മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്നരോട് വേണോ? ഷമ്മി തിലകന്‍

നടന് സൗബിന് ഷാഹിറിനും സംവിധായകന് മേജര് രവിക്കും ഉള്പ്പെടെ മരടിലെ പൊളിക്കാന് നിര്ദേശിച്ചിരിക്കുന്ന ബില്ഡിംഗില് ഫ്ളാറ്റുകളുണ്ട്.
 | 
മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്നരോട് വേണോ? ഷമ്മി തിലകന്‍

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള കോടതി ഉത്തരവ് പാലിക്കാന്‍ അനുവദിക്കില്ലെന്ന ഉടമകളുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ളാറ്റുടമകളോട് കാട്ടണോയെന്ന് അദ്ദേഹം ചോദിച്ചു. ഫെയിസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം. തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണെന്നും ഷമ്മി തിലകന്‍ കുറിച്ചു.

നടന്‍ സൗബിന്‍ ഷാഹിറിനും സംവിധായകന്‍ മേജര്‍ രവിക്കും ഉള്‍പ്പെടെ മരടിലെ പൊളിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ബില്‍ഡിംഗില്‍ ഫ്‌ളാറ്റുകളുണ്ട്. യാതൊരു കാരണവശാലും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഉടമകള്‍. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഏതാണ്ട് 600ലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.