ആളുകളെ കൊലക്ക് കൊടുക്കുന്നത് നിര്‍ത്താന്‍ അയാള്‍ക്ക് ഉദ്ദേശ്യം ഇല്ലെന്നുറപ്പാണ്; ജേക്കബ് വടക്കഞ്ചേരിക്കെതിരെ ഡോ.ഷിന അസീസ്
വാക്സിന് വിരുദ്ധന് ജേക്കബ് വടക്കഞ്ചേരിക്കെതിരെ തുറന്നടിച്ച് ഡോ.ഷിംന അസീസ്. നെഗറ്റീവ് ഗ്രൂപ്പ് രക്തമുള്ള അമ്മയ്ക്ക് പൊസിറ്റീവ് ഗ്രൂപ്പ് രക്തമുള്ള കുഞ്ഞുണ്ടായാല് എടുക്കേണ്ട ആന്റി-ഡി കുത്തിവെയ്പ്പും കുഞ്ഞിന് പ്രതിരോധ വാക്സിനുകളും എടുക്കാന് വിസമ്മതിച്ച മാതാപിതാക്കളെ പരാമര്ശിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ഇത്. ജേക്കബ് വടക്കഞ്ചേരിയുടെ നിര്ദേശമനുസരിച്ചാണ് കുത്തിവെയ്പ്പും വാക്സിനുകളും സ്വീകരിക്കാത്തതെന്ന് രേഖപ്പെടുത്തിയ ഒരു കേസ് ഷീറ്റാണ് പോസ്റ്റിന് ആധാരം. ആന്റി ഡി കുത്തിവെയ്പ്പ് എടുത്തില്ലെങ്കില് അടുത്ത കുഞ്ഞിന് ഗര്ഭത്തില് വെച്ചുതന്നെ മരണം സംഭവിക്കാമെന്നതും അഥവാ ജനിച്ചാല് അതി ഗുരുതരമായ അസുഖങ്ങള് ഉണ്ടാകാമെന്നതും ഡോ. ഷിംന ചൂണ്ടിക്കാട്ടുന്നു.
ആളുകളെ കൊലയ്ക്ക് കൊടുക്കുന്നത് നിര്‍ത്താന്‍ അയാള്‍ക്ക് ഉദ്ദേശ്യം ഇല്ലെന്നുറപ്പാണ്. എല്ലാമറിഞ്ഞിട്ടും അതിര് കടക്കാത്തത് കൊണ്ട് നടപടിയും ഉണ്ടാകില്ലായിരിക്കുമെന്നും ഷിംന പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം
പലപ്പോഴും സൂചി കൊണ്ടെടുക്കാന്‍ കഴിയുമായിരുന്നവയെ തൂമ്പ കൊണ്ടെടുക്കുന്നതിന് നിര്‍ബന്ധിതരാവുന്നവരാണ് ഞങ്ങള്‍ ഡോക്ടര്‍മാര്‍. ഇത്തരത്തില്‍ ഞങ്ങള്‍ക്ക് പണി കൂട്ടുകയും നാട്ടുകാര്‍ക്ക് പണി കൊടുക്കുകയും ചെയ്യുന്ന വ്യാജവൈദ്യം എന്ന് കടപുഴകി വീഴുന്നോ, അന്ന് നാട് നന്നാവും!
സ്വസ്ഥതയോടെയിരുന്ന് മരുന്ന് എഴുതേണ്ടതിന് പകരം കീയോ കീയോ വിളിച്ചോണ്ട് വരുന്ന ആംബുലന്‍സില്‍ ഞങ്ങളെ തേടി വരുന്നത് ആരെല്ലാമാണെന്ന് അറിയാമോ? ഞങ്ങളുടെ ഇരട്ടിപ്പണി അറിയാമോ?
