‘സ്വീറ്റ്‌സ് വാങ്ങാന്‍ പഴ്‌സില്‍ നിന്നും എടുത്ത 100 രൂപ തിരികെ വെച്ചിട്ടുണ്ട്, ഞങ്ങളുടെ മകനോട് പൊറുക്കണം’

പഴ്സ് തിരികെ ലഭിക്കില്ലെന്ന് ഉറപ്പിച്ച സബീഷിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങള്ക്ക് ശേഷം ഒരു പാഴ്സല് തേടിയെത്തി.
 | 
‘സ്വീറ്റ്‌സ് വാങ്ങാന്‍ പഴ്‌സില്‍ നിന്നും എടുത്ത 100 രൂപ തിരികെ വെച്ചിട്ടുണ്ട്, ഞങ്ങളുടെ മകനോട് പൊറുക്കണം’

ചങ്ങനാശേരി: തെറ്റുകള്‍ സംഭവിക്കാത്ത മനുഷ്യന്മാര്‍ അപൂര്‍വ്വമാണ്. അറിയാതെയും അറിഞ്ഞും നാം തെറ്റുകള്‍ ചെയ്യാറുണ്ട്, അവ തിരുത്തി മുന്നോട്ടുപോകുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പറഞ്ഞുവരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായ കത്തിനെക്കുറിച്ചാണ്. ചങ്ങനാശേരി സ്വദേശിയായ സബീഷ് എന്ന വ്യക്തിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പഴ്‌സ് ഇക്കഴിഞ്ഞ 17ന് നഷ്ടപ്പെട്ടിരുന്നു. വലിയ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും പഴ്‌സ് തിരികെ ലഭിച്ചില്ല.

ഇക്കാര്യം കാണിച്ച് സബീഷ് ഫെയിസ്ബുക്കില്‍ ഒരു കുറിപ്പും എഴുതിയിരുന്നു. പഴ്‌സ് തിരികെ ലഭിക്കില്ലെന്ന് ഉറപ്പിച്ച സബീഷിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒരു പാഴ്‌സല്‍ തേടിയെത്തി. നഷ്ടപ്പെട്ട പഴ്‌സും കൂടെ ഒരു ക്ഷമാപണക്കത്തും സഭീഷിന് ലഭിച്ചു.

ആ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു.

‘എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്‌സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ പഴ്‌സില്‍ നിന്ന് എടുത്തിട്ടുള്ളൂ എന്നാണു പറഞ്ഞത്. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്നു ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവന്‍ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം’.

ഗവേഷണ രേഖകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവും പണവുമെല്ലാം തിരികെ ലഭിച്ച സബീഷ് തന്നെയാണ് ലഭിച്ച കത്തിനെക്കുറിച്ച് ഫെയിസ്ബുക്കില്‍ കുറിപ്പെഴുതുന്നത്. ‘മകന്‍ പഴ്‌സ് എടുത്തെന്നും അതിലുണ്ടായിരുന്ന പണം ഉപയോഗിച്ചെന്നും മനസ്സിലാക്കിയ മാതാപിതാക്കളാണ് ‘തെറ്റ് ക്ഷമിക്കണം’ എന്ന അഭ്യര്‍ഥനയുമായി ഈ കത്ത് എഴുതിയിരിക്കുന്നത്. മകന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച തിരിച്ചറിഞ്ഞതോടെ അതു തിരുത്താന്‍ തയാറാകുകയും സുരക്ഷിതമായി പഴ്‌സ് മടക്കി നല്‍കുകയും ചെയ്ത മാതാപിതാക്കളുടെ നന്മ സമൂഹം അറിയണമെന്ന ആഗ്രഹത്തിലാണ് കത്ത് പരസ്യമാക്കിയതെന്നു സബീഷ് പറഞ്ഞു.