തുഷാറിനെ ചതിയിലൂടെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില് അടുത്ത രണ്ട് പൊതുഅവധി ദിവസവും തുഷാര് ജയിലില് കിടക്കേണ്ടി വരും.
 | 
തുഷാറിനെ ചതിയിലൂടെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പിതാവ് വെള്ളാപ്പള്ളി നടേശന്‍. തുഷാറിനെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നിലവില്‍ പരസ്യ പ്രതികരണത്തിനില്ല. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി കുടുക്കിയതാണ്. ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാണ് കരുതുന്നത്. വെള്ളാപ്പള്ളി വ്യക്തമാക്കി. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ അടുത്ത രണ്ട് പൊതുഅവധി ദിവസവും തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും.

ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വെച്ച് അറസ്റ്റിലായത്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് യു.എ.ഇ പോലീസിന്റെ നടപടി. പത്ത് മില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്കാണ് തുഷാര്‍ വെള്ളാപ്പള്ളി മുന്‍ ബിസിനസ് പങ്കാളി കൂടിയായ നാസിലിന് നല്‍കിയത്. ഇയാളുമായി ചേര്‍ന്ന് മുന്‍പ് യു.എ.ഇ ആസ്ഥാനമായി ബോയിംഗ് എന്ന പേരില്‍ തുഷാര്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു.

കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ചെയ്തിരുന്നത് നാസിലാണ്. എന്നാല്‍ കമ്പനി പൊട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മുങ്ങി. ഈ സമയത്ത് നാസിലിന് ഏതാണ്ട് പത്തൊമ്പതര കോടി രൂപയുടെ ചെക്ക് തുഷാര്‍ കൈമാറിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം ലഭിക്കാന്‍ നാസില്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. സ്വാധീനം ഉപയോഗിച്ച് തുഷാര്‍ പണം തരാതിരിക്കാന്‍ ശ്രമിച്ചതായി നാസില്‍ ആരോപിക്കുന്നു.

സ്വദേശിയായ വ്യക്തിയുടെ മധ്യസ്ഥതയില്‍ പണം സംബന്ധിച്ച കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് നാസില്‍ വെള്ളാപ്പള്ളിയെ അജ്മാനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതേസമയം പത്തുവര്‍ഷം മുന്‍പ് നല്‍കിയ ചെക്ക് അസാധുവാണെന്നാണ് തുഷാറിന്റെ വാദം. എന്നാല്‍ ഇത് യു.എ.ഇ കോടതിയില്‍ വിലപോകില്ലെന്നാണ് റിപ്പോര്‍ട്ട്.