ബ്ലഡ് പ്രഷര്‍ കൂടാതിരിക്കാനുള്ള ഗുളിക ഒഴിവാക്കി തലച്ചോറില്‍ രക്തസ്രാവമുണ്ടായ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ പരക്കം പായുക, പ്രമേഹത്തിന്റെ മരുന്നും ജീവിതശൈലിക്രമവും കാറ്റില്‍ പറത്തിയ രോഗിയുടെ കിഡ്നി പോയതിന് ഒരാഴ്ച മാത്രം കഴിച്ച ഷുഗറിനുള്ള ഗുളിക എഴുതിയതിന് തെറി കേള്‍ക്കുക, വാക്സിനെടുക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കാതെ അസുഖം പിടിക്കുമ്പോള്‍ മരിക്കാറായ കുഞ്ഞിനേയും കൊണ്ടു വന്ന് കാലില്‍ വീഴുന്ന നേരത്ത് അതിന്റെ ജീവന് വേണ്ടി മനസ്സ് പിടയുന്നത് കാണിക്കാതെ ചികിത്സ തുടരുക എന്നിവയെല്ലാമാണ് ഞങ്ങളുടെ പണി.
ഇന്ന് ഞമ്മളെ അയല്‍ദേശത്തെ ഒരാശുപത്രിയിലെ കേസ്ഷീറ്റിന്റെ ഒരു തുണ്ട് കഷ്ണം കിട്ടിയേ. നെറ്റി ചുളിക്കാനും വിവാദമാക്കാനും ഒക്കെ നില്‍ക്കട്ടെ, രോഗിയുടെ സ്വകാര്യത നഷ്ടപ്പെടുന്ന യാതൊന്നും അതിലില്ല. പക്ഷേ, ഒന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നെഗറ്റീവ് ഗ്രൂപ്പ് രക്തമുള്ള അമ്മക്ക് പോസിറ്റീവ് ഗ്രൂപ്പ് രക്തമുള്ള കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ എടുക്കേണ്ട Anti-D ഇഞ്ചക്ഷന്‍ എടുക്കരുതെന്ന് ജേക്കബ് വടക്കഞ്ചേരി കല്‍പ്പിച്ചത് കുട്ടിയുടെ അച്ഛന്‍ അക്ഷരംപ്രതി അംഗീകരിച്ചു എന്ന്. പതിവ് പോലെ വാക്സിനെടുക്കേണ്ട എന്ന പാഠവും ഓതിക്കൊടുത്തിട്ടുണ്ട്, പിതാശ്രീ കേട്ടിട്ടുമുണ്ട്.
എങ്ങനെ നോക്കിയാലും നെഗറ്റീവ് അമ്മയുടേയും പോസിറ്റീവ് കുഞ്ഞുവാവയുടെയും രക്തം പ്രസവസമയത്ത് അല്‍പമെങ്കിലും പരസ്പരം കലരും. ഇത്രയും കാലം അറിഞ്ഞിട്ടില്ലാത്ത ‘+’ ഫാക്റ്ററിനെ തുരത്താന്‍ വേണ്ടി അമ്മമേനി ആന്റിബോഡിയുണ്ടാക്കി വെക്കും. അമ്മക്കോ ഇപ്പോള്‍ ജനിച്ച കുഞ്ഞിനോ ഈ ആന്റിബോഡിക്ക് എതിരെയുള്ള അിശേഉ എടുക്കാത്തത് കൊണ്ട് ഒന്നും സംഭവിക്കില്ല. പക്ഷേ, അടുത്ത കുഞ്ഞ് പോസിറ്റീവ് രക്തഗ്രൂപ്പ് ആണെങ്കില്‍ ഗര്‍ഭപാത്രത്തില്‍ വെച്ച് പ്രസവത്തിന് മുന്‍പേ മരിക്കാനും ചാപിള്ളയെ പ്രസവിക്കാനും സാധ്യത ഏറെയാണ്.
