (ഗുരുവായൂരപ്പന്‍ കോളേജില്‍ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല.
3. ഞാന്‍ ഡ്രഗ്‌സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്‌റരീകരിച്ചു. മുടി നീട്ടിയാല്‍ കഞ്ചാവുവലിക്കാരന്‍ എന്ന് പറഞ്ഞ പോലീസുകാരാ. ആര്‍സിസി അഥവാ റീജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ കഴിയുന്ന രോഗികള്‍ക്കാണ് മുടി എന്നുള്ളത് നിങ്ങള്‍ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല. സന്തോഷം നിങ്ങള്‍ എന്നെ സമൂഹത്തില്‍ അങ്ങനെ ആക്കിയതില്‍.
3. ഈ പ്രശ്‌നത്തില്‍ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല.
4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവര്‍. ക്രിമിനല്‍ ആക്കി മാറ്റിയ സുഹൃത്തുക്കള്‍.
പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ. എന്റെ നിരപരാധിത്വം തെളിയിക്കാന്‍. കൂടെ കൈപിടിക്കാന്‍ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്, സഹപാഠികളും
എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതില്‍ കൃതജ്ഞത (മാധ്യമ സുഹൃത്തുക്കള്‍, കസബ പോലീസ്)
പ്രിയപ്പെട്ടവരേ.. കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു… അതിനിടയാക്കിയ …
Posted by Athul Sreeva on Friday, August 4, 2017