അഥവാ ജനിച്ചാല്‍, ആ കുഞ്ഞിന് Hemolytic Disease of the Newborn എന്ന സാരമായ അവസ്ഥ വരും. കടുത്ത വിളര്‍ച്ച, മഞ്ഞനിറം, സ്ഥിരമായ ബുദ്ധിമാന്ദ്യം എന്നിവയുണ്ടാകും. ഇത് തടയാന്‍ വേണ്ടി കുഞ്ഞിന്റെ രക്തം തുടര്‍ച്ചയായി മാറ്റുന്നതുള്‍പ്പെടെ വളരെ സങ്കീര്‍ണമായ ചികിത്സകള്‍ വേണ്ടി വരും. എന്തിന്റെ പേരിലാണെങ്കിലും ചോരപ്പൈതലിന് ചോര കയറ്റേണ്ടി വരുന്നത് തമാശക്കളിയല്ല.
മുന്‍പ് പ്രസവം വരെ എത്താതെ അലസിപ്പോയ ഗര്‍ഭമുണ്ടെങ്കില്‍ പോലും രക്തം പരിശോധിച്ചാല്‍ അലസിയ ഗര്‍ഭസ്ഥശിശുവിന്റെ ബ്ലഡ് ഗ്രൂപ്പ് പോസിറ്റീവ് ആയിരുന്നോ, ശരീരം അതിനെതിരെ ആന്റിബോഡി തയ്യാറാക്കിയോ എന്നെല്ലാം അറിയാനാവും. അവരും ഈ ഇഞ്ചക്ഷന്‍ എടുക്കണം. അല്ലെങ്കില്‍ ആറ്റുനോറ്റുണ്ടാക്കുന്ന പൈതലൊരു നിത്യദു:ഖമാകാം.
ഹൃദ്രോഗിയെ ‘ചികിത്സിച്ച്’ കൊന്നതിന് കോടതി വിശദീകരണം തേടിയപ്പോള്‍ ”എനിക്ക് ഇസിജി നോക്കാന്‍ അറിയില്ല” എന്ന് ഉളുപ്പില്ലാതെ മൊഴിഞ്ഞ ജേക്കബ് വടക്കഞ്ചേരി Hemolytic Disease of the New Born എന്ന് ആദ്യമായി വായിക്കുന്നത് ഈ പോസ്റ്റ് വല്ലവരും ഫോര്‍വാര്‍ഡ് ചെയ്ത് കൊടുത്തത് കാണുമ്പോഴാകും. കാട്ടുകോഴിക്കെന്ത് സംക്രാന്തി !
ആളുകളെ കൊലക്ക് കൊടുക്കുന്നത് നിര്‍ത്താന്‍ അയാള്‍ക്ക് ഉദ്ദേശ്യം ഇല്ലെന്നുറപ്പാണ്. എല്ലാമറിഞ്ഞിട്ടും ‘അതിര് കടക്കാത്തത് കൊണ്ട്’ നടപടിയും ഉണ്ടാകില്ലായിരിക്കും. നമ്മള്‍ തല വെക്കാതിരുന്നാല്‍ നമുക്ക് കൊള്ളാം. ഇല്ലെങ്കില്‍ നമുക്ക് കൊള്ളും, തീര്‍ത്താല്‍ തീരാത്ത നഷ്ടങ്ങളെ ഓര്‍ത്ത് വിലപിച്ചാല്‍ അവയൊന്നും ഒരിക്കലും തിരിച്ച് കിട്ടുകയുമില്ല…
Dr. Shimna Azeez
പലപ്പോഴും സൂചി കൊണ്ടെടുക്കാൻ കഴിയുമായിരുന്നവയെ തൂമ്പ കൊണ്ടെടുക്കുന്നതിന് നിർബന്ധിതരാവുന്നവരാണ് ഞങ്ങൾ ഡോക്‌ടർമാർ….
Posted by Shimna Azeez on Saturday, May 5, 2018